ഇന്റര്‍വ്യൂ

കുറേ പേര്‍ എന്നെ കല്ലെറിയുന്നുണ്ട്- കാവ്യാ മാധവന്‍

വിവാഹ ശേഷവും മലയാള സിനിമയിലെ ഒന്നാംനിര നായികാ സ്ഥാനം ലഭിച്ച നടിയാണ് കാവ്യാ മാധവന്‍. പുരസ്കാരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളും കൂടുതല്‍ ലഭിച്ചതും രണ്ടാം വരവിലാണ്. ഇപ്പോള്‍ വളരെ സെലക്ടീവായി അഭിനയിക്കുന്ന കാവ്യ നൃത്തത്തിനും സമയം കണ്ടെത്തുന്നു. സിനിമ എല്ലാം തരുമ്പോഴും, ചിലത് നഷ്ടമാകുന്നുണ്ടെന്ന് കാവ്യ പറയുന്നു.


കാവ്യക്ക് സിനിമ മടുക്കാന്‍ തുടങ്ങിയോ?

തുടര്‍ച്ചയായുള്ള ഷൂട്ടിങ്ങിനിടെ പലപ്പോഴും മടുപ്പ് തോന്നിയിട്ടുണ്ട്. സിനിമയില്‍ വന്നിട്ട് പേരും പ്രശസ്തിയും പണവും എല്ലാം കിട്ടി. പക്ഷേ ഇതിനൊരു മറുപുറമുണ്ട്. ഞങ്ങളെപ്പോലുള്ള സെലിബ്രിറ്റികള്‍ ഒരിക്കലും അവരുടെ യഥാര്‍ഥ മാനസികാവസ്ഥ പുറത്തുകാട്ടാറില്ല. സങ്കടങ്ങളും വേദനകളും ജനങ്ങള്‍ക്കു മുന്നില്‍ കാണിക്കാന്‍ പറ്റില്ല എന്നതുകൊണ്ടാണത്. അപ്പോള്‍ അറിയാതെതന്നെ ഞങ്ങളൊരു മുഖംമൂടി എടുത്തണിയും. വളരെ സന്തോഷത്തോടെ ചിരിക്കുന്ന ഒരു മുഖം. ആ മുഖവും നല്ല പെരുമാറ്റവും ഒക്കെത്തന്നെയാണ് ജനം ഞങ്ങളില്‍നിന്ന് ആഗ്രഹിക്കുന്നത്. അങ്ങനെയൊരു മുഖംമൂടിയൊന്നും ഇല്ലാതെ ഒരു സാധാരണ പെണ്‍കുട്ടിക്ക് കിട്ടുന്ന എല്ലാ സ്വാതന്ത്ര്യവും ആസ്വദിച്ച്... ഒരു നിമിഷമെങ്കിലും ജീവിക്കാന്‍ തോന്നുന്നു.


കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന ഗോസിപ്പിലെ (ദിലീപ് - കാവ്യ ബന്ധം) നായികയാണ് കാവ്യ. അറിയുന്നുണ്ടോ?

ഒരു കാലഘട്ടത്തില്‍ ഒരു ഗോസിപ്പ് വേണം ആളുകള്‍ക്ക് പറഞ്ഞ് രസിക്കാന്‍ . അവര്‍ രസിക്കട്ടെ. എനിക്ക് ഞാന്‍ ആരാണെന്ന തിരിച്ചറിവും ബോധവുമുണ്ട്. ഞാന്‍ എന്താണ്, എന്റെ അവസ്ഥ എന്താണ് എന്നൊക്കെ എന്നെ അറിയുന്നവര്‍ക്കറിയാം. എനിക്ക് ബോധ്യപ്പെടുത്തേണ്ടത് എന്റെ വീട്ടിലുള്ളവരെ മാത്രമാണ്. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും അതെന്നെ ബാധിക്കുന്ന കാര്യമല്ല.


എന്നാലും ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തുന്നത് കാവ്യയ്ക്കും നല്ലതല്ലേ?

എന്തിന്? വ്യക്തത കൊടുത്തത് കൊണ്ട് ആര്‍ക്കാണ് പ്രയോജനം? അതുകൊണ്ടിത് അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നെ സംബന്ധിച്ച് ഈ ഗോസിപ്പ് ഒരു തരത്തിലും ബാധിച്ചിട്ടില്ല. കുറേ പേര്‍ എന്നെ കല്ലെറിയുന്നുണ്ട്. പക്ഷേ, അതൊന്നും എന്റെ ദേഹത്ത് ഇതുവരെ കൊണ്ടിട്ടില്ല. എന്ന് കൊള്ളുന്നോ അന്ന് ഞാന്‍ പ്രതികരിക്കും. ഇക്കാര്യത്തില്‍ എന്റെ കൂടെ ദൈവമുണ്ട്, കുടുംബമുണ്ട്. അതില്‍ കൂടുതല്‍ ആരും എനിക്ക് വേണ്ട.


ദിലീപിന്റെ നായികയായി കൂടുതല്‍ സിനിമകള്‍ ചെയ്തത് വിനയായി അല്ലേ?

എന്റെ കരിയറിലെ ഒരു പാട് നല്ല സിനിമകള്‍ ദിലീപേട്ടനൊപ്പം ആയിരുന്നു. അപ്പോള്‍ അതെങ്ങനെ വിനയായി എന്നു പറയാന്‍ പറ്റും. ഹിറ്റ് ജോഡികള്‍ മുമ്പും മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ഇതുപോലുള്ള ഗോസിപ്പുകള്‍ വന്നിരുന്നോ എന്നറിയില്ല. അന്നത്തെ കാലത്ത് മീഡിയയുടെ ഇടപെടല്‍ ഇത്ര വലുതല്ലാത്തതുകൊണ്ട് നമ്മള്‍ അറിയാതെ പോയതാകാം.


കാവ്യ മറ്റൊരു വിവാഹം കഴിച്ചാല്‍ ഈ ഗോസിപ്പുകളെല്ലാം താനേ അടങ്ങിക്കൊള്ളും..?

ആരു പറഞ്ഞു? ഇതൊരിക്കലും അവസാനിക്കാന്‍ പോകുന്നില്ല. ഞാന്‍ കല്യാണം കഴിച്ച് പോയപ്പോഴും ആള്‍ക്കാര്‍ ഇതുതന്നെ പറഞ്ഞു. തിരിച്ചുവന്നപ്പോഴും പറയുന്നു. പറയാനുള്ളവര്‍ എന്നും പറയും. ഇനി ഇത്തിരി സമാധാനം കിട്ടാന്‍ നാടുവിട്ട് വേറെ എവിടെയെങ്കിലും പോയി ജീവിക്കാം എന്നുവെച്ചാല്‍, അപ്പോള്‍ പറയും കാവ്യ ഒരുത്തന്റെ കൂടെ രഹസ്യമായി താമസിക്കുകയാണെന്ന്.


കാവ്യ വീണ്ടും വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത സജീവമായി കേട്ടിരുന്നല്ലോ?

ഈ നിമിഷം വരെ മറ്റൊരു വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. വിവാഹമാണ് പെണ്ണിന്റെ ജീവിതത്തിലെ അവസാന അത്താണി എന്ന് ഞാന്‍ വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ഞാനങ്ങനെ കരുതുന്നില്ല. പെണ്ണ് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാകണം. സാമ്പത്തികമായി മാത്രമല്ല, മാനസികമായും. അതിനുശേഷം വേണം വിവാഹം. ഞാനങ്ങനെ ആയെന്ന് എനിക്ക് ബോധ്യപ്പെടുമ്പോള്‍ മാത്രമേ ഇനി മറ്റൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കുകപോലുമുള്ളൂ.


വിവാഹ മോചനം നേടിയ പെണ്ണിന് സ്വസ്ഥമായി ജീവിക്കാന്‍ പറ്റിയ സമൂഹമല്ല നമ്മുടേത് എന്നു പറയാറുണ്ട് പലരും. കാവ്യക്ക് എന്തു തോന്നുന്നു?

ഞാന്‍ രണ്ടു തരത്തിലുള്ള ആളുകളേയും കണ്ടിട്ടുണ്ട്. വിവാഹമോചനം നേടിയ ശേഷം അന്തസ്സോടെ ജോലിയെടുത്ത് മക്കളെ പോറ്റുന്ന സ്ത്രീകളെ എനിക്കറിയാം. ആരു ചോദിച്ചാലും ഡിവോസിയാണെന്നും മക്കള്‍ ഉണ്ടെന്നും പറയാന്‍ അവര്‍ക്കൊരു പേടിയും ഇല്ല. അതേസമയം വിവാഹ മോചനം നേടിയ ശേഷം ഭര്‍ത്താവ് അണിയിച്ച മോതിരവും താലിയും അഴിച്ചു മാറ്റാന്‍ വരെ മടിക്കുന്ന സ്ത്രീകളെയും എനിക്കറിയാം. ഒരു ചേച്ചിയോട് ഞാനിക്കാര്യം നേരിട്ടു ചോദിച്ചു. അവരുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. എന്നിട്ടും എന്താണ് താലിയും മോതിരവും അഴിച്ചു മാറ്റാത്തത് എന്ന്. ഈ സമൂഹത്തില്‍ ജീവിക്കാന്‍ പേടി തോന്നുന്നു എന്നായിരുന്നു അവരുടെ മറുപടി. പുറത്ത് ഇറങ്ങി നടക്കുമ്പോള്‍ അവര്‍ താലിയും മോതിരവും എടുത്തണിയും. വീട്ടിലെത്തിയാല്‍ ഊരിവെയ്ക്കും. താലിയൊരു സംരക്ഷിത വലയമാണെന്ന് അവര്‍ പറയുന്നു. താലി കണ്ടാല്‍ ഒരുത്തനും ശല്യപ്പെടുത്താന്‍ വരില്ലത്രെ. അതവരുടെ വിശ്വാസം. എനിക്കു പക്ഷെ ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഒരു പക്ഷേ ഞാന്‍ ജീവിക്കുന്നത് എന്റെ അച്ഛന്റെയും അമ്മയുടെയും സംരക്ഷണത്തില്‍ ആയതുകൊണ്ടാകാം.


(കടപ്പാട്- മാതൃഭൂമി)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions