യു.കെ.വാര്‍ത്തകള്‍

സ്വന്തം എംപിമാര്‍ പാലം വലിച്ചിട്ടും ലേബര്‍ പിന്തുണയോടെ പുകവലി രഹിത സമൂഹത്തിലേക്ക് സുനാകിന്റെ ആദ്യ ചുവട്

പുകയില ലഭിക്കാത്ത യുകെയിലെ പുതു തലമുറയെന്ന പ്രധാനമന്ത്രി റിഷി സുനാകിന്റെ സ്വപ്‌നം സഫലമാക്കാന്‍ ഒപ്പം നിന്ന് പ്രതിപക്ഷമായ ലേബര്‍ അംഗങ്ങള്‍. സ്വന്തം പാര്‍ട്ടിയിലെ പ്രമുഖരടക്കം പാലം വലിച്ചിട്ടും
പുകവലി നിരോധ ബില്‍ ആദ്യ കടമ്പ കടക്കാന്‍ സുനാകിനു കരുത്തായത് ലേബര്‍ പിന്തുണയാണ്. പാര്‍ലമെന്റില്‍ 67-നെതിരെ 383 വോട്ടുകളുടെ പിന്തുണ നേടിയാണ് പദ്ധതിക്ക് എംപിമാര്‍ പിന്തുണ അറിയിച്ചത്.

ടുബാക്കോ & വേപ്‌സ് ബില്ലിന്റെ സെക്കന്‍ഡ് റീഡിംഗില്‍ ഹൗസ് ഓഫ് കോമണ്‍സ് മികച്ച പിന്തുണയാണ് രേഖപ്പെടുത്തിയത്. പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന ഘട്ടംഘട്ടമായി നിര്‍ത്താലാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നിരോധനം തന്റെ സുപ്രധാന നേട്ടമാക്കാന്‍ ആഗ്രഹിക്കുന്ന സുനാക് എംപിമാര്‍ക്ക് ഫ്രീ വോട്ടിംഗ് അനുമതി നല്‍കി.

അതേസമയം, ആറ് മന്ത്രിമാര്‍ ഉള്‍പ്പെട 59 ടോറി എംപിമാര്‍ പാലം വലിച്ചത് സുനാകിനെ ഞെട്ടിച്ചു. നിരവധി പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ മറ്റുള്ളവര്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു. 165 കണ്‍സര്‍വേറ്റീവ് എംപിമാരാണ് പ്രധാനമന്ത്രിയുടെ ബില്ലിന് പിന്തുണ അറിയിക്കാതിരുന്നത്. കോമണ്‍സില്‍ 347 ടോറി അംഗങ്ങളാണുള്ളത്.

ലേബര്‍ എംപിമാരുടെ പിന്തുണയോടെയാണ് കോമണ്‍സില്‍ സുനാകിന്റെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പരിഹസിച്ചു. 'ലിസ് ട്രസ് വിഭാഗത്തിനെതിരെ പോരാടാന്‍ ശേഷിയില്ലാതെ വന്നതോടെയാണ് സുനാക് ബില്ലിന് ഫ്രീ വോട്ട് അനുവദിച്ചത്. ഒരു വര്‍ഷം മുന്‍പ് ലേബര്‍ ഈ വിധത്തിലുള്ള പുകവലി നിരോധനം ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ ബില്‍ പാസായതിന് ലേബറിന് നന്ദി പറയണം', സ്ട്രീറ്റിംഗ് പ്രതികരിച്ചു.

ബിസിനസ്സ് സെക്രട്ടറി കെമി ബാഡെനോകാണ് പുകവലി നിരോധനത്തെ നേരിട്ട് എതിര്‍ത്ത് സംസാരിച്ച മന്ത്രി. കൂടാതെ മുന്‍ മന്ത്രിമാരായ സുവെല്ലാ ബ്രാവര്‍മാന്‍, സിമോണ്‍ ക്ലാര്‍ക്ക്, റോബര്‍ക്ക് ജെന്റിക്ക്, ജേക്കബ് റീസ് മോഗ് എന്നിവരും പദ്ധതിയെ എതിര്‍ത്തു.

പുകവലി ആരംഭിക്കുന്നതിന് മുമ്പുതന്നെ ആളുകള്‍ പുകവലിക്കുന്നത് തടയാന്‍ ബില്‍ ലക്ഷ്യമിടുന്നു, കാരണം പുകവലിക്കാരില്‍ അഞ്ചില്‍ നാലുപേരും 20 വയസിന് മുമ്പ് അത് തുടങ്ങും, പിന്നീട് ജീവിതകാലം മുഴുവന്‍ അതിനോട് ആസക്തിയുള്ളവരായി തുടരുന്നു.

നിയമങ്ങള്‍ ലംഘിക്കുന്ന കടകള്‍ക്ക് സ്ഥലത്തുതന്നെ പിഴ ചുമത്തും - സര്‍ക്കാര്‍ പറയുന്ന പണം തുടര്‍നടപടികള്‍ക്കായി ഉപയോഗിക്കും. ഈ വര്‍ഷമാദ്യം, ന്യൂസിലന്‍ഡിലെ പുതിയ സഖ്യസര്‍ക്കാര്‍ യുവാക്കള്‍ക്ക് സിഗരറ്റ് വാങ്ങാന്‍ കഴിയുമായിരുന്ന ലോകത്തിലെ ആദ്യത്തെ നിരോധനം പിന്‍വലിച്ചിരുന്നു.

യുകെയിലെ തടയാവുന്ന ഏറ്റവും വലിയ കൊലയാളിയാണ് പുകവലി, ഇത് പ്രതിവര്‍ഷം 80,000 മരണങ്ങള്‍ക്ക് കാരണമാകുന്നു, ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം കാന്‍സര്‍, ശ്വാസകോശം, ഹൃദ്രോഗങ്ങള്‍, വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്നു.

ഇംഗ്ലണ്ടില്‍ മാത്രം, പുകവലി സംബന്ധമായ അസുഖമുള്ള ഒരാള്‍ ഓരോ മിനിറ്റിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നുവെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് അറിയിച്ചു.

ഇത് എന്‍എച്ച്എസിനും സമ്പദ്‌വ്യവസ്ഥയ്ക്കും പ്രതിവര്‍ഷം 17 ബില്യണ്‍ പൗണ്ട് ചെലവാക്കുന്നു - പുകയില നികുതിയില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 10 ബില്യണ്‍ പൗണ്ട് ആണ്.

പുതിയ ബില്‍ ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുമെന്നും എന്‍എച്ച്എസിനെ സഹായിക്കുമെന്നും യുകെയുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുമെന്നും ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി വിക്ടോറിയ അറ്റ്കിന്‍സ് പറഞ്ഞു.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions