സൗദി അറേബ്യയിലെ രണ്ട് എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക . ട്വിറ്ററില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ആരോപണം ഉന്നയിച്ചത്. ഇറാന്റെ പങ്ക് സ്ഥിരീകരിക്കാനായി കാത്തിരിക്കുകയാണെന്നാണ് ഡൊണാള്‍ഡ് ട്രംപും
പറഞ്ഞത്.
ലോകത്തെ ഏറ്റവും വലിയ എണ്ണവിതരണ കേന്ദ്രത്തിനെതിരെ ഇറാന്‍ ആക്രമണം നടത്തിയിരിക്കുകയാണെന്നും യെമനില്‍ നിന്നാണ് ആക്രമണം ഉണ്ടായെതന്നതിന് തെളിവുകളൊന്നുമില്ലെന്നും മൈക്ക് പോംപിയോ പറയുന്നു. അതേസമയം തെളിവുകളൊന്നും നല്‍കാന്‍ പോംപിയോ തയ്യാറായിട്ടില്ല.
അരാംകോയ്ക്ക് നേര്‍ക്കുള്ള ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദിയും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൗദി തയ്യാറാണെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയുടെ ആരോപണങ്ങളെ ഇറാന്‍ വിദേശകാര്യമന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. അര്‍ത്ഥമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇറാനെതിരായ ആക്രമണങ്ങളെ ന്യായീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങളെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
ലോകത്തെ ഏറ്റവും വലിയ എണ്ണം സംസ്‌ക്കരണ ശാലയായ അബ്‌ഖൈഖ്, ഖുറൈസ് എണ്ണശാലകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന്റെ ഉത്തരവാദിത്വം ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ അമേരിക്ക ഇത് ഇറാന്റെ തലയില്‍ വച്ചുകെട്ടാനാണ് ശ്രമിക്കുന്നത്.
രണ്ട് എണ്ണ ശുദ്ധീകരണശാലകളില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് പെട്രോള്‍ വില ഉയരുമെന്നാണ് സൂചന . ഇറാനെ അമേരിക്ക കുറ്റപ്പെടുത്തിയതിനെത്തുടര്‍ന്ന് മേഖലയിലെ സംഘര്‍ഷ സാധ്യത അസംസ്കൃത എണ്ണയുടെ വില ബാരലിന് 10 ഡോളര്‍ സാധ്യതയുണ്ടെന്നും ഇത് പമ്പുകളില്‍ ലിറ്ററിന് 3 പെന്‍സ് 4പെന്‍സ് വരെ ഉയരാനിടയാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.