യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ നേരത്തെ വിട്ടയക്കുന്ന തടവുകാര്‍ കുറ്റകൃത്യങ്ങളുടെ പരമ്പര സൃഷ്ടിക്കുമെന്ന് മുന്‍ സീനിയര്‍ പോലീസ് മേധാവികള്‍

ജയിലുകളില്‍ തിരക്ക് അനിയന്ത്രിതമായതിന്റെ പേരില്‍ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ ഗവണ്‍മെന്റ് വിവാദ നീക്കം തുടങ്ങിയത് വലിയ ആശങ്കയ്ക്കു ഇടയാക്കിയിരുന്നു. ലേബര്‍ ഗവണ്‍മെന്റിന്റെ വിവാദ ജയില്‍ സ്‌കീം പ്രകാരം 80,000-ലേറെ ക്രിമിനലുകളെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. കോടതികള്‍ നല്‍കിയ ശിക്ഷയുടെ 40 ശതമാനം മാത്രം അനുഭവിച്ച കുറ്റവാളികളെയാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദിന്റെ പദ്ധതി പ്രകാരം തുറന്നുവിടുന്നത്. സ്‌കീമിന്റെ നിബന്ധനകള്‍ പ്രകാരം വര്‍ഷത്തില്‍ ജയിലിലേക്ക് അയയ്ക്കുന്ന 56,000-ഓളം പേര്‍ക്കും മോചിതരാകാന്‍ യോഗ്യതയുണ്ടെന്ന് ജസ്റ്റിസ് മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നു.

നാല് വര്‍ഷത്തിലേറെ ശിക്ഷ നേരിടുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍, തീവ്രവാദം, ഗുരുതര അതിക്രമങ്ങള്‍ എന്നിവ നടത്തിയവര്‍ ഒഴികെയുള്ളവരെയാണ് പുറത്തുവിടുന്നത്. ഈ സ്‌കീം 18 മാസക്കാലം നിലവിലുണ്ടാകുമെന്നും ഇതിന് ശേഷം മാത്രമാണ് റിവ്യൂ ചെയ്യുകയെന്നും മഹ്മൂദ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പദ്ധതിയുടെ ഫലമായി ബ്രിട്ടനില്‍ ഉടനീളം കുറ്റകൃത്യങ്ങളുടെ ഘോഷയാത്ര നടക്കുമെന്ന് മുന്‍ സീനിയര്‍ പോലീസ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടനിലെ പല ജയിലുകള്‍ക്ക് മുന്നിലും ആഘോഷമാണ് അരങ്ങേറിയത്. ജയിലുകളില്‍ നിന്നും ശിക്ഷ പൂര്‍ത്തിയാക്കാതെ രക്ഷപ്പെടാന്‍ അവസരം ലഭിച്ചതോടെ ഷാംപെയിന്‍ പൊട്ടിച്ചും, മറ്റുമായിരുന്നു ആഘോഷം. ചൊവ്വാഴ്ച ആരംഭിച്ച സ്‌കീമില്‍ ഏകദേശം 1700 തടവുകാരാണ് ഇതുവരെ മോചിപ്പിക്കപ്പെടുന്നത്. അതേസമയം വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഒരു ക്രിമിനല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വീണ്ടും അറസ്റ്റിലായി. അക്രമങ്ങള്‍, കവര്‍ച്ച, മോഷണം എന്നീ കുറ്റങ്ങള്‍ നടത്തിയവര്‍ മോചിതരാകും. ഗാര്‍ഹിക പീഡനം നടത്തിയ സ്ഥിരം കുറ്റവാളികളും പുറത്തിറങ്ങുമെന്നത് ഇരകള്‍ക്ക് ഇരുട്ടടിയാകും.

ജയിലുകളില്‍ തിരക്ക് അനിയന്ത്രിതമായതോടെയാണ് തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ ഗവണ്‍മെന്റ് വിവാദ നീക്കം തുടങ്ങിയത്. എന്നാല്‍ ഇത് കുറ്റകൃത്യങ്ങളുടെ പരമ്പരയ്ക്ക് തുടക്കമിടുമെന്ന് മുന്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് സൂപ്രണ്ട് നുസ്രത് മെഹ്താബ് ആശങ്ക അറിയിച്ചു. കൂടുതല്‍ പേരും കുറ്റകൃത്യങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് കണക്കുകള്‍ തന്നെ സ്ഥിരീകരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വിട്ടയയ്ക്കുന്നവരില്‍ പങ്കാളികളെ ക്രൂരമായി അക്രമിച്ച് രസിച്ചവരുണ്ടെന്നാണ് ടൈംസ് റിപ്പോര്‍ട്ട്. അക്രമിക്കുന്നതില്‍ രസം കണ്ടെത്തുന്നതായി പങ്കാളിയോട് പറഞ്ഞ അക്രമിയും, പങ്കാളിയെ ശ്വാസം മുട്ടിച്ച്, താടിയെല്ല് പൊട്ടിക്കുകയും ചെയ്ത പ്രതിയും വരെ മോചിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പങ്കാളിയെ വര്‍ഷങ്ങളോളം മാനസികവും, ശാരീരികവുമായി പീഡിപ്പിച്ചതിന് അകത്തായ കോണര്‍ ഷോ തനിക്ക് വിധിക്കപ്പെട്ട 32 മാസത്തിന് പകരം വെറും 13 മാസത്തെ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമെന്നാതണ് കീര്‍ സ്റ്റാര്‍മറുടെ പദ്ധതി സൃഷ്ടിക്കുന്ന പ്രത്യാഘാതം.

മുന്‍പ് 50% ശിക്ഷ അനുഭവിച്ചവരെ വിട്ടയച്ച സ്ഥാനത്താണ് ഇത് 40 ശതമാനമാക്കി ചുരുക്കുന്നത്. ജയിലുകളില്‍ തിരക്കേറിയതോടെയാണ് അടിയന്തര പദ്ധതി നടപ്പാക്കി ശിക്ഷ വെട്ടിക്കുറച്ച് തടവുകാരെ വിട്ടയ്ക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions