വെള്ളിയാഴ്ച ആരംഭിച്ച ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാരുടെ 5അഞ്ച് ദിന പണിമുടക്കില്‍ വലഞ്ഞ് എന്‍എച്ച്എസ്. പണിമുടക്ക് എന്‍എച്ച്എസിലെ രോഗി പരിപാലനത്തെ വലിയതോതില്‍ ബാധിക്കുന്നുണ്ട്. രോഗികളുടെ ചികിത്സയില്‍ തടസങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇത് പൂര്‍ണ്ണമായും ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് തന്നെ പറഞ്ഞു.
റസിഡന്റ് ഡോക്ടര്‍മാരുടെ ദീര്‍ഘകാല ശമ്പള തര്‍ക്കത്തെ തുടര്‍ന്നാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ഇന്നലെ ആരംഭിച്ച പണിമുടക്ക് ഇതുവരെ നടന്ന പന്ത്രണ്ടാമത്തെ വാക്ക്ഔട്ടാണ്. മുന്‍പ് നടന്ന പണിമുടക്കുകളില്‍ നിരവധി അപ്പോയ്ന്റ്മെന്റുകള്‍ റദ്ദാക്കുന്നതിന് കാരണമായിരുന്നു. ഇതൊക്കെയാണെങ്കിലും ഈ കാലയളവില്‍ മിക്ക അടിയന്തിരമല്ലാത്ത പരിചരണങ്ങളും തുടരാന്‍ എന്‍എച്ച്എസ് ശ്രമിക്കുന്നുണ്ട്.
അടുത്തിടെ ശമ്പള വര്‍ധന ഉണ്ടായിരുന്നിട്ടും, പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ യഥാര്‍ത്ഥ വേതനത്തില്‍ നിന്ന് 20% കുറവാണ് ഉണ്ടായിരുന്നതെന്ന് ബിഎംഎ പറയുന്നു. നിലവില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രാരംഭ ശമ്പളം 38,831 പൗണ്ട് ആണ്. പരിശീലനം ആരംഭിക്കുമ്പോള്‍ ഇത് 73,000-പൗണ്ടില്‍ കൂടുതല്‍ ആവും. ഇതില്‍ വാരാന്ത്യ ഷിഫ്റ്റുകളില്‍ നിന്നുള്ള അധിക വരുമാനവും ഉള്‍പ്പെടുന്നുണ്ട്. മെഡിക്കല്‍ ജീവനക്കാരില്‍ പകുതിയോളം റസിഡന്റ് ഡോക്ടര്‍മാരാണ്.
ബിഎംഎയും സര്‍ക്കാരും തമ്മിലുള്ള സമീപകാല ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് വീണ്ടും ആരംഭിച്ചിരിക്കുന്നത്. പരീക്ഷാ ചെലവുകള്‍ക്കുള്ള സാമ്പത്തിക സഹായം, വേഗത്തിലുള്ള പ്രമോഷനുകള്‍, ഉപകരണ ധനസഹായം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും സ്റ്റുഡന്റ് ലോണ്‍ റിലീഫ് സ്കീമിന്റെ ഭാഗമായി ബിഎംഎ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നിരസിച്ചിരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള ഉയര്‍ന്ന ചെലവുകള്‍ എന്‍എച്ച്എസ് മാനേജര്‍മാരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.
എന്‍എച്ച്എസിലെ നിലവിലെ പ്രതിസന്ധി മനസിലാക്കണമെന്നും ഈ സാഹചര്യത്തില്‍ ശമ്പള വര്‍ദ്ധന നടപ്പാക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഡോക്ടര്‍മാരുടെ തീരുമാനത്തില്‍ ജനം പ്രതിഷേധത്തിലാണെന്ന് സര്‍ക്കാര്‍ പറയുന്നു. രോഗികള്‍ക്ക് വലിയ ദുരിതമാകുമിതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ചര്‍ച്ച സമയത്ത് നല്ല അഭിപ്രായം പങ്കുവയ്ക്കുന്നവര്‍ ചര്‍ച്ചയ്ക്ക് ശേഷം നിലപാടുകള്‍ മാറ്റുകയാണെന്ന് യൂണിയനെ വിമര്‍ശിച്ച് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. ഇനിയൊരു ശമ്പള വര്‍ദ്ധനവു ഉടന്‍ സര്‍ക്കാരിന് നടപ്പാക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.