പാരീസ്: ഫ്രാന്‍സിലെ നോത്ര ഡാമെ പള്ളിയില്‍ ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റു രണ്ടു പേരെ കത്തിയുപയോഗിച്ച് കുത്തിയും കൊലപ്പെടുത്തിയ അക്രമി 21-കാരനായ ടുണീഷ്യന്‍ അഭയാര്‍ത്ഥിയാണെന്ന് സ്ഥിരീകരണം. കഴിഞ്ഞ മാസം കുടിയേറ്റ ബോട്ടില്‍ യൂറോപ്പിലെത്തിയ ബ്രാഹിം എയൗസൗവിയാണ് നൈസിലെ പള്ളിയില്‍ 12 ഇഞ്ച് നീളമുള്ള കത്തിയുമായി വിശ്വാസികളെ അക്രമിച്ചത്. പള്ളിയിലെ പരിശുദ്ധ വെള്ളത്തിന് സമീപം പ്രായമായ സ്ത്രീയുടെ തലവെട്ടിയെടുക്കാനുള്ള ശ്രമത്തില്‍ കഴുത്ത് മുറിക്കുകയായിരുന്നു. രണ്ടു പേരെ കുത്തിക്കൊല്ലുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. കൊലയാളി അള്ളാഹു അക്ബര്‍ വിളിയോടെയായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ദിവസത്തിലെ ആദ്യത്തെ കുര്‍ബാനയ്ക്ക് ഒരുങ്ങിയ 54-കാരനായ പുരോഹിതന്‍ വിന്‍സന്റ് ലോക്വസിനെയും അക്രമി കൊന്നു. ബ്രസീല്‍ വംശജയായ 44-കാരി സിമോണ്‍ ബാരെറ്റോ സില്‍വ പരുക്കുകളോടെ അടുത്തുള്ള ബര്‍ഗര്‍ ബാറില്‍ അഭയം തേടിയെങ്കിലും മരണത്തിന് കീഴടങ്ങി. 'എന്റെ മക്കളോട് പറയണം ഞാന്‍ അവരെ സ്‌നേഹിക്കുന്നുവെന്ന്', എന്നായിരുന്നു പാരാമെഡിക്കുകളോട് മൂന്ന് മക്കളുടെ അമ്മയായ സിമോണിന്റെ അവസാന വാക്കുകള്‍.
'ദൈവം മഹാനാണ്' എന്ന് അറബിയില്‍ ആക്രോശിച്ച് നിന്ന ഭീകരനെ 14 തവണ നിറയൊഴിച്ചാണ് സായുധ പോലീസ് വീഴ്ത്തിയത്. മെഡിക്കേഷനില്‍ അയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി നൈസ് മേയര്‍ ക്രിസ്റ്റിയന്‍ എസ്‌ട്രോസി പറഞ്ഞു. രാവിലെ 6.30ന് നൈസിലെ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ എയൗസൗവി വസ്ത്രങ്ങള്‍ മാറ്റി 8.30ന് പള്ളിയിലെത്തുകയായിരുന്നു. ഏകദേശം അര മണിക്കൂര്‍ ഇയാള്‍ ഇവിടെ നിന്നതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ 20ന് യൂറോപ്പില്‍ പ്രവേശിച്ച ഇയാള്‍ ഒക്ടോബര്‍ 9നാണ് പാരീസില്‍ എത്തിയത്. രണ്ട് ഉപയോഗിക്കാത്ത കത്തികള്‍, ഒരു ഖുറാന്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയ്ക്ക് പുറമെ ഒരു ബാഗില്‍ ചില സ്വകാര്യ വസ്തുക്കളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഫ്രഞ്ച് സുരക്ഷാ ഏജന്‍സികള്‍ക്ക് ഇയാളെ കുറിച്ച് അറിവുണ്ടായില്ല. ഞായറാഴ്ച കത്തോലിക്കര്‍ ആള്‍ സെയിന്റ്‌സ് ഡേ ആചരിക്കാന്‍ ഒരുങ്ങവെ അക്രമണങ്ങള്‍ അരങ്ങേറിയതോടെ രാജ്യത്തെ സുരക്ഷാ പരിധി അടിയന്തരമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
പ്രവാചകന്റെ കാര്‍ട്ടൂണ്‍ വിഷയത്തില്‍ ജിഹാദ് നടത്താന്‍ അല്‍ഖ്വായ്ദ ആഹ്വാനം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് കൊലപാതകം. സംഭവത്തിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പള്ളികള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു.
ദിവസങ്ങള്‍ക്കു മുമ്പ് ഫ്രാന്‍സില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ചതിനായിരുന്നു ചരിത്ര അധ്യാപകന്‍ സാമുവല്‍ പാറ്റിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നീസിലുണ്ടായ ആക്രമണത്തിനു പിന്നിലെ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ അക്രമത്തിനു പിന്നിലുള്ള കാരണം മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിലുള്ള വിദ്വേഷമാണോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍ പ്രചരിച്ചതിന് ശേഷം, ഫ്രാന്‍സിനെ ലക്ഷ്യമാക്കി തുടര്‍ച്ചയായ ഭീഷണികള്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു.
അധ്യാപകനെ വധിച്ച സംഭവത്തെത്തുടര്‍ന്ന് ഫ്രാന്‍സ് അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 1905-ലെ ഫ്രഞ്ച് നിയമം ശക്തിപ്പെടുത്താന്‍ നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇസ്ലാം പ്രതിസന്ധിയിലാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മക്രോണിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായി.