വീറും വാശിയും നിറഞ്ഞ ഏഷ്യ കപ്പ് കലാശപ്പോരില്‍ പാകിസ്താനെ ചുരുട്ടി ചുരുട്ടിക്കൂട്ടി ഇന്ത്യക്ക് ഒമ്പതാം കിരീടം. വിജയലക്ഷ്യമായ 147 റണ്‍സ് 5 വിക്കറ്റ് കൈയിലിരിക്കെ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. പാകിസ്താനെ കീഴടക്കി കിരീടം നേടിയെങ്കിലും ജേതാക്കള്‍ക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവന്‍ എന്ന നിലയില്‍ പിസിബി ചെയര്‍മാന്‍ കൂടിയായ പാക് ആഭ്യന്തര മന്ത്രി മുഹസിന്‍ നഖ്‌വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത്.
സമ്മാനദാന ചടങ്ങിലെ അസാധാരണമായ കാലതാമസം അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തുകയും മറ്റൊരു വിവാദത്തിന് വഴിയൊരുക്കുകയും ചെയ്തു.
ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സ്പിന്നര്‍മാരുടെ മികവില്‍ പാകിസ്താനെ 146 റണ്‍സിന് ഇന്ത്യ പുറത്താക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 147 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. തിലക് വര്‍മയുടെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. തിലക് വര്‍മ 53 പന്തില്‍ 69* റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ശിവം ദുബെ (22 പന്തില്‍ 33) , സഞ്ജു സാംസണ്‍ (21 പന്തില്‍ 24) എന്നിവരുടെ പ്രകടനവും ഇന്ത്യയ്ക്കു കരുത്തായി. തുടക്കം ഒന്നു പതറിയ ഇന്ത്യയെ തിലകും സഞ്ജുവും ചേര്‍ന്ന് തകര്‍ച്ചയില്‍നിന്ന് കരകയറ്റി. പിന്നീട് തിലകും ദുബെയും ചേര്‍ന്ന് വിജയത്തിലേക്ക് അടുപ്പിച്ചു. ഒടുക്കം റിങ്കു സിംഗിനൊപ്പം തിലക് വര്‍മ തന്നെ ഇന്ത്യയെ കിരീടത്തിലേക്കു നയിച്ചു.
പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ടൂര്‍ണമെന്റിലൂടനീളം ഉജ്വല ഫോമിലായിരുന്ന അഭിഷേക് ശര്‍മ (5), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (12), ഇതുവരെ ഫോമിലെത്താത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ നഷ്ടമായത്.
അഭിഷേക് ശര്‍മയെയും ശുഭ്‌മാന്‍ ഗില്ലിനെയും ഫഹീം അഷ്‌റഫ് പുറത്താക്കിയപ്പോള്‍ ഷഹീന്‍ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ക്രീസിലെത്തിയ തിലക് വര്‍മയും സഞ്ജുവും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ രക്ഷിച്ചത്.
നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നിര്‍ണായകമായ 57 റണ്‍സ് സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. സഞ്ജു വീണതിന് പിന്നാലെ ദുബെ വന്നു . 19ാം ഓവറിലെ അവസാന ബോളില്‍ ദുബെ പുറത്താകുമ്പോള്‍ വിജയത്തിന് 10 റണ്‍സ് അകലെ ഇന്ത്യ എത്തിയിരുന്നു.
ഇന്ത്യയുടെ അഭിഷേക് ശര്‍മ്മ 314 റണ്‍സോടെ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമത് എത്തി. വിക്കറ്റുവേട്ടയിലും ഇന്ത്യ തന്നെ പട്ടികയുടെ തലപ്പത്ത്. സ്പിന്നര്‍ കുല്‍ദീപ് യാദവ് വീഴ്ത്തിയത് 17 വിക്കറ്റുകള്‍. ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ (3) നേടിയതും, ബൗണ്ടറികള്‍ പായിച്ചതും അഭിഷേക് ആണ്. 31 ഫോറുകളും, 19 സിക്സറുകളുമടക്കം അഭിഷേകിന്റെ അക്കൗണ്ടിലുള്ളത് 50 ബൗണ്ടറികള്‍.