ബാലികമാരെ പീഡിപ്പിച്ച വൈദികന് 45 വര്‍ഷം തടവ്; 'വൈദിക വേഷമണിഞ്ഞ ചെകുത്താ'നെന്ന് കോടതി
വാഷിംഗ്ടണ്‍: വൈദിക ശുശ്രൂഷയുടെ മറവില്‍ അള്‍ത്താര ബാലികമാരെ പീഡിപ്പിച്ച കത്തോലിക്കാ വൈദികനെ 45 വര്‍ഷം തടവ് വിധിച്ച് കോടതി. വൈദിക വേഷമണിഞ്ഞ ചെകുത്താനായാണ് വൈദികന്‍ പെരുമാറിയതെന്ന നിരീക്ഷണത്തോടെയാണ് വിധി. വാഷിംഗ്ടണിലെ കൊളംബിയ കോടതിയില്‍ വ്യാഴാഴ്ചയായിരുന്നു വിധി പ്രസ്താവം.
വാഷിംഗ്ടണ്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലെ അസിസ്റ്റ് പാസ്റ്റര്‍ ആയിരുന്ന 47 കാരന്‍ റവ. ഉര്‍ബാനോ വാസ്‌ക്യുസിനാണു ശിക്ഷ .കപ്പൂച്ചിന്‍ ഫ്രാന്‍സിസ്‌കന്‍ സഭാംഗമായ റവ.ഉര്‍ബാനോ വാസ്‌ക്യൂസ് 2014ലാണ് വൈദിക പട്ടം സ്വീകരിച്ചത്.
2015-16 കാലഘട്ടത്തിലാണ് ഒമ്പത് വയസ്സ് മുതല്‍ പതിമൂന്ന് വയസ്സ് വരെയുള്ള ബാലികമാരെ ഇയാള്‍ പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന വൈദികന്റെ ഭീഷണി അവഗണിച്ച രണ്ട് പെണ്‍കുട്ടികളാണ് പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചത്. രക്ഷിതാക്കള്‍ക്ക് വൈദികനെ വലിയ വിശ്വാസമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ഒമ്പത് ദിവസം നീണ്ട വിചാരണയില്‍ പെണ്‍കുട്ടികള്‍ വൈദികനെതിരെ മൊഴി നല്‍കി.
പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പീഡനമെന്നും കോടതി നിരീക്ഷിച്ചു. ആരോപണം ഉയര്‍ന്നതോടെ വൈദികന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. തന്റെ ഇളയ സഹോദരന്‍ മുറിയ്ക്ക് വെളിയില്‍ നില്‍ക്കുമ്പോള്‍ പോലും പീഡിപ്പിക്കാന്‍ വൈദികന്‍ മടി കാണിച്ചില്ലെന്ന പരാതിക്കാരിയില്‍ ഒരാളുടെ പരാമര്‍ശം അതീവ ഗുരുതരമാണെന്നും കോടതി കണ്ടെത്തി.
മറ്റ് വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വെച്ച് വൈദികന്‍ പെണ്‍കുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. കുമ്പസാരത്തിനിടെയില്‍ പോലും പീഡന ശ്രമം നടന്നിരുന്നെന്നു ഇരകള്‍ മൊഴി നല്‍കിയിരുന്നു.
വൈദികനെതിരായ ആരോപണങ്ങള്‍ക്ക് നേരെ കണ്ണടച്ച സഭാ അധികൃതര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. വൈദികനെ പിന്തുണച്ച് വിശ്വാസികളുടെ വന്‍ സമൂഹമാണ് വിധി കേള്‍ക്കാന്‍ കോടതിക്ക് പുറത്ത് തടിച്ച് കൂടിയത്. കോടതി വിധിയില്‍ ഖേദമുണ്ടെന്ന് ഇവര്‍ പ്രതികരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചുവെന്നാണ് വിശ്വാസികള്‍ പ്രതികരിച്ചത്.