ക്രൈസ്റ്റ്ചര്‍ച്ച്: ലോകരാജ്യങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയും സാമ്പത്തിക തിരിച്ചടി നേരിടുകയും ചെയ്യുമ്പോള്‍ ന്യൂസിലാന്റ് എന്ന കൊച്ചു രാജ്യത്തെ അതൊന്നും ഏശുന്നില്ല. കോവിഡിനെ പ്രതിരോധിച്ചു ലോകത്തിനു മാതൃകയായ ന്യൂസിലാന്റില്‍ പൗരന്മാരുടെ മണിക്കൂറിലെ ചുരുങ്ങിയ വേതനം 20 ഡോളറായി ഉയര്‍ത്തി (മണിക്കുറില്‍ 1468 രൂപ)യിരിക്കുകയാണ് സര്‍ക്കാര്‍. മണിക്കൂറില്‍ 1.14 ഡോളര്‍ വര്‍ദ്ധനവ് വരുത്തി - ഇത് 175,500 തൊഴിലാളികള്‍ക്കു സഹായകമാവും. ഇത് സമ്പദ്‌വ്യവസ്ഥയിലുടനീളം 216 മില്യണ്‍ ഡോളര്‍ വര്‍ദ്ധിപ്പിക്കുമെന്നു സര്‍ക്കാര്‍ കണക്കാക്കുന്നു.
മിനിമം വേതനം വീണ്ടും ഉയര്‍ത്തി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉറപ്പു നല്‍കിയ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍ പറഞ്ഞു. വ്യാഴാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. തൊഴിലില്ലായ്മ വേതനത്തിലും ചെറിയ വര്‍ദ്ധനവ് കൊണ്ടുവന്നിട്ടുണ്ട്.
കൂടാതെ രാജ്യത്തെ അതിസമ്പന്നരില്‍ നിന്നും ഈടാക്കുന്ന ടാക്‌സിലും വന്‍ വര്‍ദ്ധനയാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വരുത്തിയിരിക്കുന്നത്. ഇനിമുതല്‍ അതിസമ്പന്നരില്‍ നിന്നും 39 ശതമാനം ടാക്‌സ് ഈടാക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതിസമ്പന്നിരില്‍ നിന്നു കൂടുതല്‍ ടാക്‌സ് ഈടാക്കുന്നത് സര്‍ക്കാരിന്റെ വരുമാനത്തില്‍ 550മില്ല്യണ്‍ ഡോളറിന്റെ വര്‍ദ്ധനവ് ഉണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2019ലെ കണക്കുകള്‍ പ്രകാരം ന്യൂസിലാന്‍ഡിലെ മണിക്കൂറിലെ കുറഞ്ഞ വേതനം ലോകത്ത് അഞ്ചാം സ്ഥാനത്താണ് നില്‍ക്കുന്നത്. കോവിഡ് സമയത്തും മിനിമം വേതനം എല്ലാവര്‍ക്കും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രത്യേക മുന്‍ഗണന നല്‍കിയിരുന്നു. ഇപ്പോഴിതാ അതിലും വര്‍ധന വരുത്തിയിരിക്കുന്നു .
'ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. പുതിയ വീടുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലും നൈപുണ്യ വികസനത്തിനും കൂടുതല്‍ തുക ചിലവിടണം' ജസീന്ത ആര്‍ഡന്‍ പറഞ്ഞു. ജസീന്തയുടെ ഭരണമികവ് ലോകമെങ്ങും അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. നേരത്തെ കൂട്ട് കക്ഷി ഭരണം നടത്തിയിരുന്ന ജസീന്തയ്ക്കു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിച്ചു ഭൂരിപക്ഷം നല്‍കിയാണ് ജനങ്ങള്‍ തങ്ങളുടെ നന്ദി പ്രകടിപ്പിച്ചത്.