റോം: കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ ബുധനാഴ്ച തിരഞ്ഞെടുക്കാനായില്ല. സിസ്റ്റെയ്ന്‍ ചാപ്പലിനുള്ളില്‍ നിന്ന് കറുത്ത പുകയാണ് ഉയര്‍ന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനാവാതെ വന്നതോടെ വ്യാഴാഴ്ച വോട്ടെടുപ്പ് തുടരും. പാപ്പയെ തിരഞ്ഞെടുത്താല്‍ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുകയാണ് ഉയരുക.
നിലവിലുള്ള കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ത്താഴെ പ്രായമുള്ള കര്‍ദിനാള്‍മാര്‍ക്കാണ് പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത്. ബാലറ്റ് പേപ്പറുകളില്‍ ഓരോ സമ്മതിദായകനും മാര്‍പാപ്പയാവുന്നതിന് തങ്ങള്‍ തിരഞ്ഞെടുത്ത കര്‍ദിനാളിന്റെ പേര് എഴുതും. ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഒരു തവണയാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ വ്യാഴാഴ്ച മുതല്‍ ദിവസേന നാല് തവണ വോട്ടെടുപ്പ് നടക്കും. ഫ്രാന്‍സിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് തിരഞ്ഞെടുത്തത്.
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് തുടക്കംകുറിക്കുന്ന നടപടിക്രമങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനാണ് പ്രധാന ചുമതല. മൂന്ന് പ്രധാന ചുമതല വഹിക്കുന്ന ഒന്‍പത് കര്‍ദിനാള്‍മാരെ തിരഞ്ഞെടുത്തത് ഇദ്ദേഹമാണ്. വോട്ടുകള്‍ എണ്ണുന്ന മൂന്ന് കര്‍ദിനാള്‍മാര്‍, രോഗംകാരണം സന്നിഹിതരാകാന്‍ കഴിയാത്തവരില്‍നിന്ന് ബാലറ്റ് ശേഖരിക്കുന്ന മൂന്ന് കര്‍ദിനാള്‍മാര്‍, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന മൂന്ന് കര്‍ദിനാള്‍മാര്‍ എന്നിവരെയാണ് മാര്‍ ജോര്‍ജ് കൂവക്കാട് തിരഞ്ഞെടുക്കുക. കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും.