ലോകം ഉറ്റു നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി യുഎസ് ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. 46-ാമത് അമരേിക്കന്‍ പ്രസിഡന്റ് ആവാനുള്ള ഡോണാള്‍ഡ് ട്രപും ജോ ബൈഡനും തമ്മിലുള്ള പോരട്ടത്തിന്റെ വിധിയെഴുത്ത് ആണ് ഇന്ന് നടക്കുക. ഓരോ സംസ്ഥാനങ്ങളിലും ഓരോ സമയത്തായിരിക്കും വോട്ടെടുപ്പ്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും.
മൂന്നിന് പുലര്‍ച്ചെതന്നെ (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയോടെ) എല്ലാ സംസ്ഥാനങ്ങളിലും പോളിങ് ബൂത്തുകള്‍ സജ്ജമാകും. കോവിഡ് പശ്ചാത്തലത്തില്‍ തപാലിലൂടെയും മുന്‍കൂര്‍ വോട്ടിങ്ങിലൂടെയും ഏകദേശം 10 കോടി പേര്‍ ഇതിനോടകം വോട്ടുചെയ്തുകഴിഞ്ഞെന്നാണ് കണക്കാക്കുന്നത്. പുതിയ വോട്ടര്‍മാരുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. തപാല്‍ വോട്ടുകളുടെ എണ്ണം കൂടിയതിനാല്‍ വോട്ടുകള്‍ എണ്ണുന്നതില്‍ കാലതാമസമുണ്ടാകാനിടയുണ്ട്. അതിനാല്‍, ഫലം എന്നറിയാമെന്ന കാര്യത്തില്‍ ഇത്തവണ തീര്‍ച്ചയില്ല.
നാല് നിര്‍ണായക സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ പോള്‍ ഫലം. 2016 തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്ന വോട്ടര്‍മാരുടെ നല്ലൊരുഭാഗം ഈ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വോട്ടുചെയ്യാനെത്തിയതാണ് കാരണമെന്നാണ് വിലയിരുത്തല്‍. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളേജും സംയുക്തമായി നടത്തിയ പോള്‍ഫല പ്രകാരം, ഇരുപാര്‍ട്ടികള്‍ക്കും തുല്യശക്തിയുള്ള വടക്കന്‍ സംസ്ഥാനങ്ങളായ വിസ്‌കോണ്‍സിന്‍, പെന്‍സില്‍വേനിയ, ഫ്‌ളോറിഡ, അരിസോണ തുടങ്ങിയയിടങ്ങളിലാണ് ബൈഡന്‍ ലീഡ് ചെയ്യുന്നത്. വിസ്‌കോണ്‍സിനിലാണ് ബൈഡന്റെ ശക്തി ഏറ്റവും കൂടുതല്‍ പ്രകടമായി കാണുന്നത്. ഇവിടെ വലിയ ഭൂരിപക്ഷമാണ് ബൈഡനുള്ളത്. സംവാദത്തിലൊക്കെ ബൈഡനായിരുന്നു മേധാവിത്തം.
പെന്‍സില്‍വേനിയ, ഫ്‌ലോറിഡ, അരിസോണ, നോര്‍ത്ത് കാരളൈന,മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ സംസ്ഥാനങ്ങള്‍ വിധി നിര്‍ണയിക്കും. വ്യക്തമായ ഭൂരിപക്ഷമാണെങ്കില്‍ ബുധനാഴ്ചയോടെ ഫലമറിയാം. നേരിയ മുന്‍തൂക്കമാണ് ഏതെങ്കിലും സ്ഥാനാര്‍ഥി നേടുന്നതെങ്കില്‍ ഫലപ്രഖ്യാപനം ഒരാഴ്ചയെങ്കിലും നീണ്ടേക്കും.ഇത് പിന്നീട് നിയമപോരാട്ടത്തിനും വഴിവച്ചേക്കും. തപാല്‍ വോട്ടുകളുടെ എണ്ണം നേരത്തേതിനെക്കാള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ വോട്ടുകള്‍ എണ്ണുന്നതിലും ഫലം പ്രഖ്യാപിക്കുന്നതിനും കാലതാമസം ഉണ്ടാവുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ ജനപ്രതിനിധി സഭ പ്രസിഡന്റിനെയും സെനറ്റ് വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടക്കും.