അമേരിക്കയില്‍ കോവിഡ് ബാധിച്ചു രണ്ടു മലയാളികള്‍ മരിച്ചു
ന്യൂയോര്‍ക്ക്: കോവിഡ് ഏറ്റവും കൂടുതല്‍ ഭീതിവിതയ്ക്കുന്ന അമേരിക്കയില്‍ കോവിഡ് ബാധിച്ചു രണ്ടു മലയാളികള്‍ മരിച്ചു. ന്യൂജഴ്സിയിലും ന്യൂയോര്‍ക്കിലുമായാണ് മരണങ്ങള്‍. ന്യൂയോര്‍ക്കില്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ട്രാന്‍സിറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
ന്യൂജഴ്സിയില്‍ മരിച്ചത് എറണാകുളം സ്വദേശി കുഞ്ഞമ്മ സാമുവല്‍ (85) ആണ്. കാലിന് ഒടിവോടെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കുഞ്ഞമ്മ .
അമേരിക്കയിലെ മലയാളി സമൂഹം ആശങ്കയിലാണ്. ഭക്ഷ്യ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. കുടിവെള്ളം പോലും റേഷനിങ്ങിലേയ്ക്ക് പോകുന്ന അവസ്ഥയാണ്. കുട്ടികളുമായി താമസിക്കുന്ന മലയാളി കുടുംബങ്ങളാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ഭീതിയില്‍ കഴിയുന്നത്. ചൊവ്വാഴ്ച മാത്രം യുഎസില്‍ 800 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അവിടെ ആകെ മരിച്ചവരുടെ എണ്ണം 3,700 ആയി. വളരെ വേദനാജനകമായ രണ്ടാഴ്ചയെ ആണ് രാജ്യം നേരിടുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പ്രായമായവരും ആരോഗ്യം കുറഞ്ഞവരും വീട്ടില്‍ തന്നെ തുടരാനും അസുഖബാധിതര്‍ വൈദ്യസഹായം തേടാനും അദ്ദേഹം നിര്‍ദേശിച്ചു.
അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. "വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം". വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഒരു ലക്ഷം മുതല്‍ 2.4 ലക്ഷം പേര്‍ വരെ മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്. ഏപ്രില്‍ 30 വരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ 15 ലക്ഷം മുതല്‍ 22 ലക്ഷം വരെ ആളുകള്‍ മരിക്കുമെന്നും വൈറ്റ് ഹൗസ് പറയുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് 19 നെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളേയും ഭീഷണിയിലാഴ്ത്തുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.