ആദ്യ വര്‍ഷം തന്നെ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ ഫ്ലോപ്പെന്ന് വോട്ടര്‍മാര്‍
ആദ്യ വര്‍ഷം തന്നെ പാസ്‌മാര്‍ക്ക് പോലും നേടാനാവാതെ പ്രവര്‍ത്തനം ലേബര്‍ സര്‍ക്കാര്‍. കഴിഞ്ഞ ജൂലൈയില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പരാജയം ആണെന്നാണ് വോട്ടര്‍മാര്‍ പറയുന്നതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
ലേബര്‍ ഗവണ്‍മെന്റിന്റെ ആദ്യ വര്‍ഷത്തെ പ്രകടനം വെറും മോശമാണെന്നാണ് ഭൂരിപക്ഷം വോട്ടര്‍മാരും വ്യക്തമാക്കുന്നത്. ജൂലൈയില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി നടത്തുന്ന ഭരണം തീര്‍ത്തും നിരാശാജനകമാണെന്നാണ് 54% വോട്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ലേബറിന് വോട്ട് ചെയ്ത കാല്‍ശതമാനം പേരും പാര്‍ട്ടിയുടെ പ്രവര്‍ത്തനം മോശമാണെന്ന് വിധിയെഴുതുന്നു. 37 ശതമാനം പേരാണ് ഭരണം കൊള്ളാമെന്ന് പറയുന്നത്. അതേസമയം മുന്‍ ടോറി ഗവണ്‍മെന്റ് ലേബറിനേക്കാള്‍ മികച്ചതായിരുന്നുവെന്ന് 29 ശതമാനം പേര്‍ കരുതുന്നു. 26 ശതമാനം പേര്‍ മറിച്ചും ചിന്തിക്കുന്നു.
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ അപ്രൂവല്‍ റേറ്റിംഗ് -35 ശതമാനത്തിലാണ് നിലകൊള്ളുന്നത്. ടോറി നേതാവ് കെമി ബാഡെനോകിന്റെ -24 ശതമാനത്തേക്കാള്‍ പിന്നിലാണിത്. റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗിന് -9 റേറ്റിംഗാണുള്ളത്. ഒപ്പീനിയം നടത്തിയ സര്‍വ്വെയിലാണ് സ്റ്റാര്‍മര്‍ക്ക് തിരിച്ചടി സമ്മാനിക്കുന്ന വിധിയെഴുത്തുള്ളത്.
അതേസമയം, ഗവണ്‍മെന്റ് പദ്ധതികള്‍ പലതിലും യു-ടേണ്‍ അടിക്കേണ്ടി വന്നത് കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിയിലെ അപ്രമാദിത്വത്തിന് മങ്ങലേല്‍പ്പിച്ചു. കഴിഞ്ഞ ആഴ്ച വെല്‍ഫെയര്‍ ബില്‍ കുറയ്ക്കാന്‍ 5 ബില്ല്യണ്‍ പൗണ്ടിന്റെ വെട്ടിക്കുറവ് വരുത്താനുള്ള നീക്കവും കീര്‍ സ്റ്റാര്‍മര്‍ക്ക് പിന്‍വലിക്കേണ്ടി വന്നു. സ്റ്റാര്‍മറെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി പുതിയ നേതാവിനെ തെരഞ്ഞെടുക്കാന്‍ വിമതര്‍ നീക്കം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് നം. 10-ല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ ലക്ഷ്യമിട്ട് നടക്കുന്നത്.
ഇപ്പോള്‍ പുറത്തുവരുന്ന സര്‍വ്വെകള്‍ പ്രകാരം കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദം രാജിവെയ്ക്കണമെന്ന് 61 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. അടുത്ത വര്‍ഷത്തെ വെയില്‍സ് തെരഞ്ഞെടുപ്പിനും, ലോക്കല്‍ തെരഞ്ഞെടുപ്പിനും ശേഷം സ്റ്റാര്‍മര്‍ സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍, എതിരാളികള്‍ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്.