'തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല'. തനി കച്ചവടക്കാരനായ ട്രംപിനെ തറപറ്റിച്ചു വൈറ്റ്ഹൗസിലെത്താന്‍ ജോ ബൈഡന് കഴിഞ്ഞു എങ്കില്‍ അതിനു അദ്ദേഹത്തെ പ്രാപ്തനാക്കിയത് താണ്ടിയ കനല്‍വഴികള്‍ തന്നെ. അമേരിക്കയുടെ പ്രസിഡന്റ് പദം എന്ന മോഹസിംഹാസനത്തില്‍ ഇരിക്കാന്‍ ഏറ്റവും യോഗ്യനായ ആള്‍ തന്നെയാണ് ജോ ബൈഡന്‍. കാരണം അരനൂറ്റാണ്ടു നീളുന്ന രാഷ്ട്രീയ ജീവിതത്തില്‍ ബൈഡന്‍ മുന്നോട്ടു പോയത് കല്ലും മുള്ളും താണ്ടിയാണ്. വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നേരിട്ട നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ബൈഡന്‍ വൈറ്റ് ഹൗസിലേയ്ക്ക് എത്തുന്നത്. വൈറ്റ് ഹൗസിലേയ്ക്ക് അതുകൊണ്ടുതന്നെ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന അമേരിക്കയ്ക്ക് അദ്ദേഹം ആശ്വാസം പകരുമെന്ന് ഉറപ്പ്.
അമേരിക്കയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ നാലാമത്തെ സെനറ്ററായി 1972ല്‍ നിന്നു തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ബൈഡനു 29 വയസ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ആ സന്തോഷം അവസാനിക്കുന്നതിനു മുമ്പ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് ബൈഡനെ തേടിവന്നു.
സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഭാര്യ നെയ്ലയും മക്കളും കാറപകടത്തില്‍പ്പെട്ടു. നെയ്ലയും ഇളയമകള്‍ നവോമിയും മരിച്ചു. മക്കളായ ബോയ്ക്കും ഹന്‍ടറിനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
ബോയുടെ ആശുപത്രിക്കിടയ്ക്കു സമീപം നിന്നാണ് ബൈഡന്‍ സത്യപ്രതിജ്ഞയെടുത്തത്. ആത്ഹത്യയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ പിന്തിരിപ്പിച്ചത് ബോ ആയിരുന്നു. ഐറിഷ് വംശജരായ മാതാപിതാക്കളുടെ മകനായി 1942 ലാണു ജോസഫ് ആര്‍. ബൈഡന്‍ എന്ന ജോ ബൈഡന്റെ ജനനം.
പിതാവ് യൂസ്ഡ് കാര്‍ സെയില്‍സ്മാനായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മുത്തച്ഛനൊപ്പമായിരുന്നു ജോ കഴിഞ്ഞത്. 1964 ല്‍ ഇംഗ്ലിഷിലും രാഷ്ട്രമീമാംസയിലും ഡിഗ്രിയെടുത്തു. 1968 ല്‍ നിയമബിരുദം ലഭിച്ചു.തൊട്ടടുത്ത വര്‍ഷം നെയ്ലയുമായി വിവാഹം.
ബോ, റോബര്‍ട്ട്, നവോമി എന്നിവര്‍ മക്കള്‍. നെയ്ലയുടെ മരണത്തെത്തുടര്‍ന്ന് 1977ല്‍ ജില്‍ ജേക്കബ്സിനെ വിവഹം ചെയ്തു. ആ ബന്ധത്തില്‍ ഒരു മകളുണ്ട്- ആഷ്ലി. 1988 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയായെങ്കിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷിനു മുന്നില്‍ പരാജയപ്പെട്ടു.
1994 ലെ ക്രൈംബില്ലിനെ പിന്തുണച്ച അദ്ദേഹം പാര്‍ട്ടിയില്‍ വിമതപക്ഷത്തെന്ന വിമര്‍ശനം നേടി. 2008 ല്‍ ഒരിക്കല്‍ക്കൂടി പ്രസിഡന്റ് പദത്തിനുശ്രമിച്ചു. എന്നാല്‍, പാര്‍ട്ടിയില്‍ പിന്തുണ കിട്ടിയത് ബരാക് ഒബാമയ്ക്കായിരുന്നു. പിന്നീട് ഒബാമ തന്നെയാണ് അദ്ദേഹത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നിര്‍ദേശിച്ചത്. അടുത്ത തെരഞ്ഞെടുപ്പിലും ഒബാമ അദ്ദേഹത്തെ കൂടെക്കൂട്ടി.
എന്നാല്‍ 2015ല്‍ ബൈഡന്റെ ജീവിതത്തില്‍ മറ്റൊരു ആഘാതമായി മകന്‍ ബോയുടെ മരണമെത്തി. അര്‍ബുദ ബാധയെത്തുടര്‍ന്നായിരുന്നു ബോയുടെ വിയോഗം. ഇതേത്തുടര്‍ന്ന് ബൈഡന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇപ്പോള്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം ട്രംപ് ഭരണത്തിന് അന്ത്യം കുറിയ്ക്കാന്‍ നിയോഗം പോലെ ബൈഡനെത്തി. ട്രംപ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ബൈഡനെന്ന കൊടുങ്കാറ്റിനെ തടുക്കാനായില്ല .
ബൈഡന്‍- കമലാഹാരിസ് സഖ്യം റിക്കാര്‍ഡുകള്‍ തിരുത്തിയെഴുതി മഹാ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവര്‍ക്കു ആശ്വാസമാണ്.
താന്‍ അമേരിക്കയെ വിഭജിക്കുന്ന പ്രസിഡന്റല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കുമെന്ന് ആണ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്‍ പറഞ്ഞത്.
ഈ രാജ്യത്തിന്റെ നട്ടെല്ല് വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്കക്കാരുടെ ഹൃദയം എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. ഒരിക്കല്‍ക്കൂടി അമേരിക്കയെ ലോകത്തിന്റെ ആദരവിലേക്ക് ഞാന്‍ എത്തിക്കും', അദ്ദേഹം പറഞ്ഞു.
'ട്രംപ് അനുകൂലികള്‍ ഒരിക്കലും നമ്മുടെ ശത്രുക്കളല്ല. അവരും അമേരിക്കക്കാരാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘ട്രംപിന് വോട്ട് ചെയ്തവരുടെ നിരാശ എനിക്ക് മനസിലാവും. ഞാനും രണ്ട് തവണ പരാജയപ്പെട്ടിട്ടുള്ള വ്യക്തിയാണ്', ബൈഡന്‍ വ്യക്തമാക്കി.
അമേരിക്ക സാധ്യതകളുടെയും പ്രതീക്ഷകളുടെയും നാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ആ പ്രതീക്ഷ എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. ആ അനിശ്ചിതാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ശാസ്ത്രീയ രീതികളിലൂടെ കൊവിഡ് പ്രതിരോധം ഉറപ്പുവരുത്തുമെന്നും ബൈഡന്‍ പറഞ്ഞു.