ഇറാന്‍ - സൗദി വിഷയം കത്തിച്ചു അമേരിക്ക.മേഖലയിലേക്ക് കൂടുതല്‍ ആയുധങ്ങളും സൈനികരെയും അയക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഇതോടെ ഗള്‍ഫ് മേഖല കൂടുതല്‍ സംഘര്‍ഷ സ്ഥിതിയിലേക്ക് നീങ്ങുകയാണ്. സൗദി അറേബ്യയ്ക്കും മറ്റ് സഖ്യകക്ഷികള്‍ക്കുമുള്ള വ്യോമ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ സൗദിയിലെ പൊതുമേഖല എണ്ണകമ്പനിയായ അരാംകോയിലുണ്ടായ അത്യാഹിതമാണ് പുതിയ വിഷയം. ആക്രമണത്തെ തുടര്‍ന്ന് സൗദി എണ്ണയുത്പാദനം ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. ഇത് ആഗോള വിപണിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
ഹൂതികളുടെ ആക്രമണത്തിന് തൊട്ടുപിന്നാലെ ആക്രമണത്തിന്റെ പ്രേരക ശക്തി ഇറാനാണെന്ന ആരോപണവുമായി അമേരിക്ക രംഗത്തുവന്നിരുന്നു. സൗദിയില്‍ വ്യോമപ്രതിരോധമൊരുക്കിയ അമേരിക്കയ്ക്കും ഹൂതികളുടെ ആക്രമണം തിരിച്ചടിയായിരുന്നു. സൗദിക്ക് വേണമെങ്കില്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം നല്‍കാമെന്ന് റഷ്യന്‍ പ്രസിഡന്റ് പ്രസ്താവിച്ചതും അമേരിക്കയ്ക്ക് നാണക്കേടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ സൈനികരെ അമേരിക്ക അയക്കുന്നത്.
തനിക്ക് ഇറാനെ തകര്‍ക്കാന്‍ പട്ടാളത്തെ അയക്കാന്‍ രണ്ട് മിനുറ്റ് മതിയെന്നും എന്നിട്ടും താന്‍ ക്ഷമയോടെ കാത്തിരിക്കുകയാണെന്നും ആണ് ട്രംപ് പറഞ്ഞത്. ഇറാന്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരാഷ്ട്രമാണെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ട്രംപ് സൗദിയിലേക്കും യുഎഇയിലേക്കും കൂടുതല്‍ പട്ടാളത്തെ അയച്ചിരിക്കുന്നത്.
അതേസമയം, അമേരിക്കയുടെ ഭാഗത്തുനിന്നുമുണ്ടാവുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് അതേ നാണയത്തിലാണ് ഇറാനും മറുപടി നല്‍കുന്നത്, ഇത് സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിക്കുന്നുണ്ട്. തങ്ങളെ തോണ്ടിയാല്‍ അതു കടുത്ത യുദ്ധത്തിലേ കലാശിക്കുകയുള്ളുവെന്ന ഭീഷണിയും ഇറാന്‍ മുഴക്കിയിട്ടുണ്ട്.
പാട്രിയോട്ട് മിസൈല്‍ ബാറ്ററികളും മികച്ച റഡാറുകളും അടക്കമുള്ള യുദ്ധോപകരണങ്ങളും യുഎസ് മിഡില്‍ ഈസ്റ്റിലേക്ക് അയച്ചിട്ടുണ്ടെന്നാണ് മറ്റ് യുഎസ് ഒഫീഷ്യലുകള്‍ സൂചനയേകുന്നത്.