ലണ്ടന്‍: ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി വോട്ടിങ് പ്രായം 18-ല്‍ നിന്ന് 16 ആക്കി കുറയ്ക്കാന്‍ ബ്രിട്ടന്‍ തയ്യാറെടുക്കുന്നു. 2029-ല്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. തീരുമാനം പ്രാബല്യത്തില്യത്തിലാകാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം വേണം. 2024 ജൂലൈയില്‍ അധികാരത്തിലെത്തിയ ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പുപ്രചാരണ സമയത്ത്, വോട്ടിങ് പ്രായം കുറയ്ക്കുമെന്ന് വാഗ്ദാനംചെയ്തിരുന്നു.
ബ്രിട്ടീഷ് രാഷ്ട്രീയത്തെ വിദേശ ഇടപെടലുകളില്‍ നിന്ന് സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ നടപടി കരുത്തുപകരുമെന്ന് ഡിമോക്രസി മന്ത്രി റുഷനാര അലി പറഞ്ഞു. യുവതലമുറയെ കൂടുതല്‍ ജനാധിപത്യത്തിന്റെ ഭാഗമാക്കാനും കഴിയും.
ഉടമസ്ഥാവകാശം വ്യക്തമല്ലാത്ത ഷെല്‍ കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ക്ക് പണമൊഴുക്കുന്നത് തടയുക ഉള്‍പ്പെടെ, തിരഞ്ഞെടുപ്പില്‍ സമൂലമായ പരിഷ്കാരങ്ങള്‍ നടപ്പാക്കാനുള്ള ലേബര്‍ സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണിത്.
യോഗ്യതയുള്ള പൗരരെ വോട്ടെടുപ്പു പ്രക്രിയയില്‍ നേരിട്ട് പങ്കാളികളാകാന്‍ അനുവദിക്കുന്ന ഓട്ടോമാറ്റിക് വോട്ടര്‍ രജിസ്‌ട്രേഷന്‍, ബാങ്ക് കാര്‍ഡുകള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം തുടങ്ങിയ മാറ്റങ്ങളും കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സ്‌കോട്‌ലന്‍ഡും വെയ്ല്‍സും നേരത്തേ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ 16-ഉം 17-ഉം വയസ്സുള്ളവരെ വോട്ടുചെയ്യാന്‍ അനുവദിച്ചിരുന്നു. ഇക്വഡോര്‍, ഓസ്‌ട്രേലിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും വോട്ടുചെയ്യാനുള്ള കുറഞ്ഞ പ്രായം 16 ആണ്.