യു.കെ.വാര്‍ത്തകള്‍

സാറാ സുല്‍ത്താന ഇടഞ്ഞു; ജെറമി കോര്‍ബിന്റെ പുതിയ പാര്‍ട്ടി പ്രതിസന്ധിയില്‍

ലണ്ടന്‍: ജെറമി കോര്‍ബിന്റെ പുതിയ ഇടതുപക്ഷ പാര്‍ട്ടിയില്‍ പ്രശ്നം രൂക്ഷമായി. പാര്‍ട്ടിയുടെ സഹസ്ഥാപിക കൂടിയായ കവന്‍ട്രി സൗത്ത് എം പി സാറാ സുല്‍ത്താന പറയുന്നത്, തനിക്ക് നേരെ ഭീഷണികള്‍ ഉയര്‍ത്തുന്നു എന്നാണ്. ആളുകളോട് പാര്‍ട്ടി അംഗത്വം എടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു ആധികാരികതയില്ലാത്ത മെയില്‍ സന്ദേശം വ്യാപകമായി പരക്കുന്നു എന്ന കോര്‍ബിന്റെ പ്രസ്താവനയോടെയാണ് പ്രശ്നങ്ങള്‍ക്ക് ആരംഭമായത്.

ഇ മെയില്‍ നല്‍കിയ ഒരു ലിങ്ക് വഴി, പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരോട്, പ്രതിവര്‍ഷ അംഗത്വ ഫീസായി 55 പൗണ്ട് നല്‍കാനും സുല്‍ത്താന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, അംഗങ്ങളോട് ഏതെങ്കിലും ഡയറക്റ്റ് ഡെബിറ്റ്‌സ് ഇക്കാര്യത്തില്‍ ഉണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ കോര്‍ബിന്‍ ആവശ്യപ്പെടുകയായിരുന്നു. കോര്‍ബിനൊപ്പം, പാര്‍ലമെന്റില്‍ അദ്ദേഹം രൂപീകരിച്ച സ്വതന്ത്ര എം പിമാരുടെ സഖ്യത്തിലെ മറ്റ് നാല് അംഗങ്ങളും ഈ പ്രസ്താവനയില്‍ ഒപ്പിട്ടിരുന്നു. യുവര്‍ പാര്‍ട്ടി എന്ന് ഇപ്പോള്‍ നാമകരണം ചെയ്തിരിക്കുന്ന ഈ പുതിയ ഇടതു പാര്‍ട്ടിയുടെ രൂപീകരണത്തില്‍ ഈ നാല് എം പിമാരും ഭാഗഭാക്കാണ്.

ഇന്നലെ അയച്ച അനധികൃത ഇ മെയില്‍ അവഗണിക്കണമെന്നും അവര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരോട് ആവശ്യപ്പെട്ടു. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ നിയമോപദേശം തേടുമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, സാറാ സുല്‍ത്താന പറയുന്നത്, പണം അയയ്ക്കുന്നതിനായി നല്‍കിയ ലിങ്ക് തികച്ചും സുരക്ഷിതവും നിയമപരവുമായ പോര്‍ട്ടലിന്റെതാണ് എന്നാണ്. മാത്രമല്ല, എത്രയും പെട്ടെന്ന് സൈന്‍ അപ് ചെയ്യാനും അവര്‍ അണികളോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസത്തെ പ്രസ്താവന വഴി തന്നെ ഒറ്റപ്പെടുത്തുകയും, പാര്‍ട്ടി അക്കൗണ്ട്, ഫലത്തില്‍ മരവിപ്പിക്കുകയും ചെയ്തതോടെ അണികളെ പ്രവര്‍ത്തന നിരതരാക്കുവാന്‍ ഒരു മെമ്പര്‍ഷിപ് പോര്‍ട്ടല്‍ ആരംഭിക്കുകയാണെന്ന് സുല്‍ത്താന വ്യക്തമാക്കി.

പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ഏറ്റവും അത്യാവശ്യമായ താഴെ തട്ടിലുള്ള അണികളുടെ പ്രവര്‍ത്തനം ഉറപ്പു വരുത്തുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും സുല്‍ത്താന വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍, പുരുഷ മേധാവിത്വത്തില്‍ വിശ്വസിക്കുന്നവരുടെ സംഘം തന്നെ ഒറ്റപ്പെടുത്തുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. വളരെ പരുക്കന്‍ സമീപനമാണ് തന്നോട് സ്വീകരിച്ചത് എന്നും അവര്‍ ആരോപിച്ചു. ഇത്തരത്തിലൊന്ന് ഭാവിയില്‍ സംഭവിക്കില്ല എന്ന് ഉറപ്പുവരുത്താന്‍ താനുമായി ഒരു ചര്‍ച്ചക്ക് കോര്‍ബിന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച, യുവര്‍ പാര്‍ട്ടി അനുഭാവികള്‍ക്കായി കോര്‍ബിന്‍ തന്റെ പ്രസ്താവന പോസ്റ്റ് ചെയ്തിതിന് പുറകെയാണ് സുല്‍ത്താന തന്റെ പ്രസ്താവനയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. കോര്‍ബിന്റെ പ്രസ്താവനയില്‍ അയൂബ് ഖാന്‍, അഡ്‌നാന്‍ ഹുസ്സൈന്‍, ഇക്ബാല്‍ മൊഹമ്മദ്, ഷൗക്കത്ത് ആദം എന്നീ സ്വതന്ത്ര എം പിമാരും ഒപ്പിട്ടിട്ടുണ്ട്.

  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  • ഡോക്ടര്‍മാരുടെ സമരം പൊളിയുന്നു; നാലില്‍ മൂന്ന് പേരും ജോലിക്കായി എത്തി
  • വീടുവില അടുത്ത വര്‍ഷവും ഉയരുമെന്ന് പ്രവചനം; പ്രതീക്ഷിക്കുന്നത് നാല് ശതമാനം വരെ വര്‍ധന
  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions