ബ്രിട്ടനില്‍ രോഗം തിരിച്ചറിയുന്നതിനും, ചികിത്സിക്കുന്നതിലും നേരിടുന്ന കാലതാമസങ്ങള്‍ രോഗം പടരാന്‍ വഴിയൊരുക്കുന്നു. ഇതിന് കാരണമാകുന്നത് വേഗത്തില്‍ ചികിത്സ നല്‍കാന്‍ പര്യാപ്തമായ തോതില്‍ എന്‍എച്ച്എസില്‍ ജീവനക്കാര്‍ ഇല്ലാത്തതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
എന്‍എച്ച്എസില്‍ റേഡിയോളജിസ്റ്റുകളുടെയും, ഓങ്കോളജിസ്റ്റുമാരുടെയും ക്ഷാമം വളരെ രൂക്ഷമാണ്. ഇതുമൂലം രോഗികള്‍ക്ക് സര്‍ജറി, കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയ്ക്കായി ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുന്നു. ഒരു കണ്‍സള്‍ട്ടന്റ് ചികിത്സ റിവ്യൂ ചെയ്യണമെങ്കില്‍ പോലും ഈ കാത്തിരിപ്പ് വേണ്ടിവരുന്നു.
ഇത് ആളുകളില്‍ രോഗം പടരാനാണ് കാരണമാകുന്നത്. ഇതോടെ ചികിത്സ ഫലപ്രദമാകാനുള്ള സാധ്യത കുറയുകയും, മരണസാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നതായി റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്‌സ് പറയുന്നു. സ്‌കാനും, എക്‌സ്‌റേയും ഉള്‍പ്പെടെ ടെസ്റ്റുകള്‍ക്കും, ചികിത്സയ്ക്കും ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതിനൊപ്പം പിടിച്ചുനില്‍ക്കാന്‍ എന്‍എച്ച്എസ് ക്യാന്‍സര്‍ സര്‍വ്വീസുകള്‍ ബുദ്ധിമുട്ടുകയാണ്.
കാന്‍സര്‍ ബാധിതരുടെ എണ്ണമേറിയതാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്. എന്‍എച്ച്എസിനെ സാരമായി ബാധിച്ച ജീവനക്കാരുടെ ക്ഷാമം അതിവേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിന് തടസ്സമായി മാറുന്നുവെന്ന് ആര്‍സിആര്‍ ശേഖരിച്ച തെളിവുകള്‍ വ്യക്തമാക്കുന്നു.
ചികിത്സയ്ക്കായി കാത്തിരിക്കുന്ന ഓരോ മാസവും രോഗിയുടെ മരണസാധ്യത 10% വീതം വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ പറയുന്നു. കാന്‍സര്‍ ബാധിതര്‍ 'ടൈംബോംബിന്' മുകളില്‍ ഇരിക്കുന്ന അവസ്ഥയിലെന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു.