യുകെയിലെ കുടിയേറ്റ നിയന്ത്രണം ഫലം കാണുന്നത്തിന്റെ ഫലമായി നെറ്റ് ഇമിഗ്രേഷന്‍ കുറയുകയാണ്. ഇതോടെ വിദേശ തൊഴിലാളികളില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഹോട്ടലുകളും ചെറുകിട സ്ഥാപനങ്ങളും ഉള്‍പ്പെടെ മേഖലകള്‍. കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ കുടിയേറ്റത്തിനു തടയിടുമ്പോള്‍ ഒരു ഭാഗത്ത് അതിന്റെ പ്രത്യാഘാതവും നേരിടേണ്ടിവരുന്നു.
സര്‍ക്കാരിന് മേല്‍ കുടിയേറ്റ നയത്തില്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളത്. ഇതിന്റെ ഭാഗമായി ശക്തമായ നീക്കങ്ങളും നടന്നുവരികയാണ്. എന്നാല്‍ ഒരുഭാഗത്ത് തൊഴിലാളി ക്ഷാമവും വാര്‍ത്തയാകുന്നുണ്ട്. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന ചെറുകിട കച്ചവടങ്ങളെല്ലാം തന്നെ പ്രതിസന്ധിയിലാണ്. കടകള്‍, റെസ്റ്റൊറന്റുകള്‍ എന്നിവയ്ക്ക് തിരിച്ചടിയാവുകയാണ് തൊഴിലാളി ക്ഷാമം. കെയര്‍ ഹോമുകളും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കു പ്രകാരം 2024ല്‍ നെറ്റ് ഇമിഗ്രേഷന്‍ പകുതിയോളം കുറഞ്ഞ് 4,31,000 ആയി. വര്‍ക്ക് വിസയിലും സ്റ്റുഡന്‌റ് വിസയിലും വരുന്നവരുടെ എണ്ണത്തില്‍ മാത്രമല്ല വിദ്യാര്‍ത്ഥികളുടെ ആശ്രിതരായി എത്തുന്നവരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടായിരിക്കുകയാണ്. 2026ല്‍ നെറ്റ് മൈഗ്രേഷന്‍ രണ്ടു ലക്ഷമായി കുറഞ്ഞേക്കും.
നാലു വര്‍ഷത്തിനിടെ നെറ്റ് മൈഗ്രേഷന്‍ ഇനിയും കുറയ്ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ചില മേഖലകളില്‍ ഇത് കടുത്ത തൊഴിലാളി ക്ഷാമത്തിന് വഴി തെളിക്കുമെന്ന മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ ബ്രിയാന്‍ ബെല്‍ മുന്നറിയിപ്പ് നല്‍കുന്നു
കുടുംബത്തെ കൂടെ കൊണ്ടുവരാന്‍ മിനിമം വേതനം 38,700 പൗണ്ട് ആക്കുന്നതിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൊണ്ടുവന്ന പദ്ധതി റദ്ദാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. അത് മനുഷ്യാവകാശ നിയമങ്ങള്‍ക്ക് എതിരാണെന്നും ബെല്‍ ചൂണ്ടിക്കാട്ടി. ഈ കുറവ് വരുത്തല്‍ നെറ്റ് മൈഗ്രേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്നും ഗവണ്‍മെന്റിന്റെ സ്വതന്ത്ര ഇമിഗ്രേഷന്‍ പാനല്‍ പറഞ്ഞു.
കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രി സുനാകിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് ഫാമിലി വിസ ലഭിക്കാന്‍ സ്‌കില്‍ഡ് വര്‍ക്കര്‍ നിലവാരത്തിലുള്ള വരുമാനം വേണമെന്ന പദ്ധതി തയ്യാറാക്കിയിരുന്നു.