യു.കെ.വാര്‍ത്തകള്‍

ഹാരിയോടും അമ്മ ഡയാനയോടും മാപ്പ് പറഞ്ഞ് മര്‍ഡോക്; ഒപ്പം വന്‍ നഷ്ടപരിഹാരവും

മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ദി സണ്‍ ദിനപ്പത്രവുമായുള്ള നിയമ യുദ്ധത്തില്‍ ഹാരി രാജകുമാരന് വിജയം. കഴിഞ്ഞ 15 വര്‍ഷക്കാലമായി തന്റെ സ്വാകാര്യ ജീവിതത്തില്‍ കടന്നു കയറുന്ന ദി സണ്‍ ദിനപ്പത്രത്തിന്റെ നടപടികള്‍ക്ക് എതിരെ ഹാരി നല്‍കിയ കേസിലാണ് മാപ്പ് പറഞ്ഞ് നഷ്ടപരിഹാരവും നല്‍കി ദി സണ്‍ തലയൂരിയത്. ബ്രിട്ടീഷ് ടാബ്ലോയ്ഡുകളെ അവര്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാക്കുക എന്നതിന്റെ ഭാഗമായിട്ടായിരുന്നു ഹാരി നിയമനടപടികള്‍ കൈക്കൊണ്ടത്.

എന്നാല്‍, തികച്ചും നാടകീയമായി ബുധനാഴ്ച കേസ് കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കപ്പെടുകയായിരുന്നു. ദി സണ്‍ ദിനപ്പത്രത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്ന് ഇതാദ്യമായി സമ്മതിച്ചുകൊണ്ട് മാധ്യമ ഗ്രൂപ്പ് മാപ്പ് പറഞ്ഞതോടെയായിരുന്നു കേസ് അവസാനിച്ചത്. പത്രമാധ്യമങ്ങള്‍ക്ക് അവര്‍ കൊടുക്കുന്ന വാര്‍ത്തകള്‍ക്ക് മേല്‍ ഉത്തരവാദിത്തം ഉണ്ടാക്കുമെന്ന് പറഞ്ഞ് കേസിന് പോയ ഹാരിയോട്, അദ്ദേഹത്തിന്റെ സ്വകാര്യതയില്‍ കൈകടത്തിയതിനും, ഹാരിയുടെ മരിച്ചുപോയ അമ്മയോടുണ്ടായ സമീപനത്തിനും മാധ്യമം മാപ്പ് ചോദിക്കുകയായിരുന്നു.

അതിനു പുറമെ ഇരു കേസുകളിലുമായി മാനനഷ്ട തുകയായി ഹാരിക്ക് യഥാക്രമം 10 മില്യണ്‍ പൗണ്ടും, 20 മില്യണ്‍ പൗണ്ടും ലഭിച്ചുവെന്നും ഐ ടി വിയുടെ റോയല്‍ എഡിറ്റര്‍ ക്രിസ് ഷിപ്പ് പറഞ്ഞതായി ദി സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തിലെ ഉയര്‍ന്ന ശ്രേണികളില്‍ ഇരിക്കുന്നവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചുകൊണ്ട്, ന്യൂസ് ഓഫ് ദി വേള്‍ഡ് ഫോണ്‍ ഹാക്കിംഗ് വാര്‍ത്തയുടെ മറ്റൊരു ഇരയായ ലോര്‍ഡ് ടോം വാട്ട്‌സണെ 2009 നും 2011 നും ഇടയില്‍ സ്ഥിരമായി നിരീക്ഷണവിധേയനാക്കിയിരുന്നെന്നും പത്രം സമ്മതിച്ചിട്ടുണ്ട്.

ഹാരിയെ നിരീക്ഷണ വിധേയനാക്കിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരും ദി സണ്‍ നിയോഗിച്ച സ്വകാര്യ അന്വേഷകരും നടത്തിയ, ഫോണ്‍ ഹാക്കിംഗ് ഉള്‍പ്പടെ എല്ലാ നടപടികള്‍ക്കും മാപ്പ് ചോദിച്ച ദി സണ്‍ സമാനമായ രീതിയില്‍ ഡയാന രാജകുമാരിക്ക് നേരെ സ്വീകരിച്ച നടപടികള്‍ക്കും മാപ്പ് പറഞ്ഞു. ലോര്‍ഡ് വാട്ട്‌സണോടും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറിയതിന് മാപ്പ് പറഞ്ഞ പത്രം, അതുമൂലം അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടായ ക്ലേശങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ 2006 ലെ അറസ്റ്റുകള്‍ക്ക് നേരെയുണ്ടായ പ്രതികരണം തെറ്റായിപ്പോയി എന്നും അവര്‍ സമ്മതിച്ചിട്ടുണ്ട്.

ഇരുന്നൂറിലധികം ലേഖനങ്ങളായിരുന്നു നിയമ വിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ തന്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളിലേക്ക് പത്രം കടന്നു കയറിയതിന് തെളിവായി ഹാരി കോടതിയില്‍ ഹാജരാക്കിയത്. അതില്‍ ഏകദേശം 30 ഓളം ലേഖനങ്ങള്‍ കോടതി വിശദമായി പരിശോധിച്ചിരുന്നു. കേസില്‍ ഹാരി ഒരു ഒത്തുതീര്‍പ്പിനും സമ്മതിക്കുകയില്ല എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, നഷ്ടപരിഹാരമായി വന്‍ തുക വാഗ്ദാനം നല്‍കിയതും ചര്‍ച്ചകളുമാണ് ഹാരിയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസ് വിചാരണയ്ക്കെടുത്തിരുന്നെങ്കില്‍ പത്രത്തിലെ പല മുതിര്‍ന്ന ജേര്‍ണലിസ്റ്റുകളുടെ പ്രവൃത്തികളും പുറംലോകത്ത് ചര്‍ച്ചക്ക് എത്തുമെന്ന ഭയമാണ് ഒരു ഒത്തു തീര്‍പ്പിന് പത്രത്തെ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു. മാത്രമല്ല, വിചാരണ തുടങ്ങിയാല്‍ ഒരുപക്ഷെ ഒത്തുതീര്‍പ്പിനായി ഇതിലും വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നേനെ.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions