വാഷിംഗ്ടണ്‍ : ലോകത്തിനു മുന്നില്‍ അമേരിക്കയെ നാണം കെടുത്തുന്ന, ജനതയ്ക്കു മുമ്പില്‍ പരിഹാസപാത്രമായ ഡൊണാള്‍ഡ് ട്രംപിന് അങ്ങനെ ഇംപീച്ച് മെന്റ് എന്ന നാണക്കേടും. അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജനപ്രതിനിധി സഭ പാസാക്കിയ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പിന്നാലെ സെനറ്റിലും ഇംപീച്ച്മെന്റ് നടപടിയ്ക്ക് തുടക്കമായി. സെനറ്റിനെ നിശബ്ദമാക്കി ജനപ്രതിനിധി സഭാംഗം ആഡം ഷിഫ് 8 പേജുകള്‍ നീണ്ട 'കുറ്റപത്രം' വായിച്ചു. പിന്നീട്, യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് ഔദ്യോഗിക വേഷത്തില്‍ സെനറ്റ് മന്ദിരത്തിലെത്തി കുറ്റവിചാരണ നടപടികളുടെ അധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്തു. 1999 ല്‍ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റനെതിരെ സെനറ്റിലെ ഇംപീച്ച്മെന്റ് നടപടിക്ക് ആധ്യക്ഷ്യം വഹിക്കാന്‍ ചീഫ് ജസ്റ്റിസ് വില്യം റെന്‍ക്വിസ്റ്റ് എത്തിയതിനുശേഷമുള്ള സമാന സാഹചര്യം.
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയെ ഫോണില്‍ വിളിച്ചു എതിരാളിയായ ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ടതും പ്രതിരോധ ധനസഹായം തടഞ്ഞുവച്ചതും ജനപ്രതിനിധി സഭയില്‍ കുറ്റവിചാരണയ്ക്കു നീക്കം തുടങ്ങിയപ്പോള്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതുമാണു ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ കാരണമായ കുറ്റങ്ങള്‍ . റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിലെ വിചാരണയ്ക്കൊടുവില്‍ ട്രംപിനു ഒരു പക്ഷെ രക്ഷപ്പെടാനാവുമെങ്കിലും പ്രസിഡന്റിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഒരുങ്ങിയിരിക്കുകയാണു ഡെമോക്രാറ്റുകള്‍ .
വാരാന്ത്യ അവധിക്കു ശേഷം ചൊവ്വാഴ്ചയാണു സെനറ്റ് നടപടികള്‍ യഥാര്‍ഥത്തില്‍ തുടങ്ങുക. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നിന് നടപടിക്രമങ്ങള്‍ക്കു തുടക്കമിടാനാണു സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മകനല്‍ ഉദ്ദേശിക്കുന്നത്. കുറ്റാരോപണങ്ങള്‍ക്കുള്ള ഔദ്യോഗിക മറുപടി അറിയിക്കാന്‍ ശനിയാഴ്ച വൈകിട്ട് 6 വരെ ട്രംപിന് സമയം അനുവദിക്കും. തുടര്‍ന്ന്, ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതല്‍ വിചാരണ. സാക്ഷികളെ വിളിക്കാനോ പുതിയ തെളിവുകള്‍ അവതരിപ്പിക്കാനോ അവസരമില്ലാതെയുള്ള വിചാരണ നടപടികളാണ് റിപ്പബ്ലിക്കന്‍ സംഘം വിദഗ്ധമായി തയാറാക്കിയിരിക്കുന്നത്. വിചാരണ 2 ആഴ്ച മുതല്‍ 6 ആഴ്ച വരെ നീണ്ടേക്കുമെന്നാണു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍ . ക്ലിന്റന്റേത് 5 ആഴ്ചയായിരുന്നു.
ഈ കാലയളവില്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതിലുള്‍പ്പെടെ കര്‍ശന അച്ചടക്ക നിബന്ധനകളാണ് സെനറ്റ് അംഗങ്ങള്‍ക്കു മേലുള്ളത്. തല്‍സമയ ട്വീറ്റുകള്‍ക്കും വിലക്ക് ഉണ്ട്.
2020 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുമെതിരേ കേസുകള്‍ ഉണ്ടാക്കാന്‍ യുക്രെയിന്‍ സര്‍ക്കാരിന് സമ്മര്‍ദ്ദം ചെലുത്തി എന്നതാണ് ട്രംപിനെതിരെ ഇംപീച്ച് മെന്റിന് കാരണമായ കുറ്റങ്ങളില്‍ പ്രധാനം. മുസ്‌ലിം വിരുദ്ധത, കോണ്‍ഗ്രസിനെ അവഗണിക്കല്‍ എന്നിവയൊക്കെ മുഖമുദ്രയാക്കിയ ട്രംപ് കുടിയേറ്റക്കാരെയും ശത്രുതാമനോഭാവത്തോടെയാണ് കാണുന്നത്.
ഇംപീച്ച്‌മെന്റ് ജനപ്രതിനിധി സഭയില്‍ പാസ്സാകുമെന്ന് ഉറപ്പായിരുന്നു. 435 അംഗ സഭയില്‍ 232 ആണ് ഡെമോക്രാറ്റിന്റെ അംഗങ്ങളുടെ എണ്ണം. 216 വോട്ടുകള്‍ മതിയായിരുന്നു ഇംപീച്ച്‌മെന്റ് പാസ്സാകാന്‍. എന്നാല്‍ 230 പേര്‍ വോട്ടു ചെയ്തു.
അതേസമയം, ഇംപീച്ച് ചെയ്യാനുള്ള നീക്കം അനീതിയാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ട്രംപ് ആവര്‍ത്തിക്കുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ഇംപീച്ച് നടപടിയ്ക്ക് വിധേയനാവുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ഡൊണാള്‍ഡ് ട്രംപ്. 1868 ല്‍ ഫെബ്രുവരി 24 ന് ആന്‍ഡ്രൂ ജോണ്‍സണാണ് ഇംപീച്ച് ചെയ്യപ്പെട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്‍റ്. 1998 ഡിസംബര്‍ 19 ന് ബില്‍ ക്ലിന്‍റണും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്യപ്പെട്ടു.
അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നായിരുന്നു ആന്‍ഡ്രൂ ജോണ്‍സണ്‍ 1868 ല്‍ ഇംപീച്ച് ചെയ്യപ്പെട്ടത്. എബ്രഹാം ലിങ്കണ്‍ പ്രസിഡന്‍റായിരുന്നു സമയത്ത് വൈസ് പ്രസിഡന്‍റായിരുന്ന ജോണ്‍സണ്‍ ലിങ്കണ്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയുടെ പതിനേഴാമത്തെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 1865 ഏപ്രില്‍ 15 മുതല്‍ 1869 മാര്‍ച്ച് നാലുവരെ അമേരിക്കയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു.
വൈറ്റ് ഹൗസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗീക ആരോപണമാണ് ബില്‍ ക്ലിന്റണെ ഇംപീച്ച്‌മെന്റിന് വിധേയനാക്കിയത്. അമേരിക്കയുടെ നാല്‍പ്പത്തരണ്ടാമത് പ്രസിഡന്‍റായിരുന്നു ബില്‍ ക്ലിന്‍റണ്‍. ജോണ്‍സണും നിക്സണും എതിരായ പ്രമേയം ജനപ്രതിനിധി സഭ പാസാക്കിയെങ്കിലും സെനറ്റില്‍ പ്രമേയം പാസവാതിരുന്നതിനെ തുടര്‍ന്ന് ഇവരും സ്ഥാനമൊഴിയാതെ രക്ഷപ്പെട്ടു .
1974 ല്‍ റിച്ചാര്‍ഡ് നിക്സനെതിരേയും ഇംപീച്ച്മെന്റ് നടപടി വന്നിരുന്നു. കുപ്രസിദ്ധമായ വാട്ടര്‍ഗേറ്റ് വിവാദത്തെ തുടര്‍ന്നായിരുന്നു അമേരിക്കയുടെ മുപ്പത്തയേഴാമത്തെ പ്രസിഡന്റായ റിച്ചാര്‍ഡ് നിക്സണതിരായ ഇംപീച്ച്മെന്റ് നീക്കം. എന്നാല്‍ പ്രമേയം ജനപ്രതിനിധി സഭയില്‍ എത്തുന്നതിന് മുമ്പ് റിച്ചാര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ രാജിവെക്കുന്ന ആദ്യ പ്രസിഡന്റായിരുന്നു റിച്ചാര്‍ഡ് നിക്സണ്‍ .