യുകെയില്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്ന കുട്ടികളുടെ എണ്ണം റെക്കോര്‍ഡില്‍. 4.5 മില്ല്യണ്‍ കുട്ടികളാണ് ദാരിദ്ര്യത്തില്‍ കഴിഞ്ഞുകൂടുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. 2024 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ദരിദ്രരായ കുട്ടികളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ 100,000 പേരെ കൂട്ടിച്ചേര്‍ത്തതായി വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു.
മുന്‍വര്‍ഷത്തെ 4.33 മില്ല്യണില്‍ നിന്നുമാണ് ഈ വര്‍ദ്ധന. ഇതോടെ യുകെയിലെ 31 ശതമാനം കുട്ടികള്‍ ഇപ്പോള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നാണ് വ്യക്തമാകുന്നത്. ഇതില്‍ തന്നെ 72 ശതമാനം കുട്ടികളും അധ്വാനിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നതാണ് ദുരവസ്ഥ.
ദാരിദ്ര്യത്തിലേക്ക് പോകുന്ന കുട്ടികളുടെ എണ്ണം 50,000 മാത്രമായിരിക്കുമെന്ന് ലേബര്‍ ഗവണ്‍മെന്റ് സ്വന്തം നയങ്ങളുടെ പരിശോധനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ ഇരട്ടി കുട്ടികള്‍ ഈ അവസ്ഥയില്‍ ചെന്നെത്തുമെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. വീട്ടുചെലവുകള്‍ കഴിഞ്ഞ് യുകെയിലെ ശരാശരി വരുമാനത്തേക്കാള്‍ 60 ശതമാനത്തില്‍ താഴെ ജീവിക്കുന്ന കുടുംബങ്ങളില്‍ പെട്ട കുട്ടികളെയാണ് ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരായി കണക്കാക്കുന്നത്, 22,500 പൗണ്ടിന് തുല്യമാണ് ഇത്.
യുകെയില്‍ 14.6 മില്ല്യണ്‍ കുട്ടികള്‍ ജീവിക്കുന്നതായാണ് കണക്ക്. 2002 മുതലാണ് ദാരിദ്ര്യത്തെ കുറിച്ചുള്ള കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയത്. ഇപ്പോഴത്തെ കണക്കുകള്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഈ വര്‍ദ്ധനവ് ദേശീയ നാണക്കേടാണെന്ന് സേവ് ദി ചില്‍ഡ്രന്‍ യുകെ വിമര്‍ശിച്ചു. കുട്ടികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതിന് മേല്‍നോട്ടം വഹിക്കുകയാണ് ലേബറെന്നും ഇവര്‍ കുറ്റപ്പെടുത്തി. അടുത്ത വര്‍ഷവും ഈ അവസ്ഥ തുടരുന്നത് ഒഴിവാക്കാന്‍ ഗവണ്‍മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ചാരിറ്റി ആവശ്യപ്പെടുന്നത്. തന്റെ വെല്‍ഫെയര്‍ പരിഷ്‌കാരങ്ങള്‍ കൂടുതല്‍ ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടില്ലെന്നാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നിലപാട്.