ബിന്ദു പത്മനാഭന്‍ കൊലക്കേസ്; അസ്ഥികള്‍ തണ്ണീര്‍മുക്കം ബണ്ടില്‍!
ചുരുളഴിയാതെ കിടന്ന ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതക്കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ബിന്ദുവിന്റെ അസ്ഥികള്‍ ഉപേക്ഷിച്ചത് തണ്ണീര്‍മുക്കം ബണ്ടിലാണെന്ന് പ്രതി സെബാസ്റ്റ്യന്‍ മൊഴി നല്‍കി. സെബാസ്റ്റ്യനെ തണ്ണീര്‍മുക്കം ബണ്ട് പരിസരത്തെത്തി തെളിവെടുപ്പ് നടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
കൊലപാതകശേഷം ആദ്യം മൃതദേഹം വെട്ടിമുറിച്ചു കഷ്ണങ്ങളാക്കിയ സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തെ വീട്ടുപറമ്പില്‍ കുഴിച്ചിടുകയായിരുന്നു. ശേഷം അസ്ഥിക്കഷണങ്ങള്‍ പുറത്തെടുത്ത് കത്തിക്കുകയും തണ്ണീര്‍മുക്കം ബണ്ടില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് വിവരം. ജെയിനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയായിരുന്നു ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് സെബാസ്റ്റ്യനില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നത്. തുടര്‍ന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു.
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്നും എട്ട് കിലോമീറ്റര്‍ മാത്രമാണ് തണ്ണീര്‍മുക്കം ബണ്ടിലേക്ക് ഉള്ളത്. മറ്റിടങ്ങില്‍ അസ്ഥി കൊണ്ടിട്ടിട്ടുണ്ടോയെന്നും വ്യക്തതയില്ല. ജെയ്‌നമ്മ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് ബിന്ദു തിരോധാനക്കേസില്‍ സെബാസ്റ്റ്യന്റെ അറസ്റ്റ് ജയിലില്‍ എത്തി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.
ബിന്ദു കൊല്ലപ്പെട്ടതായി ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനി ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഇവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
ജയ ആള്‍മാറാട്ടം നടത്തിയാണ് ബിന്ദു എന്ന പേരില്‍ സ്വത്ത് തട്ടാന്‍ സെബാസ്റ്റിനെ സഹായിച്ചത്. ജയക്കൊപ്പം അന്ന് ഉണ്ടായിരുന്ന റുക്‌സാനക്കും കേസില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ചില പേപ്പറുകളില്‍ റുക്‌സാനയും ഒപ്പിട്ടെന്നാണ് വിവരം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പിന്നീട് ജയയും റുക്സാനയും സെബാസ്റ്റ്യന്റെ വീട്ടില്‍ എത്തി പ്രശനമുണ്ടാക്കിയതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
ബിന്ദു പത്മനാഭന്‍ കേസില്‍ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി സഹോദരന്‍ പ്രവീണ്‍ ആരോപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പ്രതി സെബാസ്റ്റ്യനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും തെളിവുകള്‍ സഹിതം പരാതിയിട്ടും പൊലീസ് എഫ്‌ഐആര്‍ ഇട്ടത് 70 ദിവസങ്ങള്‍ക്ക് ശേഷമാണെന്നുമായിരുന്നു പ്രവീണ്‍ ആരോപിച്ചത്.
2016 ലാണ് ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതി ആഭ്യന്തരവകുപ്പിന് ലഭിക്കുന്നത്. പിന്നീട് ആഭ്യന്തര വകുപ്പില്‍ നിന്ന് നേരിട്ട് ഫയല്‍ നമ്പര്‍ ഇട്ടാണ് പരാതി താഴേക്ക് വന്നത്. എന്നിട്ടും പട്ടണക്കാട് പൊലീസ് എഫ്‌ഐആര്‍ ഇടുന്നത് 70 ദിവസങ്ങള്‍ക്ക് ശേഷം. അതും കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് സെബാസ്‌ററ്യനെ അറസ്റ്റ് ചെയ്യുന്നതെന്നും പ്രവീണ്‍ പറഞ്ഞിരുന്നു.