ന്യൂഡല്‍ഹി: പ്രവാസികളുടെ കോണ്‍ഗ്രസ് സംഘടനയുടെ നേതാവിന്റെ നാക്കുപിഴ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് ആശങ്ക. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു സാം പിത്രോദ നടത്തിയ പരാമര്‍ശം സിഖ് സ്വാധീനമേഖലകളില്‍ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തില്‍ വ്യാപകമായി ഉപയോഗിച്ചതാണ് കോണ്‍ഗ്രസിനെ ഞെട്ടിച്ചത്.
സിഖ് സ്വാധീനമേഖലയായ ഹരിയാന, ഡല്‍ഹി, പഞ്ചാബ് എന്നിവ അടക്കം മേഖലകളിലെ വോട്ടെടുപ്പിനെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ നീക്കം. ഇത് കോണ്‍ഗ്രസിനെ വെട്ടിലാക്കി. കോണ്‍ഗ്രസ് തൂത്തുവാരല്‍ പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ട് അതിവേഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇടെപെട്ടു. സംഭവം കൈവിട്ടതോടെ സാംപിത്രോയെ രാഹുല്‍ തള്ളിപ്പറഞ്ഞു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദയുടെ പരാമര്‍ശം പരിധി ലംഘിച്ചുവെന്നും പിത്രോദ മാപ്പുപറയണമെന്നും രാഹുല്‍ വ്യക്തമാക്കി. സിഖ് കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതോടെ ഇനി ഈ വിവാദം ചര്‍ച്ചയാക്കാന്‍ ബിജെപിക്ക് കഴിയാത്ത അവസ്ഥ വരികയാണ്. ഇതിന് വേണ്ടി കൂടിയാണ് കരുതലോടെ പിത്രോദയെ രാഹുല്‍ തള്ളി പറയുന്നതും. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഓരോ വോട്ടും നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ ഉത്തരേന്ത്യയിലെ സിഖ് സമൂഹത്തിന്റെ വോട്ടുകള്‍ പഞ്ചാബിലും മറ്റും കോണ്‍ഗ്രസിന് അതിനിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് രാഹുല്‍ അതിവേഗം പിത്രോദയെ തള്ളി പറഞ്ഞത്.
സാം പിത്രോദയുടെ അഭിപ്രായത്തെ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ നേരത്തേ തള്ളിയിരുന്നു. വ്യക്തികളുടെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്റെ നിലപാടുകളല്ലെന്നായിരുന്നു കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതികരിച്ചത്. തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത്. 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ സാം പിത്രോദ ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ വാക്കുകള്‍ തെറ്റായി അവതരിപ്പിക്കുകയായിരുന്നെന്ന് പിത്രോദ വ്യക്തമാക്കിയിരുന്നു. നിരവധി വിഷയങ്ങള്‍ വേറെ ചര്‍ച്ച ചെയ്യാനുണ്ടെന്നാണു പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ചര്‍ച്ചയാകേണ്ടതാണ്.അഭിപ്രായം തെറ്റായി അവതരിപ്പിക്കപ്പെട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സാം പിത്രോദ പറഞ്ഞു.