ദേശീയം

ഇന്ത്യയുടെ കോഹിനൂര്‍ രത്‌നം ഇനി ബ്രിട്ടന് സ്വന്തം; ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായിരുന്ന കോഹിനൂര്‍ രത്‌നം ഇനി ബിട്ടന് സ്വന്തം. യുകെയില്‍ നിന്ന് കോഹിനൂര്‍ രത്നം വീണ്ടെടുക്കണമെന്ന പുനഃപരിശോധനാ ഹര്‍ജി നിരസിച്ച 2017 ലെ വിധിക്കെതിരെ നല്‍കിയ തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളി. ലോകത്തേറ്റവും മൂല്യമേറിയ വസ്തുക്കളിലൊന്നായി ഗണിക്കപ്പെടുന്നതാണ് കോഹിനൂര്‍ രത്‌നം. ഓട് കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ബുദ്ധന്റെ പൂര്‍ണ്ണകായ പ്രതിമയാണ് സുല്‍ത്താന്‍ഗഞ്ച് ബുദ്ധ. 2.3 മീറ്റര്‍ ഉയരവും 1 മീറ്റര്‍ വീതിയുമുണ്ട് പ്രതിമയ്ക്ക്. ഇതുള്‍പ്പെടെ ഒട്ടേറെ അമൂല്യവസ്തുക്കള്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടന്‍ കടത്തിയിരുന്നു.

തിരുത്തല്‍ ഹര്‍ജിയില്‍ പുതുതായി ഒന്നും ഉന്നയിക്കുന്നില്ലെന്നു കാട്ടിയാണ് ജസ്റ്റിസുമാരായ എസ്. എ. ബോബ്ഡെ, എന്‍. വി. രമണ, ഡി. വൈ. ചന്ദ്രചൂഡ്, എസ്.കെ. കൗള്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി തള്ളിയത്. രത്നം വീണ്ടെടുക്കാനോ ലേലം ചെയ്യുന്നത് തടയാനോ ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നായിരുന്നു 2017 ലെ വിധി. ഇതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തള്ളിയിരുന്നു.
ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് കടത്തിയതാണ് 108 കാരറ്റ് വരുന്ന ഈ രത്നം. ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ചതോ ബലമായി പിടിച്ചെടുത്തുകൊണ്ടുപോയതോ അല്ലെന്നും അത് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് സമ്മാനിച്ചതാണെന്നും തിരികെ കിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ ശ്രമം നടത്തിവരുന്നുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അന്ന് കോടതിയെ അറിയിച്ചത്
കോഹിനൂര്‍ രത്‌നവുമായി ബന്ധപ്പെട്ട് മുമ്പ് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി. കോഹിനൂര്‍ രത്‌നം ബ്രിട്ടനില്‍നിന്ന് തിരികെ കൊണ്ടുവരാന്‍ ഉത്തരവിറക്കാനാകില്ലെന്നായിരുന്നു സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ക്യുറേറ്റീവ് പെറ്റീഷനും അനുബന്ധ രേഖകളും പരിശോധിച്ചെന്നും എന്നാല്‍ മുമ്പ് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്ന് ബെഞ്ച് വിലയിരുത്തി.
ചരിത്രപരമായ തെളിവനുസരിച്ച്, ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനടുത്തുള്ള കൊല്ലൂര്‍ ഖനിയില്‍ നിന്നാണ് ഈ വജ്രക്കല്ല് ഖനനം ചെയ്തെടുത്തത് ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് എന്ന ഖ്യാതിയുണ്ടായിരുന്ന രത്നമാണ് കോഹിനൂര്‍ അഥവാ കോഹ്-ഇ നൂര്‍ പ്രകാശത്തിന്റെ മല എന്നാണ് 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമുള്ള ഈ രത്നത്തിന്റെ പേരിനര്‍ത്ഥം. പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന നാദിര്‍ ഷായാണ് കോഹിനൂര്‍ എന്ന പേര് ഈ രത്നത്തിന് നല്‍കിയതെന്നു കരുതുന്നു.
ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, മുഗള്‍ രാജാക്കന്മാരുടേയും പേര്‍ഷ്യന്‍, അഫ്ഗാന്‍ രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നു പോയി വീണ്ടും ഇന്ത്യയിലെ സിഖുകാരുടെ കൈവശമെത്തുകയും തുടര്‍ന്ന് ബ്രിട്ടീഷുകാരുടെ കൈകളിലാകുകയും ചെയ്തു.വിക്റ്റോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനിയായപ്പോള്‍, 1877-ല്‍ ഈ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി. ഇതിനുവേണ്ടിയാണ്, 186 1/16 കാരറ്റ് (37.21 ഗ്രാം) ഭാരമുണ്ടായിരുന്ന ഈ വജ്രക്കല്ലിനെ ഇന്നത്തെ 105.602 കാരറ്റ് (21.61 ഗ്രാം) ആയി ചെത്തിമിനുക്കിയത്.
ചരിത്രപരമായ തെളിവനുസരിച്ച്, ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഭരണാധികാരികളായിരുന്ന കാകാത്യ രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഈ വജ്രക്കല്ല്.1323-ല്‍ ഡല്‍ഹിയിലെ തുഗ്ലക് വംശത്തിലെ സുല്‍ത്താനായിരുന്ന ഗിയാസ് ഉദ് ദീന്‍ തുഗ്ലകിന്റെ സേനാനായകനായ ഉലൂഗ് ഖാന്‍, കാകാത്യ രാജാക്കന്മാരെ തോല്‍പ്പിക്കുകയും കാകാത്യരുടെ ആസ്ഥാനമായിരുന്ന ഓറുഗല്ലു (ഇന്നത്തെ വാറങ്കല്‍) കൊള്ളയടിച്ചു നശിപ്പിക്കുകയും ചെയ്തു. ഇങ്ങനെ കൊള്ളയടിച്ച് ഡല്‍ഹിയിലേക്ക് കടത്തിയ വിലപിടിപ്പുള്ള വസ്തുക്കളില്‍ കൊഹിനൂര്‍ രത്നവും ഉള്‍പ്പെട്ടിരുന്നു.
തുടര്‍ന്ന് ഈ രത്നം ഡല്‍ഹിയില്‍ പില്‍ക്കാലത്ത് അധികാരത്തില്‍ വന്ന സുല്‍ത്താന്മാര്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയും, 1526-ല്‍ മുഗള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറുടെ കൈവശമെത്തുകയും ചെയ്തു.മുഗള്‍ പരമ്പരയിലെ അഞ്ചാമത്തെ ചക്രവര്‍ത്തിയായിരുന്ന ഷാ ജഹാന്‍, ഈ ഈ കല്ലിനെ, തന്റെ പ്രസിദ്ധമായ മയൂരസിംഹാസനത്തിന്റെ ഭാഗമാക്കി. ഷാ ജഹാന്റെ പുത്രന്‍ ഔറംഗസേബ്, പിന്നീട് ഈ രത്നത്തെ ലാഹോറിലേക്ക് കൊണ്ടുപോകുകയും അവിടെ താന്‍ പണികഴിപ്പിച്ച ബാദ്ശാഹി മസ്ജിദില്‍ സൂക്ഷിക്കുകയും ചെയ്തു.
1739-ല്‍ പേര്‍ഷ്യയില്‍ നിന്നുള്ള നാദിര്‍ ഷാ, ഇന്ത്യ ആക്രമിച്ചതിനെത്തുടര്‍ന്ന്, കോഹിനൂര്‍ രത്നവും, മയൂരസിംഹാസനവുമടക്കം കൊള്ളയടിച്ച് പേര്‍ഷ്യയിലേക്ക് കടത്തി. കോഹ്-ഇ നൂര്‍ എന്ന പേര് ഈ കല്ലിന് നല്‍കിയത് നാദിര്‍ ഷായാണെന്ന് കരുതപ്പെടുന്നു. 1739-നു മുന്‍പ് ഇങ്ങനെ ഒരു പേര് ഈ രത്നത്തിനു നിലവിലുള്ളതായി രേഖകളില്ല.
1747-ല്‍ നാദിര്‍ഷാ മരണമടഞ്ഞതിനുശേഷം, കോഹിനൂര്‍, അദ്ദേഹത്തിന്റെ പിന്‍ഗാമിയും ചെറുമകനുമായിരുന്ന മിര്‍സ ഷാ രൂഖിന്റെ കൈയിലായിരുന്നു. ഇദ്ദേഹം മശ്ഹദ് തലസ്ഥാനമാക്കി പടിഞ്ഞാറന്‍ അഫ്ഗാനിസ്താനും കിഴക്കന്‍ ഇറാനുമടങ്ങുന്ന ഖുറാസാന്റെ ഭരണാധികാരിയായിരുന്നു. 1751-ല്‍ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, ഷാരൂഖിനെ പരാജയപ്പെടുത്തി സാമന്തനാക്കിയതോടെ, കോഹിനൂര്‍ രത്നം, അഹ്മദ് ഷാക്ക് കൈമാറേണ്ടി വന്നു
1809-ല്‍ അഞ്ചാമത്തെ ദുറാനി ചക്രവര്‍ത്തിയായിരുന്ന ഷാ ഷൂജ, തന്റെ അര്‍ദ്ധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ട് പലായനം ചെയ്യുമ്പോള്‍ കോഹിനൂര്‍ രത്നം കൈവശപ്പെടുത്തിയിരുന്നു. ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് അഭയം തേടിയ ഷൂജ, ഇവിടെ വച്ച് തന്റെ കൈയിലെ കോഹിന്നൂര്‍ രത്നം 1813-ല്‍ രഞ്ജിത് സിങ്ങിന് കൈമാറി.
1849-ല്‍ ബ്രിട്ടീഷുകാര്‍ സിഖുകാരെ തോല്‍പ്പിച്ചതോടെ കോഹിന്നൂര്‍ രത്നം ബ്രിട്ടീഷുകാരുടെ കൈവശമെത്തി. തുടര്‍ന്ന് ഇത് ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുകയും ചെയ്തു.1852-ല്‍ ആംസ്റ്റര്‍ഡാമില്‍ വച്ച് വിക്റ്റോറിയ രാജ്ഞിയുടെ ഭര്‍ത്താവ് ആല്‍ബര്‍ട്ട് രാജകുമാരന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഈ രത്നം ചെത്തിമിനുക്കിയത്. 1877-ല്‍ വിക്റ്റോറിയ ചക്രവര്‍ത്തിനിയായി ഇന്ത്യയില്‍ അധികാരത്തിലേറിയതോടെ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി.കോഹിനൂര്‍ രത്‌നം ഇപ്പോള്‍ ടവര്‍ ഒഫ് ലണ്ടനിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയ അമൂല്യമായ കോഹിനൂര്‍ രത്നംബ്രിട്ടന്റെ പ്രതാപത്തിന്റെ പ്രതീകമായാണ് ഇതിനെ കാണുന്നത്. രത്നം ഇന്ത്യക്ക് തിരിച്ചു നല്‍കാനാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. 2013-ല്‍ ത്രിദിന സന്ദര്‍ശനത്തിന്റെ അവസാന ദിവസം അമൃത്സറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് കാമറൂണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ രത്നം തിരിച്ചു നല്‍കണമെന്ന് വര്‍ഷങ്ങളായി നിരവധി ഇന്ത്യക്കാര്‍ ബ്രിട്ടനോട് ആവശ്യപ്പെടുന്നതാണ്. മഹാത്മാ ഗാന്ധിയുടെ പേരക്കിടാവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, തിരിച്ചു നല്‍കുക എന്ന ആശയത്തോട് യോജിപ്പില്ലെന്ന് കാമറൂണ്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. പുരാതന ഗ്രീസില്‍നിന്ന് ബ്രിട്ടനില്‍ എത്തിച്ച എല്‍ജിന്‍ മാര്‍ബിള്‍ ശില്‍പ്പം തിരിച്ചു നല്‍കണമെന്ന ഗ്രീസിന്റെ ആവശ്യത്തിനു സമാനമാണ് ഇതെന്നും കാമറൂണ്‍ പറഞ്ഞു. ബ്രിട്ടീഷുകാര്‍ പുരാതന ഗ്രീസില്‍നിന്ന് കടത്തിക്കൊണ്ടുപോയ എല്‍ജിന്‍ ശില്‍പങ്ങള്‍ തിരിച്ചുനല്‍കണമെന്ന് ഗ്രീസ് നിരവധി തവണ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ഇത് തിരിച്ചു നല്‍കാതെ വില നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു ബ്രിട്ടന്‍.
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും പുതുവത്സര ദിനാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും തിരുവോണാശംസകൾ
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍
  • എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍
  • പ്രതിദിനം 136 അക്രമസംഭവങ്ങള്‍; ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നു
  • എല്ലാ പ്രിയ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions