യു.കെ.വാര്‍ത്തകള്‍

മന്ത്രിമാരെയും എംപിമാരെയും കുടുക്കാനുള്ള ഹണിട്രാപ്പിനെ കുറിച്ച് നേരത്തെ അറിഞ്ഞിട്ടും സ്‌കോട്ട്‌ലണ്ട് യാര്‍ഡ് മൗനം പാലിച്ചെന്ന്

ബ്രിട്ടീഷ് മന്ത്രിമാരെയും എംപിമാരെയും ലക്ഷ്യമിട്ട് ഹണിട്രാപ്പ് നടക്കുന്നതായി നേരത്തെ വിവരം ലഭിച്ചിട്ടും സ്‌കോട്ട്‌ലണ്ട് യാര്‍ഡ് മൗനം പാലിച്ചെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുന്‍പ് തന്നെ പോലീസിന് ഈ വിവരം ലഭിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് കോമണ്‍സ് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് വിവരം നല്‍കിയെങ്കിലും ഈ സന്ദേശങ്ങള്‍ വ്യാപകമല്ലെന്ന നിലയിലാണ് എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് ഒഴിവാക്കിയത്. ഈ മാസം സംഭവത്തെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ഇരകളായവര്‍ പോലും വിവരം അറിഞ്ഞത്.

മെറ്റ് പോലീസ് അന്വേഷണം നടത്തുന്നതിനാലും, സന്ദേശങ്ങള്‍ ആശങ്കാജനകമാണെന്ന് ബോധ്യപ്പെടുത്താതെ വന്നതിനാലുമാണ് പാര്‍ലമെന്ററി അധികൃതര്‍ ഇക്കാര്യത്തില്‍ അപായസൂചന നല്‍കാതെ പോയത്. ഇത്തരം ഒരു ഗുരുതര സംഭവം വരുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ മെറ്റ് മടിച്ചതിനെ എംപിമാര്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.

പോലീസിന്റെ പ്രതികരണം വൈകിയതിനാല്‍ എത്ര എംപിമാര്‍ ഇതിന് ഇരകളായെന്നാണ് എംപിമാര്‍ ചോദിക്കുന്നത്. എംപിമാര്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇത് വ്യാപകമല്ലെന്ന് കരുതിയാണ് ആശങ്ക അറിയിക്കാതിരുന്നതെന്ന് മെറ്റ് വക്താവ് പറഞ്ഞു.

മന്ത്രിമാരും, എംപിമാരും ഉള്‍പ്പെടെ 20 പേരെയാണ് ഹണിട്രാപ്പ് സന്ദേശങ്ങള്‍ തേടിയെത്തിയത്. ഡേറ്റിംഗ് ആപ്പായ ഗ്രൈന്‍ഡറില്‍ പരിചയപ്പെട്ട വ്യക്തിയുമായി പ്രണയത്തില്‍ പെട്ട് നഗ്നചിത്രങ്ങള്‍ അയച്ച മുന്‍ ടോറി എംപി വില്ല്യം വ്രാഗാണ് മറ്റ് നേതാക്കളുടെ നമ്പറുകള്‍ കൈമാറിയതെന്ന് സമ്മതിച്ചിട്ടുണ്ട്.
ഹണി ട്രാപ്പ് വിവാദത്തില്‍ ടോറി പാര്‍ട്ടിയുടെ 1922 കമ്മിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനം വില്യം വ്രാഗ് രാജിവച്ചു. ഒരു ഡേറ്റിംഗ് ആപ്പില്‍ കണ്ടുമുട്ടിയ ഒരാള്‍ക്ക് സഹ എംപിമാരുടെ വിവരങ്ങള്‍ പങ്കുവെച്ചതായി ടോറി എംപിയായ വില്യം വ്രാഗ് സമ്മതിച്ചിരുന്നു.

പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് കോണ്‍സ്റ്റിറ്റ്യൂഷണല്‍ അഫയേഴ്‌സ് കമ്മറ്റി അധ്യക്ഷ സ്ഥാനവും അദ്ദേഹം ഒഴിയാന്‍ സാധ്യതയുണ്ട്. എംപിമാര്‍ക്ക് ആവശ്യപ്പെടാത്ത സന്ദേശങ്ങള്‍ അയച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരികയാണെന്ന് മെറ്റ് പോലീസ് സ്ഥിരീകരിച്ചു.

36 കാരനായ വില്യം വ്രാഗ് 2015 ല്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മണ്ഡലമായ ഹേസല്‍ ഗ്രോവിന്റെ എംപിയായി. ഒരു കണ്‍സര്‍വേറ്റീവ് എംപി എന്ന നിലയില്‍ വ്രാഗിനെ സസ്പെന്‍ഡ് ചെയ്തിട്ടില്ല. എങ്കിലും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് വില്യം വ്രാഗ് വ്യക്തമാക്കി.

ഹണി ട്രാപ്പിനായി ലക്ഷ്യം വച്ചവര്‍ തന്നെ കരുവാക്കുകയായിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രേറ്റ് മാഞ്ചസ്റ്റര്‍ നിയോജകമണ്ഡലത്തിലെ എംപിയാണ് ഇദ്ദേഹം . 12 ഓളം എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവര്‍ത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ . നിലവിലെ ഒരു മന്ത്രിയും സൈബര്‍ ഹണി ട്രാപ്പ് ആക്രമണത്തില്‍ അകപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരകള്‍ക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങള്‍ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവര്‍ ഇരകളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു .

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions