യു.കെ.വാര്‍ത്തകള്‍

പുതിയ കുടിയേറ്റ ബില്‍ പാര്‍ലമെന്റില്‍; ഡിപ്പന്റന്റ് വിസയില്‍ നിയന്ത്രണം, 41700 പൗണ്ട് സാലറിയുണ്ടേല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ; ഇംഗ്ലീഷ് നിബന്ധന കര്‍ശനമാക്കി

കുടിയേറ്റ നിയമങ്ങളില്‍ വരുത്തുന്ന പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ പരാമര്‍ശിച്ച മാറ്റങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നും കെയര്‍ വര്‍ക്കര്‍മാരെ കൊണ്ടു വരുന്നത് നിര്‍ത്തലാക്കും. അതിനു പുറമെ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് വിസ ലഭിക്കാന്‍ ആവശ്യമായ മിനിമം ശമ്പളവും മിനിമം യോഗ്യതയും ബില്ലില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇനി മുതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് ചുരുങ്ങിയത് ഡിഗ്രി ലെവല്‍ വിദ്യാഭ്യാസം ആവശ്യമായി വരും. ഫലത്തില്‍ 111 തസ്തികകളില്‍ ഇനി വിദേശികള്‍ക്ക് അവസരം ലഭിക്കില്ല.

വിദേശ തൊഴിലാളികള്‍ക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 41,700 പൗണ്ടെങ്കിലും ശമ്പളം ഉണ്ടായിരിക്കണം. നേരത്തേ ഇത് 38,700 പൗണ്ട് ആയിരുന്നു. ഡിഗ്രി തലത്തിനു താഴെ വിദ്യാഭ്യാസം ആവശ്യമായ ജോലികളുടെ കാര്യത്തില്‍ 2026 അവസാനം വരെ സമയബന്ധിതമായ രീതിയില്‍ ഒരു താത്ക്കാലിക ജോബ് ഷോര്‍ട്ടേജ് ലിസ്റ്റ് രൂപീകരിക്കും. സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിദേശ തൊഴിലാളികളെ കൊണ്ടു വരുന്നതിന് ഇത് ഉപയോഗിക്കാം.

എന്നാല്‍, ഇത്താരത്തില്‍ വരുന്നവര്‍ക്ക് ആശ്രിതരെ കൊണ്ടുവരാന്‍ കഴിയില്ല. കൂടാതെ ശമ്പളത്തിന്റെ കാര്യത്തിലും വിസ ഫീസിലും ഇവര്‍ക്ക് ഇളവുകള്‍ ലഭിക്കില്ല. സര്‍ക്കാരിന്റെ കുടിയേറ്റ ധവളപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മാറ്റങ്ങളില്‍ ആദ്യമായി നടപ്പില്‍ വരുത്തുക ഈ മാറ്റങ്ങളായിരിക്കും. യുകെയിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് പാര്‍ലമെന്റില്‍ പാസാവുകയാണെങ്കില്‍ ജൂലൈ 22 മുതല്‍ നടപ്പില്‍ വരും.

കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ സമൂലമായ പരിവര്‍ത്തനം കൊണ്ടുവരുമെന്ന് ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നെറ്റ് മൈഗ്രേഷന്‍ നാലിരട്ടിയായി വര്‍ദ്ധിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി. പുതിയ ഭേദഗതികള്‍ കുടിയേറ്റ നിയമത്തില്‍ ഉണ്ടാവുന്നതോടെ കുടിയേറ്റം കാര്യക്ഷമമായി നിയന്ത്രിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

ധവളപത്രത്തിലെ, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ നിലവാരം ഉയര്‍ത്തുന്നതുള്‍പ്പടെയുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെപ്രാബല്യത്തില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനും ഇമിഗ്രേഷന്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും അതുപോലെ, കുറഞ്ഞ ശമ്പളത്തില്‍ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് നിര്‍ത്തലാക്കാനും ഉദ്ദേശിച്ചാണ് ഈ പരിഷ്‌കാരങ്ങള്‍.

എന്നാല്‍, കെയര്‍വര്‍ക്കര്‍ വിസ നിര്‍ത്തലാക്കാനുള്ള ശ്രമം മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്. വലിയൊരു പരിധിവരെ വിദേശ തൊഴിലാളികളെ ആശ്രയിച്ചാണ് കെയര്‍ മേഖല മുന്നോട്ട് പോകുന്നത്. നിലവില്‍ ഈ മേഖലയില്‍ രാജ്യവ്യാപകമായി 1,30,000 ഒഴിവുകളാണ് ഉള്ളത്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions