ലണ്ടനില്‍ പാക്കിസ്ഥാന്‍ വംശജയായ പെണ്‍കുട്ടി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ പിതാവിനും രണ്ടാനമ്മയ്ക്കും യുകെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പത്തുവയസ്സുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകത്തിലാണ് പിതാവ് ഉര്‍ഫാന്‍ ഷെരീഫ് (43) രണ്ടാനമ്മ ബിനാഷ ബട്ടൂല്‍ (30) എന്നിവരെ ലണ്ടന്‍ ഓള്‍ഡ് ബെയ്‌ലി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഉര്‍ഫാനു 40 വര്‍ഷവും ബിനാഷയ്ക്ക് 33 വര്‍ഷവുമാണ് തടവുശിക്ഷ.
ആറു വയസ്സു മുതല്‍ സാറാ ഷെരീഫിനെ ഇരുവരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വര്‍ഷങ്ങളോളം നീണ്ടു നിന്ന മര്‍ദ്ദനമാണ് കുട്ടിക്ക് നേരിടെണ്ടിവന്നത്. പ്രതികള്‍ വിചാരണ വേളയില്‍ പോലും പശ്ചാത്താപം കാണിച്ചില്ലെന്നും ശിക്ഷാ വിധിയില്‍ ജഡ്ജി ജോണ്‍ കവാനി പറഞ്ഞു.
ഇരുമ്പു ദണ്ഡും ക്രിക്കറ്റ് ബാറ്റും കൊണ്ടാണ് പ്രതികള്‍ സാറയെ മര്‍ദ്ദിച്ചിരുന്നത്. ശുചിമുറി ഉപയോഗിക്കുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ തടഞ്ഞിരുന്നതായും വിധിയില്‍ പറയുന്നു. 2023 ആഗസ്തിലാണ് ഒഴിഞ്ഞുകിടന്നിരുന്ന വീട്ടില്‍ സാറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സാറയുടെ ദേഹത്ത് 71 മുറിവുകളാണ് കണ്ടെത്തിയത്. സാറയുടെ 25 എല്ലുകള്‍ക്ക് ഒടിവുകള്‍ സംഭവിച്ചിരുന്നതായും പരിശോധനയില്‍ കണ്ടെത്തി.
എന്റെ മകള്‍ ഇപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നു ഞങ്ങളെ നോക്കുന്ന ഒരു മാലാഖയായി മാറിയിരിക്കും, ഒരു കുട്ടിയോട് എങ്ങനെയാണ് ഇവര്‍ക്ക് ഇത്ര ക്രൂരമായി പെരുമാറി അതില്‍ നിന്ന് ആനന്ദം കണ്ടെത്താന്‍ സാധിക്കുക, ശിക്ഷാ വിധിക്കും ശേഷം സാറയുടെ സ്വന്തം മാതാവ് ഓള്‍ഗ കോടതിയില്‍ പറഞ്ഞു.
കൊലപാതകത്തിന് ശേഷം ഉര്‍ഫാനും ബീനാഷയും പാക്കിസ്ഥാനിലേക്ക് തിരികെ പോയിരുന്നു. തുടര്‍ന്ന് ഇസ്ലാമാബാദില്‍ നിന്ന് ഇവരെ ലണ്ടനിലേക്ക് തിരികെ എത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തങ്ങള്‍ക്ക് നേരിടേണ്ടിവന്നതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ളതും വിഷകരവുമായ കേസാണ് സാറാ ഷെരീഫിന്റെ കൊലപാതകമെന്നാണ് ലണ്ടന്‍ പൊലീസ് വിശേഷിപ്പിച്ചത്.