ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വന്‍കട ബാധ്യതയുമായി
ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വന്‍കട ബാധ്യതയുമായാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു . ബിരുദ പഠനം കഴിയുമ്പോള്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിയുടെ കടബാധ്യത 53,000 പൗണ്ട് ആണ് . ഓരോ വര്‍ഷവും ഈ കടബാധ്യതയില്‍ 10 ശതമാനം വര്‍ദ്ധനവ് ആണ് വന്നു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ വായ്പകള്‍ ഉള്‍പ്പെടെയുള്ള ഈ കടം വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ വലിയ ഭാരമായി മാറുകയാണ്.
ഈ സാഹചര്യത്തില്‍ വര്‍ദ്ധിച്ച് വരുന്ന ജീവിത ചിലവ് കൂടി നിറവേറ്റുന്നതിന് വിദ്യാര്‍ത്ഥികള്‍ കടം വാങ്ങുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. സ്റ്റുഡന്റ് ലോണ്‍സ് കമ്പനി (SLC) 2024-25 ല്‍ വ്യക്തിഗത വായ്പ ബാലന്‍സ് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 5,000 പൗണ്ട് കൂടുതലാണെന്ന് കാണിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടു. അതായത് ഒരു വര്‍ഷം മുമ്പ് കടബാധ്യത 4827 പൗണ്ട് ആയിരുന്നു.
വിദ്യാഭ്യാസ ചിലവിന്റെ കുതിച്ചു കയറ്റം മൂലം സെമസ്റ്റര്‍ ബ്രേക്കിന്റെ സമയത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ശമ്പളമുള്ള ജോലികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ് ഇതിന്റെ മറുവശം . ഹയര്‍ എഡ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഒരു സര്‍വേയില്‍ മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളില്‍ 68% പേരും ആഴ്ചയില്‍ ശരാശരി 13 മണിക്കൂര്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. ഇത് പലപ്പോഴും വിദ്യാര്‍ഥികളെ പലവിധ ശാരീരിക മാനസിക പ്രയാസങ്ങളിലേയ്ക്ക് തള്ളിവിടുന്നതിന് കാരണമാകുന്നുണ്ട്.
ഇതിനിടെ ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ക്കാരിന്റെ മൊത്തം വായ്പ 266 ബില്യണിലെത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു . അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ ആണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ആഭ്യന്തര വിദ്യാര്‍ത്ഥികള്‍ക്കായുള്ള സര്‍വകലാശാലകളുടെ മത്സരം കൂടിവരുകയാണ്.
കുടിയേറ്റ നയം കൂടുതല്‍ കര്‍ശനമാകുമ്പോള്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയും. ഇതിന് അനുബന്ധമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം പരിഷ്കരിക്കണമെന്നാണ് ആവശ്യം. വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നത് സര്‍വകലാശാലകളെ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുകയാണ്.