കൊറോണ വൈറസ് മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 56 കവിഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം. ഗുരുതരമായ സാഹചര്യമാണ് രാജ്യത്തു നില നില്‍ക്കുന്നതെന്ന് പ്രസിഡന്റ് ഷീ ജിങ് പിങ് പറഞ്ഞു. ജനുവരി 25 വരെ 1,975 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചുവെന്നാണ് കണക്ക്.
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ 250 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയതായാണ് പുറത്തുവരുന്ന വിവരം. ഇവരെ ഇന്ത്യയിലേയ്ക്ക് തിരികെ അയയ്ക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരം ചൈന അടച്ചുപൂട്ടിയിരിക്കുകയാണ്. റോഡ്-റെയില്‍-വിമാന സര്‍വീസുകളെല്ലാം വുഹാനില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വുഹാന്‍ നിവാസികള്‍ക്ക് യാത്രാവിലക്കുമുള്ളതിനാല്‍ രാജ്യത്ത് വിവിധയിടങ്ങളിലേക്കോ, പുറത്തേയ്‌ക്കോ പോകാനാകാതെ പുറംലോകവുമായി നേരിട്ട് ബന്ധമില്ലാതെയാണ് വുഹാന്‍ നഗരത്തിലുള്ളവര്‍ കഴിയുന്നത്. വുഹാനിലും പരിസര പ്രദേശത്തുമുള്ള വിവിധ സര്‍വകലാശാലകളിലായി 700 ഓളം വദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിപക്ഷം മെഡിക്കല്‍ വദ്യാര്‍ത്ഥികളാണ്. 11 മില്യണ്‍ ജനങ്ങളുള്ള വുഹാന്‍ നഗരം തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്. ചൈനീസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അവധിയായതിനാല്‍ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും വീടുകളിലേയ്ക്ക് മടങ്ങിവന്നിരുന്നു.
എന്നാല്‍ 250-300 ഓളം വിദ്യാര്‍ത്ഥികള്‍ വുഹാനിലും പരിസര പ്രദേശത്തും പെട്ടുപോയതാണ് വിവരം. ജനുവരി 23 നു നഗരം അടച്ചുപൂട്ടുന്നതിന് തൊട്ടുമുമ്പ് കുറച്ച് വിദ്യാര്‍ത്ഥികള്‍ നഗരം വിട്ടിരുന്നു. അതേസമയം ചൈനയില്‍ നിന്നും പ്രത്യേകിച്ച് വുഹാനില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നവരെ കര്‍ശനമായി നിരീക്ഷിണത്തിലൂടെയാണ് കടത്തിവിടുന്നത്.
അതിനിടെ, ചൈനയില്‍ കുടുങ്ങിയ ഇരുനൂറിലേറെ ബ്രിട്ടീഷുകാരെ അടിയന്തരമായി രക്ഷിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ച് മന്ത്രിമാര്‍. വൈറസ് യുകെയില്‍ എത്തുന്നത് തടയാന്‍ ബ്രിട്ടീഷ് പൗരന്‍മാരെ വുഹാനില്‍ ഉപേക്ഷിക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രവാസികളെ കൈവിടുന്നത് മരണശിക്ഷ വിധിക്കുന്നതിന് തുല്യമാണെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ നിലപാട് തിരുത്തി.
എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികളെക്കുറിച്ച് പരിശോധിക്കാന്‍ ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥിതി ഗുരുതരമാണെന്ന് ചൈനീസ് പ്രസിഡന്റ് സമ്മതിച്ചതോടെയാണ് വുഹാനില്‍ കുടുങ്ങിയ ബ്രിട്ടീഷ് പ്രവാസികളെ രക്ഷിക്കണമെന്ന ആവശ്യം ശക്തിയാര്‍ജ്ജിച്ചത്. 90,000 പേര്‍ക്കെങ്കിലും വൈറസ് ബാധ ഏറ്റിട്ടുള്ളതായി ഒരു നഴ്‌സ് അവകാശപ്പെടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
18 ചൈനീസ് നഗരങ്ങളിലെ 56 മില്ല്യണ്‍ ജനങ്ങളാണ് ഇപ്പോള്‍ അടച്ചുപൂട്ടി കഴിയുന്നത്. ഇതോടെയാണ് തങ്ങളെ ഇവിടെ നിന്നും രക്ഷിക്കണമെന്ന് ചൈനയിലുള്ള ബ്രിട്ടീഷുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത്. യുഎസ്, ഫ്രഞ്ച് സര്‍ക്കാരുകള്‍ തങ്ങളുടെ പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ പദ്ധതി തുടങ്ങിയതോടെയാണ് ബ്രിട്ടീഷ് സര്‍ക്കാരും ഈ വഴിക്ക് നീങ്ങിയത്. അമേരിക്കയുടെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ പൗരന്‍മാരെ രക്ഷിക്കാന്‍ യാത്ര പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
24 മണിക്കൂറിനകം വൈറസ് തിരിച്ചറിയാന്‍ സാധിക്കുന്ന പുതിയ ടെസ്റ്റ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് തയ്യാറാക്കിയിട്ടുണ്ട്. 30 പേരെ പരിശോധിച്ചെങ്കിലും ആരും പോസിറ്റീവല്ല. വുഹാനില്‍ നിന്നും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബ്രിട്ടനില്‍ എത്തിയ 2000 പേരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരോഗ്യ അധികൃതര്‍ തുടരുകയാണ്.