ഇന്റര്‍വ്യൂ

ഉണ്ടായ വിവാദങ്ങളൊക്കെയും ആവശ്യമുള്ള കാര്യങ്ങള്‍ക്കല്ല- മെറിന്‍ ജോസഫ് ഐപിഎസ്

മെറിന്‍ ജോസഫ് ഐപിഎസ് എന്ന പേര് മലയാളികള്‍ക്ക് സുപരിചിതമാണ്. ഐപിഎസുകാരിയാകുന്നത് മുമ്പ് സോഷ്യല്‍ മീഡിയ 'കൊച്ചിയിലെ സുന്ദരിയായ എസിപിയാക്കിയ' മെറിന്‍ ജോസഫ് ഐപിഎസ് നേടി വന്നത് കേരളത്തിലേയ്ക്ക് തന്നെ. പിന്നീട് വിവാദങ്ങളും ആരാധനയും ഈ കോട്ടയം കാരിയെ വാര്‍ത്തകളില്‍ സജീവമാക്കി നിലനിര്‍ത്തി.

കേരളത്തിലേക്കു വരുന്നതിനു മുന്‍പു തന്നെ ഇത്രയും വലിയ പബ്ലിസിറ്റി കിട്ടുമെന്നു കരുതിയിരുന്നോ?

സോഷ്യല്‍ മീഡിയ വഴി ചിത്രം പ്രചരിക്കുന്നുണ്ടന്നു സുഹൃത്തുക്കളും കസിന്‍സും വഴിയാണ് അറിഞ്ഞത്. ഇന്‍ഡോറില്‍ ട്രെയിനിങ് സമയമായിരുന്നു. അവിടെ റേഞ്ച് കുറവാണ്. അന്നു വൈകിട്ട് ആരുടെയോ മൊബൈലിലാണ് ഞാന്‍ കണ്ടത്. പക്ഷേ അതുകണ്ടപ്പോഴും അത്രയും വൈറലാകുമെന്നു അറിയില്ലായിരുന്നു.

ട്രെയിനിങ് കാലത്തു നാഷണല്‍ പൊലീസ് അക്കാദമിയില്‍ മോഡല്‍ പൊലീസ് സ്റ്റേഷന്റെ ഒരു ക്ലാസില്‍ ഇരുന്നപ്പോള്‍ എടുത്ത ചിത്രമാണത്. ഞാന്‍ അത് ഫെയ്സ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കുകയും ചെയ്തു. അതിനുശേഷമാണ് ചിത്രം പ്രചരിച്ചത്. വാര്‍ത്ത സത്യമല്ലായിരുന്നുവെന്ന് പിന്നീട് എനിക്ക് ഫെയ്സ്ബുക്കിലൂടെതന്നെ അറിയിക്കേണ്ടിവന്നു.

സുഹൃത്തുക്കളും ബാച്ച്മേറ്റ്സുമെല്ലാം ആ സമയത്ത് കളിയാക്കുമായിരുന്നു. മെറിന്‍ ജോസഫിന്റെ ബാച്ച് എന്നായിരിക്കും 2013 ഐപിഎസ് ബാച്ച് അറിയപ്പെടുക എന്നു പറയുമായിരുന്നു. ഞാനതെല്ലാം അതിന്റെ രീതിയിലേ എടുത്തിട്ടുള്ളൂ.

പിന്നീട് കേരളത്തില്‍ വന്നപ്പോള്‍ എല്ലാവരും എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. അതുകൊണ്ട് പരിപാടികള്‍ക്കൊക്കെ പോകുമ്പോള്‍ നല്ലൊരു സദസ്സ് എല്ലായിടത്തും ഉണ്ടായിരുന്നു. എനിക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാനും സാധിച്ചു. എല്ലാം ഞാന്‍ പോസിറ്റീവായി കാണുന്നു.

പിന്നീട് കേരളത്തില്‍ വന്നപ്പോള്‍ അതും വാര്‍ത്തയായല്ലോ?

മുന്‍പ് വന്ന വാര്‍ത്ത ശരിയായി എന്നാണ് പിന്നീട് പ്രചരിച്ചത്. പക്ഷേ എന്നെ ട്രെയിനിയായി ആലുവയിലായിരുന്നു പോസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലായിരുന്നു എന്നു മാത്രം.

സിവില്‍ സര്‍വീസ് മോഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നോ?

അച്ഛന്‍ സിവില്‍ സര്‍വീസ് ആയിരുന്നതുകൊണ്ട് സ്വതവേ അങ്ങനെയൊരു താല്‍പര്യം നമുക്കുണ്ടാകും. എന്റെ മാതാപിതാക്കള്‍ക്കും അതായിരുന്നു ഇഷ്ടം. അതുകൊണ്ട് ചെറുപ്പം മുതലേ അതിനായി എന്നെ ഒരുക്കിയിരുന്നു. സ്കൂള്‍ കാലഘട്ടം മുതല്‍ അതായിരുന്നു എന്റെ‌യും ഇഷ്ടം. സെന്റ് സ്റ്റീഫന്‍സില്‍ ഹിസ്റ്ററി പഠിച്ച ഒരാള്‍ സിവില്‍ സര്‍വീസ് ശ്രമിക്കാതിരിക്കുന്നതാണ് അവിടെ കൗതുകം.

ഐഎഎസിനു വേണ്ടിയല്ലേ പരിശ്രമിച്ചത്?

ആദ്യ ഓപ്ഷന്‍ ഐഎഎസ് ആയിരുന്നു. പക്ഷേ ആദ്യത്തെ തവണതന്നെ ഐപിഎസ് കിട്ടിയതില്‍ ഞാന്‍ സന്തോഷവതിയാണ്. അതുകൊണ്ട് പിന്നീട് ഐഎഎസിനു ശ്രമിച്ചില്ല. ജോലി തുടങ്ങി കഴിയുമ്പോള്‍ നമുക്കു മനസ്സിലാകും എല്ലാം ഏകദേശം ഒരുപോലെയാണ്. ഏതു സര്‍വീസിലാണെങ്കിലും ജനങ്ങളെ സേവിക്കുക എന്നതാണല്ലോ പ്രധാനം.

ആദ്യ പോസ്റ്റിങ് കേരളം ആകണമെന്നുണ്ടായിരുന്നോ?

കേരളം ആയിരുന്നു എനിക്കിഷ്ടം. പിന്നെ സ്വന്തം നാടും അറിയുന്ന ഭാഷയുമാകുമ്പോള്‍ ജോലി കുറച്ചുകൂടി എളുപ്പമാകുമല്ലോ. ആദ്യ പോസ്റ്റിങ് എഎസ്പി ട്രെയിനിയായി ആലുവയിലായിരുന്നു. മൂന്നു മാസം അങ്കമാലി സര്‍ക്കിളിലുള്ള ചെങ്ങമനാട് സ്റ്റേഷനിലായിരുന്നു. അവിടുത്തെ എസ്എച്ച്ഒ ആയിരുന്നു. തുടക്കമെന്ന നിലയില്‍ ഏറ്റവും താഴെ നിന്നും തുടങ്ങുന്നതു നല്ലതായിരുന്നു. എല്ലാം പഠിക്കാനുള്ള കാലഘട്ടമായിരുന്നു അത്. ജനങ്ങളിലേക്കെത്തി അവരെ സഹായിക്കുകയാണ് എന്റെ ജോലിയെന്ന് എനിക്ക് ബോധ്യമുണ്ട്. അതു നന്നായി ചെയ്യാനും സാധിക്കുന്നുണ്ട്.

കണ്ടാല്‍ ഒരു കോളജ് പെണ്‍കുട്ടി. ജോലിയെ അത് ഏതെങ്കിലും വിധത്തില്‍ ബാധിച്ചിട്ടുണ്ടോ?

എന്റെ പ്രായം എല്ലാവര്‍ക്കുമറിയാം. അവസാന വര്‍ഷ എംഎയ്ക്കു പഠിക്കുമ്പോഴാണ് ഞാന്‍ സിവില്‍ സര്‍വീസ് എഴുതുന്നത്. അതുകൊണ്ട് ഒരു കോളജ് വിദ്യാര്‍ഥിയുടെ മനസ്സ് എനിക്കിപ്പോഴുമുണ്ട്. ഒരു ഐപിഎസ് ഓഫീസറായതുകൊണ്ട് അങ്ങനെ തന്നെ നടക്കണം എന്നൊന്നും എനിക്കില്ല. ഞാനൊരു ന്യൂ ജനറേഷന്‍ ഓഫീസറാണ്.

പിന്നെ പണ്ടു മുതലേ ഐപിഎസ് ആകുമ്പോള്‍ അങ്ങനെയാകണം ഇങ്ങനെ വേണം എന്നൊക്കെ ഒരു ധാരണയുണ്ട്. അതുകൊണ്ട് ചിലയിടത്തൊക്കെ പോകുമ്പോള്‍ ചിലര്‍ക്ക് അംഗീകരിക്കാന്‍ പ്രയാസമുള്ളതുപോലെ തോന്നിയിട്ടുണ്ട്. പക്ഷേ അതൊരു പ്രശ്നമായിട്ടൊന്നും വന്നിട്ടില്ല.

ഒരിക്കല്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി എറണാകുളത്തു നടക്കുമ്പോള്‍ എനിക്ക് അവിടെ ഡ്യൂട്ടിയുണ്ടായിരുന്നു. ഞാന്‍ കാറില്‍ നിന്നിറങ്ങി ഹാളിന്റെ പുറകിലെ വാതിലിലൂടെ കയറാന്‍ ശ്രമിച്ചപ്പോള്‍ അവിടെനിന്ന ഗാര്‍ഡുകള്‍ ഞാന്‍ ഒരു എസ്പിസി കേഡറ്റ് ആണെന്നു കരുതി എന്നോടു ചോദിച്ചു എസ്പിസി കുട്ടിയാണോയെന്ന്. ഞാന്‍ ട്രെയിനി ഐപിഎസ് ആണെന്നു പറഞ്ഞപ്പോവ്‍ അവര്‍ക്ക് ആകെ ചമ്മലായി. അതൊരു രസമുള്ള സംഭവമായിരുന്നു. പക്ഷേ പ്രായക്കുറവ് തോന്നുന്നത് ഒരു അംഗീകാരമായിട്ടേ ഞാന്‍ കാണുന്നുള്ളൂ.

ഇപ്പോള്‍ ജോലി നന്നായി ആസ്വദിക്കാനാകുന്നുണ്ടോ?

എന്റെ ആദ്യ പോസ്റ്റിങ് ആണ് മൂന്നാര്‍. ഇവിടെ സമരവും പ്രശ്നങ്ങളും ഉള്ള സമയത്താണ് ഇങ്ങോട്ടു വരുന്നത്. അതുകൊണ്ട് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാലും നന്നായി മുന്നോട്ടു പോകാന്‍ കഴിയുന്നുണ്ട്. ഏറ്റവും വലിയ സബ് ഡിവിഷനാണ് മൂന്നാര്‍. ഇവിടേക്കു തന്നെ ആദ്യ പോസ്റ്റിങ് തന്നത് എന്റെ കഴിവിനുള്ള അംഗീകാരമായി കാണുന്നു. ഇവിടുത്തെ കാലാവസ്ഥയും സ്ഥലവും എല്ലാം ഇഷ്ടപ്പെട്ടു.

മലയാളിയായ മൂന്നാമത്തെ ഐപിഎസ് ഓഫീസറായപ്പോള്‍ ഉത്തരവാദിത്വം കൂടുതലുള്ളതുപോലെ തോന്നിയോ?

ആദ്യം എല്ലാവരുടേയും പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ സാധിക്കുമോയെന്ന് ടെന്‍ഷനുണ്ടായിരുന്നു. പിന്നീട് അതൊരിക്കലും ജോലിയെ ബാധിക്കാത്ത തരത്തില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞു. ഒരു സ്ത്രീയായതുകൊണ്ട് പലരും വന്ന് സ്വാതന്ത്യത്തോടെ കാര്യങ്ങള്‍ പറയാറുണ്ട്. അത്തരം ആത്മവിശ്വാസം നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ സഹായിക്കുന്നുണ്ട്.

മലയാളം നേരത്തെ അറിയാമായിരുന്നോ?

വീട്ടില്‍ മലയാളമാണ് സംസാരിച്ചിരുന്നത്. പിന്നെ ഇംഗ്ലീഷും. അതുകൊണ്ട് ഭാഷ പ്രശ്നമല്ല. പക്ഷേ എഴുതാനും വായിക്കാനും പഠിക്കണം. ഈ ജോലിയില്‍ പൊതുജനങ്ങളുമായി ഇടപെടേണ്ടതുള്ളതുകൊണ്ട് ഭാഷ അറിഞ്ഞില്ലെങ്കിലും പ്രശ്നമാണ്.

ജോലിയുടെ ഭാഗമായി യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ആസ്വദിക്കാറുണ്ടോ?

തീര്‍ച്ചയായും. കേരളത്തില്‍ ഇപ്പോള്‍ കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലകളിലും ‍ഞാന്‍ പോയിട്ടുണ്ട്. യാത്ര ചെയ്യാനും പുതിയ സ്ഥലങ്ങള്‍ കാണാനും പരിചയപ്പെടാനും ഇഷ്ടമാണ്. പോയതില്‍ മലബാറാണ് പ്രത്യേകത തോന്നിയത്. അവി‌ടെ കണ്ണൂരാണ് ഞാന്‍ ആദ്യം പോകുന്നത്. ഭയങ്കര രസകരമായി തോന്നിയത് അവിടുത്തെ ഭൂപ്രകൃതിയാണ്. കുന്നും മലയും കടലും എല്ലാം ഉള്‍ക്കൊള്ളുന്ന പ്രദേശം.

സോഷ്യല്‍ മീഡിയയില്‍ നിരന്തരം വരുന്ന വിവാദങ്ങളെ എങ്ങനെ കാണുന്നു?

ആളുകള്‍ക്ക് ഒരു ചെറുപ്പക്കാരിയായ ഓഫീസറെ കണ്ട് അത്ര പരിചയം ഇല്ല. അതുകൊണ്ട് ചെയ്യുന്നതെല്ലാം ശ്രദ്ധിക്കും. ഉണ്ടായ വിവാദങ്ങളൊക്കെയും ആവശ്യമുള്ള കാര്യങ്ങള്‍ക്കല്ലായിരുന്നു. എന്നെ അതൊന്നും വ്യക്തിപരമായി ബാധിക്കില്ല. ഞാനതെല്ലാം അതിനെ കാണണ്ട രീതിയിലെ കാണുന്നുള്ളൂ. പിന്നെ കുട പിടിച്ചു എന്നൊക്കെ പറയുന്നത് ഞാന്‍ അറിഞ്ഞ കാര്യം പോലുമല്ല. മഴ വരുമ്പോള്‍ സ്വാഭാവികമായും കൂടെയുള്ളയാള്‍ക്ക് ഞാനാണെങ്കിലും കുട പിടിച്ചുകൊടുക്കും. അത് ഇത്ര വലിയ വാര്‍ത്തയാക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. എനിക്കറിയാം ഞാന്‍ എന്റെ ജോലി ചെയ്യാനാണ് വന്നിരിക്കുന്നതെന്ന്.

ഇത്രയും തിരക്കുള്ള ജോലിയും ജീവിതവും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകുന്നു?

ഒരു ബാലന്‍സ് എപ്പോഴും രണ്ടിലും ഉണ്ടായിരിക്കണം. ജോലിയുടെ തിരക്ക് ഒരിക്കലും സ്വകാര്യ ജീവിതത്തെയോ ഹോബീസിനെയോ ഒന്നും ബാധിക്കരുത്. രണ്ടും ഒന്നിച്ച് കൊണ്ടുപോണം. പിന്നെ ജോലിക്കു വേണ്ട എല്ലാ കാര്യങ്ങളും വളരെ ആസ്വദിച്ചാണു ഞാന്‍ ചെയ്യുന്നത്. അതുകൊണ്ട് അതിനുവേണ്ടി എത്ര ബുദ്ധിമുട്ടാനും കുഴപ്പമില്ല.

കുടുംബം?

ജനിച്ചത് കോട്ടയം മാങ്ങാനത്താണ്. അമ്മ കോട്ടയംകാരി. അച്ഛന്റെ നാട് റാന്നി. എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ ഡല്‍ഹിക്കു പോയതാണ്. പിന്നീടു വളര്‍ന്നതും പഠിച്ചതുമെല്ലാം അവിടെ. ബിഎയും എംഎയും സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ആയിരുന്നു. പിന്നീടാണ് സിവില്‍ സര്‍വീസില്‍ വന്നത്. അച്ഛന്‍ ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസിലാണ്. അമ്മ ഇക്കണോമിക്സ് അധ്യാപികയും. മൂത്ത സഹോദരന്‍ ബെംഗളൂരുവില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.

വിവാഹം കഴിച്ചരിക്കുന്നത് ചങ്ങനാശ്ശേരിയില്‍ നിന്നാണ്. ഡോ. ക്രിസ് എബ്രഹാം. അദ്ദേഹം ഇപ്പോള്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ എംഡി ചെയ്യുന്നു.


(കടപ്പാട് -മനോരമ ന്യൂസ്)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions