യു.കെ.വാര്‍ത്തകള്‍

ബിന്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി, ബര്‍മിംഗ്ഹാമില്‍ മാലിന്യ പ്രതിസന്ധി

ബര്‍മിംഗ്ഹാമില്‍ ബിന്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ നഗരത്തിലെ തെരുവുകളില്‍ പലയിടത്തും മാലിന്യം കുമിഞ്ഞുകൂടി. കൗണ്‍സിലും യൂണിയനും തമ്മിലുള്ള പോരാണ് മാലിന്യ പ്രതിസന്ധിയ്ക്ക് വഴിവച്ചിരിക്കുന്നത്. ഏകദേശം 1 മില്ല്യണിലേറെ ജനങ്ങളെയാണ് പ്രശ്‌നം നേരിട്ട് ബാധിക്കുക. നഗരത്തെ യൂണിയന്‍ ബന്ദിയാക്കുകയാണെന്ന് കൗണ്‍സില്‍ ആരോപിക്കുന്നു.

ജനുവരി മുതല്‍ ഏതാനും സമരങ്ങള്‍ നടത്തിയ ബര്‍മിംഗ്ഹാമിലെ നാനൂറോളം വരുന്ന ബിന്‍ ജോലിക്കാര്‍ ചൊവ്വാഴ്ച രാവിലെ 6 മുതല്‍ സമ്പൂര്‍ണ്ണ പണിമുടക്ക് ആരംഭിക്കുകയായിരുന്നു. ചില ജോലികള്‍ നിര്‍ത്തലാക്കിയതിന്റെ പേരിലുള്ള തര്‍ക്കങ്ങളാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്.

നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മാലിന്യ ബിന്നുകള്‍ നിറഞ്ഞുകവിഞ്ഞതിന്റെയും, തെരുവുകളില്‍ മാലിന്യ ബാഗുകള്‍ കുന്നുകൂടുന്നതിന്റെയും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇതുമൂലം എലികളുടെ ശല്യവും വര്‍ദ്ധിച്ചു. പ്രശ്‌നം എത്രയും വേഗം അവസാനിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കൗണ്‍സില്‍ സിറ്റി ഓപ്പറേഷന്‍സ് സ്ട്രാറ്റജിക് ഡയറക്ടര്‍ ക്രെയ്ഗ് കൂപ്പര്‍ പറഞ്ഞു. എന്നാല്‍ ട്രേഡ് യൂണിയനുകള്‍ ചര്‍ച്ചകള്‍ക്ക് പോലും തയ്യാറാകുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

'അവര്‍ ഞങ്ങളെയും, താമസക്കാരെയും ബന്ദികളാക്കുകയാണ്. പ്രദേശവാസികളുടെ രോഷം മനസ്സിലാകും. ആധുനികവും, സുസ്ഥിരവും, ആശ്രയിക്കാവുന്നതുമായ സര്‍വ്വീസ് സൃഷ്ടിക്കുന്നതിന്റെ ആവശ്യകത തിരിച്ചറിയുന്നുണ്ട്. ഏറെ നാളായി സര്‍വ്വീസിന്റെ പ്രവര്‍ത്തനം പര്യാപ്തമല്ല', കൂപ്പര്‍ പറയുന്നു.

എന്നാല്‍ കൗണ്‍സിലിന്റെ ആരോപണം നിഷേധിച്ച യുണൈറ്റ് യൂണിയന്‍ തങ്ങളുടെ ആവശ്യം ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലിന് വ്യക്തമായി അറിയാമെന്നും ചൂണ്ടിക്കാണിക്കുന്നു. അവരാണ് നഗരത്തെ ബന്ദികളാക്കുന്നതെന്ന് യൂണിയനിലെ സോയ് മായോവ് പറഞ്ഞു. ബിന്‍ തൊഴിലാളികള്‍ സമരം ചെയ്യുന്ന സാഹചര്യത്തില്‍ ഏജന്‍സി ബിന്‍ ജോലിക്കാരെ ഇറക്കി പ്രതിരോധിക്കാനാണ് കൗണ്‍സിലിന്റെ ശ്രമം. ഇതിന് പോലീസ് സംരക്ഷണം കൂടി തേടിയതോടെ യൂണിയന്‍ രോഷം ഇരട്ടിയായി. മാലിന്യനീക്കം പതിവ് പോലെ നടക്കുമെങ്കിലും കളക്ഷന് സമയം അധികം വേണ്ടിവരുമെന്ന് കൗണ്‍സില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions