യു.കെ.വാര്‍ത്തകള്‍

കുറ്റവാളികളെ ശിക്ഷ പൂര്‍ത്തിയാക്കാതെ പുറത്തുവിടുന്നത് പൊതുജനങ്ങള്‍ക്ക് അപകടമെന്ന് പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും

യുകെയിലെ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ കുറ്റവാളികളെ നേരത്തെ പുറത്തുവിടാനും, ജയിലിലേക്ക് അയയ്ക്കാതെ സ്വതന്ത്രമായി നടക്കാനും അനുമതി നല്‍കാനുള്ള ഒരുക്കത്തിലാണ് ലേബര്‍ ഗവണ്‍മെന്റ്. ജയിലുകളിലെ സ്ഥലപരിമിതിക്ക് പരിഹാരം കാണല്‍ ആണ് ലക്‌ഷ്യം. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായവര്‍ക്ക് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന കാര്യത്തില്‍ ഗവണ്‍മെന്റ് മൗനം പാലിക്കുകയാണ്.

ഇതിനിടെയാണ് കാര്യങ്ങള്‍ വിചാരിക്കുന്നത് പോലെ എളുപ്പമല്ലെന്ന് മുന്നറിയിപ്പുമായി പോലീസ് മേധാവികളും, എംഐ 5-വും രംഗത്ത് വന്നിരിക്കുന്നത്. പുതിയ പദ്ധതികളുടെ ഭാഗമായി തടവുകാരെ നേരത്തെ വിട്ടയച്ചാല്‍ ഇത് കൈകാര്യം ചെയ്യാന്‍ പാകത്തിനുള്ള ഫണ്ടും അനുവദിക്കേണ്ടി വരുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

മെട്രോപൊളിറ്റന്‍ പോലീസ്, എംഐ 5, നാഷണല്‍ ക്രൈം ഏജന്‍സി എന്നിവരുടെ മേധാവികളാണ് തടവുകാരെ മുന്‍കൂര്‍ വിട്ടയയ്ക്കാനുള്ള പദ്ധതിയെ കുറിച്ച് ജസ്റ്റിസ് മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കി കത്തയച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

പദ്ധതിയുടെ പ്രത്യാഘാതങ്ങളും, നീതിന്യായ വ്യവസ്ഥ നിലനിര്‍ത്താനും വരുന്ന ചെലവഴിക്കല്‍ റിവ്യൂവില്‍ ആവശ്യത്തിന് സ്രോതസ്സുകള്‍ ഉള്‍പ്പെടുത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ജോലിക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് യുകെയിലെ ആറ് മുതിര്‍ന്ന പോലീസ് മേധാവികള്‍ ടൈംസില്‍ എഴുതിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളില്‍ പ്രതികളുടെ എണ്ണമേറുന്നതിന് പിന്നാലെ അവരെ നേരത്തെ പുറത്തിറക്കുന്നതിനുള്ള പദ്ധതി കൊലയാളികളും, ബലാത്സംഗ പ്രതികളും അടക്കം പുറത്തിറങ്ങാന്‍ വഴിയൊരുക്കും. ശിക്ഷാവിധികള്‍ ഇളവ് ചെയ്ത് നല്‍കാനുള്ള ലേബര്‍ ഗവണ്‍മെന്റിന്റെ പദ്ധതികള്‍ വര്‍ഷത്തില്‍ 43,000 ക്രിമിനലുകളെ ജയില്‍ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുത്തുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വെറും താക്കീത് മാത്രം നേടി ഇവര്‍ കോടതികളില്‍ നിന്നും സ്വതന്ത്രമായി പുറത്തുവരുമെന്നത് ഭീതിജനകമായ അവസ്ഥയാണ്.

ബലാത്സംഗ കുറ്റവാളികളും, കൊലയാളികളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജയിലുകളില്‍ നിന്നും പുറത്തുവരാനുള്ള അവസരമാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദിന്റെ പദ്ധതികള്‍ വഴിവെയ്ക്കുന്നത്.

പുതിയ പദ്ധതികള്‍ പ്രകാരം കോടതികള്‍ 12 മാസത്തില്‍ താഴെ ജയില്‍ശിക്ഷകള്‍ നല്‍കില്ല. കോടതി നടപടികള്‍ അനുസരിക്കാത്ത അസാധാരണ കേസുകളില്‍ മാത്രമാണ് ഇത് നല്‍കുക. കഴിഞ്ഞ വര്‍ഷം 79,812 ക്രിമിനലുകള്‍ക്ക് കസ്റ്റോഡിയല്‍ ശിക്ഷകള്‍ നല്‍കിയെന്ന് ജസ്റ്റിസ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 43,322 പേര്‍ക്ക് 12 മാസത്തില്‍ താഴെയാണ് ശിക്ഷ ലഭിച്ചത്.

ലേബര്‍ നടപടികള്‍ പ്രകാരം പ്രതിവര്‍ഷം 2700 കവര്‍ച്ചക്കാര്‍, 11000 ഷോപ്പ് മോഷ്ടാക്കള്‍, 160 കാര്‍ മോഷ്ടാക്കള്‍, 60 തട്ടിപ്പറിക്കലുകാര്‍, 80 മോഷ്ടാക്കള്‍ എന്നിവര്‍ക്കാണ് കമ്മ്യൂണിറ്റി ശിക്ഷ നല്‍കുക. എമര്‍ജന്‍സി സര്‍വ്വീസ് ജോലിക്കാരെ അക്രമിച്ച 3000 തെമ്മാടിക്കൂട്ടങ്ങളും ഈ വിധം ജയിലില്‍ നിന്നും പുറത്തുവരും.

കത്തിയുമായി പിടിക്കപ്പെട്ടവര്‍, ലൈംഗിക കുറ്റവാളികള്‍, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിച്ചവര്‍ എന്നിവരും 12 മാസത്തില്‍ താഴെ ശിക്ഷ ലഭിച്ചാല്‍ അകത്ത് പോകേണ്ടെന്ന സാഹചര്യം മുതലാക്കി പുറത്തിറങ്ങും.

പുതിയ നയം അനുസരിച്ച് ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിന് ഒന്നു മുതല്‍ നാലു വര്‍ഷം വരെ തടവ് അനുഭവിക്കുന്ന കുറ്റവാളികളെ 28 ദിവസത്തിന് ശേഷം വിട്ടയക്കും. കൂടുതല്‍ ജയില്‍ സൗകര്യങ്ങളൊരുക്കാന്‍ 4.7 ബില്യണ്‍ പൗണ്ട് നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രശ്‌ന പരിഹാരത്തിന് ഇതു മതിയാകില്ലെന്നാണ് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദ് പറയുന്നത്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions