ഇന്റര്‍വ്യൂ

വള്‍ഗറായി ഒരിക്കലും അഭിനയിക്കില്ല- മിയ



മലയാളസിനിമയിലെ പാലായുടെ സ്വന്തം നായികയാണ് മിയ. ചുരുങ്ങിയ സമയംകൊണ്ട് യുവനായികാ നിരയില്‍ സ്വന്തമായൊരിടം നേടാനായ താരം ജോഷി ചിത്രത്തില്‍ വരെ എത്തിനില്ക്കുന്നു.

കുടുംബ പശ്ചാത്തലം?
എന്റെ പപ്പയുടെ പേര് ജോര്‍ജ് എന്നാണ്. മമ്മിയുടെ പേര് മിനി. രണ്ടുപേരും പാലായില്‍ ബിസിനസ് ചെയ്യുന്നു. ചേച്ചിയുടെ പേര് ജിനി എന്നാണ്. വിവാഹമൊക്കെ കഴിഞ്ഞു സൗദിയിലാണ്.

പഠനം?

ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലാണ് പത്താം ക്ലാസുവരെ പഠിച്ചത്. ഭരണങ്ങാനം സെന്റ്‌മേരീസില്‍നിന്നും പ്ലസ് ടുവും, പാലാ അല്‍ഫോന്‍സാ കോളജില്‍നിന്ന് ബി.എ. ഇംഗ്‌ളീഷ് ലിറ്ററേച്ചറും കഴിഞ്ഞു. ഇപ്പോള്‍ പാലാ സെന്റ്‌തോമസ് കോളജില്‍ എം.എ. ലിറ്ററേച്ചറിനു ചേര്‍ന്നു.

യുവജനോത്സവവേദികള്‍?
ചെറുപ്പം മുതല്‍ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. ഭരതനാട്യവും മോഹിനിയാട്ടവും, കുച്ചിപ്പുഡിയും അഭ്യസിച്ചിരുന്നു. പ്ലസ് ടുവരെ സ്‌റ്റേറ്റ് ലെവല്‍ മത്സരത്തിനുണ്ടായിരുന്നു. നന്നായി പ്രാക്ടീസ് ചെയ്തിട്ടാണ് വേദിയില്‍ എത്തിയിരുന്നത്. മോഹിനിയാട്ടത്തിനും മാര്‍ഗംകളിക്കുമാണ് മത്സരിച്ചിരുന്നത്. എ ഗ്രേഡ് ഉണ്ടായിരുന്നു. ഞങ്ങള്‍ മത്സരിച്ച സമയത്ത് ഗ്രേഡിംഗ് സിസ്റ്റം ആയിരുന്നു.

നൃത്തത്തിലെ ഗുരുക്കന്മാര്‍ ?
ഭരതനാട്യത്തിലും, കുച്ചിപ്പുഡിയിലും ആര്‍.എല്‍.വി. പ്രദീപ്കുമാര്‍സാറാണ് എന്റെ ഗുരു. കാലടി ശ്രീശങ്കരകോളജിലെ പ്രൊഫസറായ അബുസാറാണ് മോഹിനിയാട്ടത്തില്‍ ഗുരു. മാര്‍ഗംകളി പഠിച്ചത് പാലായിലുള്ള രവീന്ദ്രന്‍ എന്നുപറയുന്ന സാറിന്റടുത്തുനിന്നാണ്. പ്ലസ് ടുവരെ തുടര്‍ച്ചയായി നൃത്തം പഠിച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെയും പഠനത്തിന്റെയും തിരക്കില്‍ നൃത്ത ക്ലാസുകള്‍ക്ക് പോകാന്‍ കഴിയുന്നില്ല.

അഭിനയത്തിലേക്ക് വന്നത്?

പത്താം ക്ലാസിലെ വെക്കേഷന്‍ സമയത്ത് ബോബന്‍ സാമൂവലിന്റെ അല്‍ഫോന്‍സാമ്മ എന്ന സീരിയലില്‍ മാതാവായി അഭിനയിച്ചുകൊണ്ടാണ് തുടക്കം. അതിനുശേഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന സീരിയല്‍ ചെയ്തു. സീരിയല്‍ കണ്ടിട്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്.


ആദ്യ ചിത്രത്തെക്കുറിച്ച്?
'ഒരു സ്‌മോള്‍ ഫാമിലി' എന്ന സിനിമയാണ് ആദ്യം ചെയ്തത്. സീരിയല്‍ കണ്ടിട്ട് ഇങ്ങോട്ടു വന്ന ഓഫറായിരുന്നു. കൈലാഷും അനന്യയുമായിരുന്നു ജോഡികള്‍. എനിക്ക് നായകന്റെ പെങ്ങളുടെ വേഷമായിരുന്നു. അതിനുശേഷം ഡോക്ടര്‍ ലൗ, ഈ അടുത്തകാലത്ത്, എന്നീ സിനിമകള്‍ ചെയ്തു.

ആദ്യമായി നായികയായി അഭിനയിച്ചത് ഏത് സിനിമയിലാണ്?
'ചേട്ടായീസ്' എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി നായികയായത്. ലാലേട്ടന്‍, ബിജുവേട്ടന്‍ ഇവരുടെയൊക്കെ കൂടെയാണ് അഭിനയിച്ചത്. എല്ലാവരും വളരെ ഹെല്‍പ്പ്ഫുള്‍ ആയിരുന്നു. 'വടക്കുംനാഥന്‍' എന്ന സിനിമയൊക്കെ എടുത്തയാളാണ് ഡയറക്ടര്‍ ഷാജൂണ്‍ സാര്‍. അദ്ദേഹം അഭിനയത്തില്‍ ശ്രദ്ധിക്കേണ്ട ചെറിയ ചെറിയ കാര്യങ്ങള്‍പോലും കൃത്യമായി പറഞ്ഞുതരും.


'റെഡ്‌വൈനി'ല്‍ മോഹന്‍ലാലുമൊത്തുള്ള അഭിനയം?
ആ സിനിമയുടെ സെറ്റില്‍വച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ലാല്‍ സാര്‍ താരജാഡകളൊന്നുമില്ലാത്ത ആളാണ്. അദ്ദേഹത്തെ പരിചയപ്പെട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അദ്ദേഹവുമൊത്ത് ഒരൊറ്റ ഷോട്ടിലെ ഞാനുണ്ടായിരുന്നുള്ളൂ. 'റെഡ്‌വൈനി'ല്‍ ആസിഫിന്റെ ജോഡിയായിട്ടാണ് ഞാനഭിനയിച്ചത്.

'മെമ്മറീസി'ലെ നായിക ?
വര്‍ഷാ മാത്യൂസ് എന്ന ബോള്‍ഡായ ജേര്‍ണലിസ്റ്റിന്റെ വേഷമാണ് മെമ്മറീസില്‍. ജേര്‍ണലിസ്റ്റുകളെ ഞാന്‍ എപ്പോഴും കാണാറുണ്ട്. ഡയറക്ടര്‍ ഇങ്ങനെയൊരു കഥാപാത്രത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ കണ്ടിട്ടുള്ള ജേര്‍ണലിസ്റ്റുകളുടെ രീതികള്‍ ശ്രദ്ധിച്ചിരുന്നു.

മെമ്മറീസില്‍ പൃഥ്വിരാജുമൊത്തുള്ള അഭിനയം എങ്ങനെ. പൃഥ്വി ദേഷ്യക്കാരനാണോ?
എനിക്കു ദേഷ്യക്കാരനായി തോന്നിയില്ല. തോളത്തു കൈയിട്ട്, ചിരിച്ചുകളിച്ച് നടക്കുന്ന ഓവര്‍ഫ്രണ്ട്‌ലിയുമല്ല. സീന്‍ നല്ലതാക്കാനുള്ള സജഷന്‍സ് പറഞ്ഞു തന്നിരുന്നു. കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയ ആര്‍ട്ടിസ്റ്റ് എന്നാണ് എനിക്കദ്ദേഹത്തെക്കുറിച്ച് തോന്നിയത്.

സിനിമയിലെ അടുത്ത സുഹൃത്തുക്കള്‍ ?
എന്റെ അടുത്ത സുഹൃത്തുക്കള്‍ എന്റെ കൂടെ പഠിച്ചവര്‍ തന്നെയാണ്. സിനിമയില്‍ ആരുമായും അടുത്ത സൗഹൃദമില്ല.
മഞ്ജുവാര്യര്‍ മലയാള സിനിമയിലേക്കു മടങ്ങിവരുകയാണ്. അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന പേടിയില്ലേ?
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ്. നല്ലൊരു ആര്‍ട്ടിസ്റ്റായതുകൊണ്ട് അവര്‍ സിനിമയിലേക്കു മടങ്ങിവരണമെന്നാണ് എന്റെ ആഗ്രഹം. ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. എനിക്കും അവരില്‍നിന്ന് കണ്ടുപഠിക്കാനുണ്ട്.

പ്രണയം ..?
'ഈ ചോദ്യം ഞാനിപ്പോള്‍ കുറേ കേട്ടു കഴിഞ്ഞു. ഞാന്‍ പഠിച്ചത് ഗേള്‍സ് സ്‌കൂളിലും, വിമന്‍സ് കോളജിലുമാണ്. പ്രേമത്തെക്കുറിച്ചു ചിന്തിക്കാനോ പ്രേമിക്കാനോ പോയിട്ടില്ല.

കൂടെ അഭിനയിച്ചവരില്‍ ആരോടും പ്രണയം തോന്നിയില്ലേ ?
ബിജുമേനോന്‍, പൃഥ്വിരാജ്, ചാക്കോച്ചന്‍, ജയറാമേട്ടന്‍, ആസിഫ് ഇവരൊക്കെയായിരുന്നു എന്റെ നായകന്‍മാര്‍. ഇവരെ ആരെയെങ്കിലും പ്രേമിക്കാന്‍ പറ്റുമോ? അവരൊക്കെ എന്‍ഗേജ്ഡ് ആയ ആളുകളാണ്.

അന്യഭാഷാ ചിത്രങ്ങള്‍ ?
ഉണ്ടായിരുന്നു. ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല. മലയാള ചിത്രത്തിന്റെയും പഠനത്തിന്റെയും തിരക്കുകളുണ്ട്.

ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കുമോ?
വള്‍ഗറായി ഒരിക്കലും അഭിനയിക്കില്ല. എന്നുവച്ച് എല്ലാ സിനിമകളിലും ദാവണിയുടുത്ത് അഭിനയിക്കുമെന്നല്ല. സ്ലീവ്‌ലെസ് ടോപ്പുകള്‍ ഞാന്‍ ജീവിതത്തിലും ധരിക്കാറുണ്ട്. അത് കംഫര്‍ട്ടബിള്‍ആണ്. ഒരിക്കലും ഷോര്‍ട്ട് സ്‌കര്‍ട്ടുകള്‍ ഇട്ട് അഭിനയിക്കില്ല.

പുതിയ ചിത്രങ്ങള്‍ ?
വിശുദ്ധന്‍ തീയേറ്ററിലെത്തി. അതില്‍ കുഞ്ചാക്കോ ബോബന്റെ നായികയാണ്. ജോഷിസാറിന്റെ സലാം കാശ്മീരില്‍ സുരേഷ്‌ഗോപിയും ജയറാമുമാണ് നായകന്മാര്‍. ജയറാമേട്ടന്റെ വൈഫായിട്ടാണ് ഞാനഭിനയിക്കുന്നത്. വളരെ മെച്ച്വേഡ് ആയ പെര്‍ഫോം ചെയ്യാന്‍ പറ്റിയ കഥാപാത്രമാണ്.


(കടപ്പാട്-മംഗളം)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions