പലസ്തീനെ രാജ്യമായി അംഗീകരിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെ ലണ്ടന്‍ മേയറിനെതിരെ ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദ പരാമര്‍ശം അമേരിക്ക-യുകെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു.
യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്പോള്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരെ മോശമായ രീതിയില്‍ 'ഭീകരനായ മേയര്‍' എന്നും ലണ്ടന്‍ ശരിയത്ത് നിയമത്തിലേക്ക് പോകുന്നു എന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശിച്ചതിനെ തുടര്‍ന്നുള്ള വിവാദം രൂക്ഷമായി.
ഇതിന് മറുപടിയായി ട്രംപ് ജാതിവെറിയും സ്ത്രീവിദ്വേഷിയും, ഇസ്‌ലാം വിരുദ്ധനും ആണെന്ന് സാദിഖ് ഖാന്‍ പ്രതികരിച്ചു. മുസ്ലിം സമുദായത്തില്‍ പെട്ട മേയര്‍ വിജയകരമായി നയിക്കുന്ന ലണ്ടനെ പറ്റി ട്രംപ് വീണ്ടും വീണ്ടും പരാമര്‍ശിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ മനോഭാവം തുറന്നു കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത് ട്രംപിന്റെ പരാമര്‍ശം വ്യാപകമായ പ്രതികരണങ്ങള്‍ക്ക് ആണ് ഇടയാക്കിയത്. കാബിനറ്റ് മന്ത്രി പാറ്റ് മക്ഫാഡന്‍ 'ബ്രിട്ടനില്‍ ബാധകമായത് ബ്രിട്ടീഷ് നിയമം മാത്രമാണ്' എന്ന് വ്യക്തമാക്കിയപ്പോള്‍ ജസ്റ്റിസ് മന്ത്രി സാറാ സാക്ക്മാന്‍ യുകെയില്‍ ശരിയത്ത് നിയമത്തിന് പങ്കില്ല എന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കി. വിവിധ മതങ്ങളിലെ കൗണ്‍സിലുകള്‍ വിവാഹ-സാമ്പത്തിക കാര്യങ്ങളില്‍ സ്വമേധയാ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയ്ക്ക് നിയമപരമായ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവന യു.എസ്-ബ്രിട്ടന്‍ ബന്ധങ്ങളില്‍ രാഷ്ട്രീയ പ്രതാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന വിലയിരുത്തലാണ് പൊതുവെ ഉയര്‍ന്ന് വന്നിരിക്കുന്നത് . ലേബര്‍ പാര്‍ട്ടി നേതാക്കളും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും സാദിഖ് ഖാനെ പിന്തുണച്ചത് ആഭ്യന്തര രാഷ്ട്രീയത്തില്‍ മുസ്ലിം സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ സന്ദേശമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് .
അതേസമയം, ട്രംപിന്റെ ആരോപണങ്ങള്‍ ലണ്ടനിലെ മതേതരത്വ ബഹുഭാഷാ രാഷ്ട്രീയ മാതൃകയെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനവും ശക്തമാണ്.
നേരത്തെ അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിര്‍പ്പ് തള്ളിയാണ് യുകെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടയിലാണ് കീര്‍ സ്റ്റാര്‍മര്‍ ഈ തീരുമാനം ലോകത്തെ അറിയിച്ചത്