പാരീസ്: അധ്യാപകന്‍ സാമുവലിനെ കഴുത്തറത്ത് കൊന്ന സംഭവത്തിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഫ്രാന്‍സില്‍ വീണ്ടും കൊടുംക്രൂരത. ഫ്രാന്‍സിലെ നോത്ര ഡാമെ പള്ളിയില്‍ അതിക്രമിച്ചെത്തിയ ഭീകരന്‍ മൂന്നു പേരെ വധിച്ചു. ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റു രണ്ടു പേരെ കത്തിയുപയോഗിച്ച് കുത്തിയുമാണ് അക്രമി കൊലപ്പെടുത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. കൊലയാളി അള്ളാഹു അക്ബര്‍ വിളിയോടെയായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭീകരാക്രമണമാണ് നടന്നതെന്നുമാണ് സംഭവത്തെ കുറിച്ച് നഗരത്തിന്റെ മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി പ്രതികരിച്ചു.
അക്രമി പോലീസ് പിടിയിലായിട്ടുണ്ട്. നഗരത്തിലെ പ്രധാന ഷോപ്പിംഗ് സ്ഥലമായ നൈസിന്റെ ജീന്‍ മെഡെസിന്‍ അവന്യൂവിലുള്ള പള്ളിക്ക് ചുറ്റും ഓട്ടോമാറ്റിക് തോക്കുകളുമായി പൊലീസ് സുരക്ഷാ വ്യൂഹം തീര്‍ത്തിട്ടുണ്ടെന്നും ആംബുലന്‍സുകളും ഫയര്‍ സര്‍വീസ് വാഹനങ്ങളും സംഭവസ്ഥലത്തുണ്ട് എന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.
ദിവസങ്ങള്‍ക്കു മുമ്പ് ഫ്രാന്‍സില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ചതിനായിരുന്നു ചരിത്ര അധ്യാപകന്‍ സാമുവല്‍ പാറ്റിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നീസിലുണ്ടായ ആക്രമണത്തിനു പിന്നിലെ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ അക്രമത്തിനു പിന്നിലുള്ള കാരണം മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിലുള്ള വിദ്വേഷമാണോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍ പ്രചരിച്ചതിന് ശേഷം, ഫ്രാന്‍സിനെ ലക്ഷ്യമാക്കി തുടര്‍ച്ചയായ ഭീഷണികള്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു.
അധ്യാപകനെ വധിച്ച സംഭവത്തെത്തുടര്‍ന്ന് ഫ്രാന്‍സ് അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 1905-ലെ ഫ്രഞ്ച് നിയമം ശക്തിപ്പെടുത്താന്‍ നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇസ്ലാം പ്രതിസന്ധിയിലാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മക്രോണിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായി.
മക്രോണ്‍ നടത്തിയത് ഇസ്ലാം വിരുദ്ധ പ്രസ്താവനയാണെന്ന് ആരോപിച്ച് അറബ് രാഷ്ട്രങ്ങള്‍ മക്രോണിനെതിരെ വിമര്‍ശനമുയര്‍ത്തി. പാകിസ്താന്‍, ജോര്‍ദ്ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി. മക്രോണ്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്നു എന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്.