ഇംഗ്ലണ്ടില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മഹത്യാ നിരക്ക് ഞെട്ടിക്കുന്ന വിധം കൂടിയതായി കണക്കുകള്‍ പുറത്തുവന്നു. ഇവര്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് 50 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍. 2011 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 15 മുതല്‍ 25 വയസ്സു വരെയുള്ള ഏകദേശം 1.2 കോടി യുവാക്കളെ ഉള്‍പ്പെടുത്തി നടത്തിയ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ONS) പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. ആകെ 4,315 ആത്മഹത്യകള്‍ ഈ കാലയളവില്‍ രേഖപ്പെടുത്തി. 2011-12 കാലഘട്ടത്തിലെ 300 മരണങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍, 2021-22ല്‍ 440 പേര്‍ ആത്മഹത്യ ചെയ്തതായി കണക്കുകള്‍ പറയുന്നു.
പഠന വര്‍ഷത്തിലെ വേനല്‍പരീക്ഷാ സമയത്ത് ആത്മഹത്യാ നിരക്ക് കൂടുതലായും, അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കുറവായും കാണപ്പെട്ടതായി ഒഎന്‍എസ് വ്യക്തമാക്കി. പുരുഷന്മാരിലും സ്ത്രീകളിലും ആത്മഹത്യാ നിരക്കില്‍ ചെറിയ വ്യത്യാസങ്ങള്‍ കണ്ടു. എങ്കിലും മേയ് മാസത്തിന്റെ തുടക്കത്തില്‍ സ്ത്രീകളില്‍ നിരക്ക് ഏറ്റവും കൂടുതലായിരുന്നപ്പോള്‍, പുരുഷന്മാരില്‍ ജൂലൈ ആദ്യവാരത്തിലായിരുന്നു ഉയര്‍ച്ച. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെ എല്ലാ പ്രായ ഗ്രൂപ്പുകളിലുമുള്ള ആത്മഹത്യാ നിരക്ക് 1999നുശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
ഇത് ഒരു ഭയാനക അവസ്ഥയാണ് എന്ന് മാനസികാരോഗ്യ ചാരിറ്റി സംഘടനയായ മൈന്‍ഡിന്റെ നയനിര്‍മ്മാണ മാനേജര്‍ ജെമ്മ ബേണ്‍ പ്രതികരിച്ചു. മാനസികാരോഗ്യ ചികിത്സക്ക് ഉണ്ടാകുന്ന കാലതാമസവും പുറത്തുവന്ന വിവരങ്ങളുമായി ബന്ധമുണ്ടന്ന അഭിപ്രായം ശക്തമാണ്. ഒട്ടേറെ കുട്ടികള്‍ ഇപ്പോള്‍ മാനസികാരോഗ്യ ചികിത്സയ്ക്കായി കാത്തിരിക്കുന്നു. ഇവരില്‍ നാലില്‍ ഒരാള്‍ക്ക് രണ്ടുവര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്നു. മാനസികാരോഗ്യ പ്രതിസന്ധിയുടെ വ്യാപ്തി സര്‍ക്കാര്‍ തിരിച്ചറിയണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.