സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകള്‍ അവസാനിച്ച ശേഷവും ബ്രിട്ടീഷ് ഭവനവിപണി മുന്നോട്ട്. ജൂണില്‍ വാര്‍ഷിക വില വര്‍ധന 2.5 ശതമാനത്തിലാണ് നിലകൊണ്ടത്. മേയിലെ 2.6 ശതമാനത്തില്‍ നിന്നുമാണ് ഈ ഇടിവ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 0.3% മാത്രമാണ് വില താഴ്ന്നത്. യുകെയില്‍ ജൂണ്‍ മാസത്തിലെ കണക്ക് പ്രകാരം ശരാശരി ഭവനവില 296,665 പൗണ്ടാണെന്ന് ഹാലിഫാക്‌സ് വ്യക്തമാക്കി.
മേയ് മാസത്തില്‍ ഭവനവില വര്‍ദ്ധന 0.3% താഴ്ന്ന ശേഷം ജൂണ്‍ മാസത്തില്‍ പൂജ്യം ശതമാനത്തിലേക്കാണ് മടങ്ങിയെത്തിയതെന്ന് യുകെയിലെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍ ഹാലിഫാക്‌സ് പറഞ്ഞു. ഭവനവിപണിയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് നല്‍കിയിരുന്ന ഇളവുകളാണ് അവസാനിച്ചത്.
ഏപ്രില്‍ 1 മുതല്‍ ഇംഗ്ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി പരിധി ഉയര്‍ന്നിരുന്നു. ഇത് ഏപ്രില്‍ മാസത്തില്‍ വീട് തേടുന്നവരുടെ എണ്ണം താഴാന്‍ ഇടയാക്കി. ഈ മാറ്റത്തിലൂടെ വീട് വാങ്ങുമ്പോള്‍ കൂടുതല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് നല്‍കണമെന്നതാണ് സ്ഥിതി.
ഈ ഘട്ടത്തില്‍ ലെന്‍ഡര്‍മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട മോര്‍ട്ട്‌ഗേജ് ഡീലുകള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നതാണ് വാങ്ങലുകാര്‍ക്ക് ആശ്വാസമാകുന്നത്. താങ്ങാവുന്ന നിരക്കില്‍ ഡീലുകള്‍ ലഭിക്കുന്നതിനാല്‍ വീട് വാങ്ങുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഇംഗ്ലണ്ടില്‍ നോര്‍ത്ത് വെസ്റ്റ് മേഖലയിലാണ് പ്രോപ്പര്‍ട്ടി വില വളര്‍ച്ച ഉയര്‍ന്ന തോത് രേഖപ്പെടുത്തുന്നത്.
സൗത്ത് വെസ്റ്റിലും, ലണ്ടനിലും വളര്‍ച്ച മെല്ലെപ്പോക്കിലാണ്. ഇവിടെ യഥാക്രമം 0.5%, 0.6% എന്നിങ്ങനെയാണ് വളര്‍ച്ച. യുകെയില്‍ ഏറ്റവും ചെലവേറിയ ഇടം തലസ്ഥാനമായ ലണ്ടന്‍ തന്നെയാണ്, ഇവിടെ ശരാശരി ഭവനവില 540,048 പൗണ്ടാണ്.
വേനല്‍ക്കാലം പുരോഗമിക്കുമ്പോള്‍ ഭവനവിപണി വീണ്ടും ശക്തി പ്രാപിക്കുമെന്ന അഭിപ്രായവും ശക്തമാണ്. നിലവില്‍ ഭവന വിപണിയിലെ വില കുറവ് വീടുവാങ്ങാന്‍ ആഗ്രഹിക്കുന്ന യുകെ മലയാളികള്‍ക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ അവലോകന യോഗത്തില്‍ പലിശ നിരക്ക് 4.25 എന്ന തത് സ്ഥിതി തുടരാന്‍ തീരുമാനിച്ചിരുന്നു. അടുത്ത അവലോകന യോഗത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറയ്ക്കുകയാണെങ്കില്‍ അത് ഭവന വിപണിയില്‍ കാര്യമായി പ്രതിഫലിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പ നിരക്ക് കുറയുകയും ബാങ്ക് പലിശ നിരക്ക് കുറയ്ക്കുകയും ചെയ്താല്‍ കൂടുതല്‍ പേര്‍ ഭവന വിപണിയില്‍ പ്രവേശിക്കുമെന്നാണ് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്നര്‍ അഭിപ്രായപ്പെട്ടത്.