കാന്‍ബറ : ഇന്ത്യയില്‍ നിന്ന് തിരിച്ച് വരുന്നവര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. മെയ് 15 വരെയാണ് ഇപ്പോള്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അതിന് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌ട്രേലിയ ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ 66,000 ഡോളര്‍ പിഴയോ ലഭിക്കുന്നതാണ്. മെയ് മൂന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മുതലാകും നിയമം പ്രാബല്യത്തില്‍ വരുക.
ജൈവ സുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഇത്തരമൊരു വിലക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്ക് ലംഘിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ, 300 പെനാല്‍റ്റി യൂണിറ്റോ അല്ലെങ്കില്‍ ഇത് രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. 300 പെനാല്‍റ്റി യൂണിറ്റ് എന്നത് 66,600 ഡോളര്‍ പിഴ ശിക്ഷയായിരിക്കും.
ഓസ്‌ട്രേലിയയിലെ ഹോട്ടല്‍ ക്വാറന്റൈന്‍ സംവിധാനത്തില്‍ ഇന്ത്യയില്‍ നിന്നെത്തിയ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയര്‍ന്നതോടെയാണ് സ്വന്തം പൗരന്മാരുടെ പോലും പ്രവേശനം നിയമവിരുദ്ധമാക്കുന്ന കടുത്ത നടപടിയിലേക്ക് ഓസ്ട്രേലിയ നീങ്ങിയത്. ഇന്ത്യയുമായുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഈയാഴ്ച ആദ്യം ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു. മെയ് 15 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുന്നത്.
എന്നാല്‍, ഐപിഎല്‍ കളിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ ചില പഴുതുകള്‍ ഉപയോഗിച്ച് തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സമ്പൂര്‍ണ പ്രവേശന വിലക്കേര്‍പ്പെടുത്താന്‍ ദേശീയ കാബിനറ്റ് തീരുമാനിച്ചത്. ഇന്ത്യയിലെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും യാത്രാ നിരോധനം നീക്കുന്ന കാര്യത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ തീരുമാനമെടുക്കുന്നത്. 9,000 ത്തിലേറെ ഓസ്‌ട്രേലിയക്കാരാണ് ഇപ്പോഴും ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നത്. അവധിക്കു നാട്ടിലെത്തിയ മലയാളികളും തിരിച്ചു പോകാനാവാതെ പ്രതിസന്ധിയിലായി. വിമാനവിലക്ക് പ്രഖ്യാപിച്ചതോടെ ടിക്കറ്റ് എടുത്ത പലര്‍ക്കും യാത്ര റദ്ദാക്കേണ്ടിവന്നിരുന്നു.