യുകെയില്‍ കുറ്റവാളികള്‍ സ്വൈരവിഹാരം നടത്തുന്നതായി ആശങ്കപ്പെടുത്തുന്ന കണക്കുകള്‍. ഷോപ്പുകളിലെ മോഷണം, പിടിച്ചുപറി, തട്ടിപ്പ് എന്നിവയില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയതോടെയാണ് ഗവണ്‍മെന്റ് ഇടപെടല്‍ പര്യാപ്തമല്ലെന്ന് വ്യക്തമാകുന്നത്.
റീട്ടെയില്‍ കുറ്റകൃത്യ മഹാമാരിയാണ് ബ്രിട്ടന്‍ നേരിടുന്നതെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ മിനിറ്റിലും ഒരു മോഷണം വീതമാണ് രേഖപ്പെടുത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഈ നിലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത്.
മഹാമാരിക്ക് ശേഷം ഷോപ്പുകളിലെ മോഷണം ഇരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ലേബര്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം ഇതില്‍ 20 ശതമാനം കുതിപ്പും ഉണ്ടായി. ഇതേ സമയം തെരുകളില്‍ നിന്നും മൊബൈല്‍ ഫോണും, ഹാന്‍ഡ്ബാഗും പിടിച്ചുപറിക്കുന്നതിലും വര്‍ധന രേഖപ്പെടുത്തി.
വ്യക്തികളെ കവര്‍ച്ച ചെയ്യുന്ന 151,220 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോലീസ് സേനയുടെ എണ്ണം കുറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ആയിരക്കണക്കിന് മോഷ്ടാക്കളെ ജയിലുകളില്‍ നിന്നും പുറത്തുവിടുന്ന നടപടിയാണ് ഇപ്പോള്‍ വിമര്‍ശനം നേരിടുന്നത്. ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ ലേബര്‍ മൃദു സമീപനം പുലര്‍ത്തുന്നുവെന്നാണ് ആരോപണം.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് പ്രകാരം ഷോപ്പുകളിലെ മോഷണം 530,643 എന്ന റെക്കോര്‍ഡിലേക്കാണ് എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ദ്ധന. ഇത് പ്രകാരം ആഴ്ചയില്‍ 10,000-ലേറെ മോഷണങ്ങള്‍ നടക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. റീട്ടെയിലര്‍മാര്‍ക്ക് വര്‍ഷത്തില്‍ 2.2 ബില്ല്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് രേഖപ്പെടുത്തുന്നത്.