ഫ്ലൂവിനു സമാനമായ രോഗം ലോകത്ത് വെറും 36 മണിക്കൂര്‍ കൊണ്ട് പടര്‍ന്നുപിടിച്ച് 80 മില്ല്യണ്‍ ജനങ്ങളെ കൊലപ്പെടുത്തുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ആഗോളതലത്തില്‍ ഉയര്‍ന്ന വിദഗ്ധരുടെ ഒരു സംഘമാണ് 'എ വേള്‍ഡ് അറ്റ് റിസ്ക്' എന്ന പേരിലുള്ള റിപ്പോര്‍ട്ട് തയാറാക്കിയത്. മുന്‍ ലോകാരോഗ്യ സംഘടനാ മേധാവി നയിക്കുന്ന ആരോഗ്യ വിദഗ്ധരുടെ സംഘമായ ഗ്ലോബല്‍ പ്രിപ്പേഡ്‌നെസ് മോണിറ്ററിംഗ് ബോര്‍ഡാണ് (ജിപിഎംബി) റിപ്പോര്‍ട്ടിനു പിന്നില്‍ . ലോകനേതാക്കള്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഒരു നൂറ്റാണ്ട് മുന്‍പുണ്ടായ സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധി ലോകജനസംഖ്യയില്‍ കാല്‍ശതമാനം പേരെ ബാധിക്കുകയും 50 മില്ല്യണ്‍ ജനങ്ങള്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിന് സമാനമായ പകര്‍ച്ചവ്യാധി ഇനി ഉണ്ടായാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. കാരണം പതിവായി യാത്ര ചെയ്യുന്ന ജനസംഖ്യ വളരെ വര്‍ദ്ധിച്ച സ്ഥിതിയ്ക്ക് ലോകവ്യാകമായി പടരാന്‍ ചുരുങ്ങിയ സമയം മതി.
ആഗോളതലത്തില്‍ ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നത് ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു ഭീഷണിയാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. എളുപ്പത്തില്‍ നീങ്ങാന്‍ ശേഷിയുള്ള പകര്‍ച്ചവ്യാധി രോഗാണു ലക്ഷക്കണക്കിന് ജനങ്ങളെ കൊലപ്പെടുത്തുകയും, സാമ്പത്തിക രംഗങ്ങളെ താറുമാറാക്കുകയും, ദേശീയ സുരക്ഷയെ പോലും ബാധിക്കുകയും ചെയ്യും. എബോള പോലുള്ള മാരക പകര്‍ച്ചവ്യാധികള്‍ കണക്കിലെടുത്തു സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങള്‍ ഒട്ടും പര്യാപ്തമല്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
തങ്ങളുടെ മുന്‍ റിപ്പോര്‍ട്ടുകള്‍ ലോകനേതാക്കള്‍ അവഗണിക്കുകയാണ് ചെയ്തതെന്ന് ജിപിഎംബി ഓര്‍മ്മിപ്പിച്ചു. മുന്‍ നോര്‍വേ പ്രധാനമന്ത്രിയും, ഡബ്യുഎച്ച്ഒ ഡയറക്ടര്‍ ജനറലുമായിരുന്ന ഡോ. ഗ്രോ ഹാര്‍ലെം ബ്രഡ്ട്‌ലാന്‍ഡ്, ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ അല്‍ഹാദ് എസ് സൈ എന്നിവരാണ് ജിപിഎംബിക്ക് നേതൃത്വം വഹിക്കുന്നത്. പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളുടെ മാപ്പും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയും ഏതേലും രീതിയില്‍ പടരുന്ന പകര്‍ച്ചവ്യാധികളുടെ മാപ്പില്‍ ഉള്‍പ്പെടുന്നുണ്ട്.