ചാന്‍സലറുടെ വരാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ ആണ് എങ്ങും ചര്‍ച്ചാ വിഷയം. ഏത് വിധേനയും വരുമാനം കണ്ടെത്തി കടമെടുപ്പ് കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് റേച്ചല്‍ റീവ്‌സ്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം മധ്യവര്‍ഗം അനുഭവിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. ഈ വിഭാഗത്തെ ലക്ഷ്യം വെച്ച് മറ്റൊരു നികുതിവേട്ട വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജിപിമാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്റുമാര്‍ എന്നിങ്ങനെ മിഡില്‍ക്ലാസ് പ്രൊഫഷണുകളില്‍ പെട്ട ജോലിക്കാരില്‍ നിന്നും 2 ബില്ല്യണ്‍ പൗണ്ട് പിരിച്ചെടുക്കാനാണ് ചാന്‍സലര്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചാന്‍സലര്‍ കസേരയിലെത്തി ആദ്യ വര്‍ഷം തന്നെ കുടുംബങ്ങളും, ബിസിനസ്സുകളും റെക്കോര്‍ഡ് തോതില്‍ നികുതി നല്‍കുന്ന അവസ്ഥയിലായി. എന്നാല്‍ ലേബര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ വരുമാനം മതിയാകുന്നില്ലെന്നാണ് വെളിപ്പെടുത്തല്‍. ഈ അവസരത്തിലാണ് മഹാമാരി കാലത്തിന് പുറത്ത് റെക്കോര്‍ഡ് തോതില്‍ കടമെടുപ്പ് അരങ്ങേറുന്നത്.
രാജ്യത്തിന്റെ കടമെടുപ്പ് 2.9 ട്രില്ല്യണ്‍ പൗണ്ടിലേക്കാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പുതിയ പണപ്പെരുപ്പ നിരക്കുകള്‍ കൂടുതല്‍ വഷളാവുമെന്നാണ് സൂചന. സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചത് പോലെ പ്രവര്‍ത്തിക്കുന്നില്ലെന്ന് സമ്മതിച്ച റീവ്‌സ്, പക്ഷെ ഇതെല്ലാം ബ്രക്സ്റ്റിന്റെ പ്രശ്‌നമാണെന്നാണ് വാദിക്കുന്നത്.
ബജറ്റില്‍ നികുതി വര്‍ധനയും ചെലവ് ചുരുക്കലും ഉള്‍പ്പെടുന്ന കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്ന് അഭിമുഖത്തില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്സ് വ്യക്തമാക്കി.
നികുതി വര്‍ധനയും ചെലവ് ചുരുക്കലും ഏറ്റവും കൂടുതല്‍ ബാധിക്കുക കുറഞ്ഞ വരുമാനക്കാരെയും ക്ഷേമപദ്ധതികളില്‍ ആശ്രയിക്കുന്നവരെയും ആയിരിക്കും. ഇന്ധനച്ചെലവ്, ഭക്ഷ്യവില, വീടുവാടക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള ചെലവുകള്‍ കൂടുമ്പോള്‍ ഇവരുടെ ജീവിതച്ചെലവ് വന്‍തോതില്‍ ഉയരുമെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ പൊതുസേവനങ്ങളിലെ ചില ചെലവുകള്‍ ചുരുക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ തുടങ്ങിയ മേഖലകളില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനിടയുണ്ട്.