യു.കെ.വാര്‍ത്തകള്‍

ലേബറിന്റെ തൊട്ടുപിന്നിലെത്തി റിഫോം യുകെ; വ്യത്യാസം 1 പോയിന്റ് മാത്രം; കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇടിത്തീ

അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ലേബര്‍ ഗവണ്‍മെന്റിനെ മറിച്ചിടാന്‍ നിഗല്‍ ഫരാഗിനും, അദ്ദേഹത്തിന്റെ റിഫോം യുകെ പാര്‍ട്ടിക്കും ടെസ്ല മേധാവി എലണ്‍ മസ്‌ക് പിന്തുണ നല്‍കുന്നുണ്ട്. ഇപ്പോഴിതാ ലേബറിനു തൊട്ടുപിന്നില്‍ കേവലം 1 പോയിന്റ് വ്യത്യാസത്തില്‍ റിഫോം യുകെ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നാണ് പുതിയ സര്‍വ്വെ. സ്‌കൈ ന്യൂസ് യുഗോവ് വഴി നടത്തിയ സര്‍വ്വെയിലാണ് റിഫോം യുകെയ്ക്ക് 24 ശതമാനവും, ലേബറിന് 25 ശതമാനവും പിന്തുണയുള്ളതായി കണ്ടെത്തിയത്.

2024 യുകെ തെരഞ്ഞെടുപ്പ് വിജയിക്കുമ്പോള്‍ ഉണ്ടായിരുന്ന പോയിന്റില്‍ നിന്നും ലേബര്‍ 9 ശതമാനം താഴേക്ക് പോയിട്ടുണ്ട്. കണ്‍സര്‍വേറ്റീവുകള്‍ 22 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. ഇതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ത്രികക്ഷി പാര്‍ട്ടികളുടെ പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്.

2024 മാര്‍ച്ചില്‍ 14 ശതമാനത്തില്‍ എത്തിയതായിരുന്നു റിഫോം യുകെയുടെ ഇതിന് മുന്‍പുള്ള ഉയര്‍ന്ന ജനപ്രീതി. ഏതായാലും റിഫോം യുകെയുടെ കുതിപ്പ് കണ്‍സര്‍വേറ്റീവുകള്‍ക്കും വലിയ തിരിച്ചടിയാണ്. അടുത്ത തവണ ഭരണത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയാണ് ഇതോടെ മങ്ങുന്നത്.

റിഫോം യുകെയ്ക്കായി എലണ്‍ മസ്‌ക് 100 മില്ല്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഫരാഗിന് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ അസാധാരണ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മസ്‌ക് അഭിപ്രായപ്പെടുകയും ചെയ്തു.പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ വരെ കടന്നാക്രമിക്കുന്ന മസ്‌കിന് പിന്നില്‍ സഹായിയായി ഡൊമനിക് കുമ്മിംഗ്‌സ് നില്‍ക്കുന്നുണ്ടെന്നാണ് സീനിയര്‍ ഗവണ്‍മെന്റ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്.

ബോറിസ് ജോണ്‍സന്റെ മുന്‍ നം. 10 ഉപദേശകനാണ് കുമ്മിംഗ്‌സ്. സ്വന്തമായി പാര്‍ട്ടി തയ്യാറാക്കി പരമ്പരാഗത വെസ്റ്റ്മിന്‍സ്റ്റര്‍ സിസ്റ്റം തകര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇയാള്‍. എലണ്‍ മസ്‌കിന്റെ ആശയങ്ങള്‍ക്കൊപ്പം ചേരുന്ന വ്യക്തി കൂടിയാണ് കുമ്മിംഗ്‌സ്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി യുഎസ് ഗവണ്‍മെന്റ് ചെലവുകള്‍ ചുരുക്കാനുള്ള പദ്ധതികള്‍ക്ക് മസ്‌കിനെ ഉപദേശിക്കുന്നതും ഇദ്ദേഹമാണെന്നാണ് സൂചന. കീര്‍ സ്റ്റാര്‍മറിന് എതിരായി സോഷ്യല്‍ മീഡിയയില്‍ മസ്‌ക് നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നിലും കുമ്മിംഗ്‌സ് ആണെന്നാണ് പറയപ്പെടുന്നത്. സ്റ്റാര്‍മറെ ഓഫീസില്‍ നിന്നും തെറിപ്പിക്കുമെന്നാണ് ഇവരുടെ നിലപാട്. മസ്‌കിന് പിന്നില്‍ കുമ്മിംഗ്‌സാണെന്നാണ് ലേബര്‍ സംശയിക്കുന്നത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions