എയര്‍ ഇന്ത്യ ദുരന്തത്തില്‍ മരിച്ച മലയാളി അമ്മയുടെയും മകളുടെയും കല്ലറ 40 വര്‍ഷം പരിപാലിച്ച വ്യക്തിയ്ക്ക് ആദരം
1985-ലെ എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ച മലയാളി അമ്മയും മകളും ആരും അവകാശപ്പെടാതെ പോയപ്പോള്‍, അവരുടെ കല്ലറ നാല്പത് വര്‍ഷം പരിപാലിച്ച ഫിന്‍ബാര്‍ ആര്‍ച്ചറിന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം. കോര്‍ക്ക് നഗരത്തിലെ സെന്റ് മൈക്കിള്‍സ് ശ്മശാനത്തില്‍ അടക്കം ചെയ്ത അന്ന അലക്‌സാണ്ടറുടെയും മകള്‍ റീനയുടെയും കല്ലറ സംരക്ഷിച്ച ഫിന്‍ബാര്‍ ആര്‍ച്ചറിന് കോര്‍ക്ക് സര്‍ബോജോണിന്‍ ഡര്‍ഗോട്സാബ് (Cork Sarbojonin Durgotsab - CSD) പ്രഖ്യാപിച്ച ആദ്യ ഷാംറോക്ക് ലോട്ടസ് അവാര്‍ഡ് സമ്മാനിച്ചു.
1985 ജൂണ്‍ 23-ന് കാനഡയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ അയര്‍ലന്‍ഡിന്റെ തീരത്ത് 190 കിലോമീറ്റര്‍ അകലെയുണ്ടായ എയര്‍ ഇന്ത്യ 182 വിമാന സ്‌ഫോടനത്തില്‍ 329 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. ഇത് അയര്‍ലന്‍ഡും കാനഡയും കണ്ട ഏറ്റവും വലിയ വിമാനാപകടമായി ഇന്നും രേഖപ്പെടുത്തിയിരിക്കുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരായിരുന്നു.
കേരളത്തില്‍ നിന്നുള്ള അന്ന അലക്‌സാണ്ടറും മകള്‍ റീനയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഭര്‍ത്താവിന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. അന്നയും റീനയും ആരും അവകാശപ്പെടാത്തതിനെ തുടര്‍ന്ന് കോര്‍ക്കിലെ ശ്മശാനത്തില്‍ ഒരുമിച്ച് അടക്കം ചെയ്യുകയായിരുന്നു. അന്ന് ശവസംസ്‌കാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഫിന്‍ബാര്‍ ആര്‍ച്ചര്‍, ഇവരുടെ കല്ലറ പരിപാലിക്കുന്ന ദൗത്യം ഏറ്റെടുത്ത്, ഓരോ വര്‍ഷവും അനുസ്മരണ ചടങ്ങുകളും സംഘടിപ്പിച്ചു.
നാല്പത് വര്‍ഷമായി തുടരുന്ന ഈ കരുണയും സ്വാര്‍ത്ഥരഹിത സേവനവും അംഗീകരിച്ചാണ് ഇന്ത്യന്‍ സാംസ്‌കാരിക സംഘടന അവാര്‍ഡ് പ്രഖ്യാപിച്ചത്. ഫിന്‍ബാര്‍ ആര്‍ച്ചറിന്റെ പ്രവര്‍ത്തനം അനുപമമായ സ്‌നേഹത്തിന്റെ അടയാളമാണെന്ന് ഇന്ത്യന്‍ സമൂഹം വിലയിരുത്തുന്നു.