വാഷിങ്ടണ്‍ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുമുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കയും. മെയ് നാല് മുതലാണ് വിലക്ക്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വന്‍ തോതില്‍ കൂടുന്നതും കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയതുമാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം എന്ന് പ്രസ് സെക്രട്ടറി ജെന്‍ പ്‌സാക്കി പറഞ്ഞു.
അമേരിക്കന്‍ പൗരന്മാര്‍ക്കും യു എസില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും വിലക്ക് ബാധകമെയല്ല. ആരോഗ്യ പ്രവര്‍ത്തകരെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താത്കാലിക വിസയിലുള്ള വിദേശ പൗരന്മാര്‍ 14 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങിയാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലയെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. താത്കാലിക വിസയിലുള്ള വിദേശപൗരന്മാര്‍ക്കാകും ഈ നിയമം ബാധകമാകുക. എയര്‍ലൈനുകളെ പുതിയ തീരുമാനം അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. യാത്രാവിലക്ക് ബാധകമല്ലാത്തവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ അടിയന്തിര സാഹചര്യത്തില്‍ ഇളവുകളും അനുവദിച്ചേക്കും. ഇന്ത്യയിലെ സാഹചര്യത്തില്‍ വലിയ ആശങ്കയുണ്ടെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. പൊതുജനാരോഗ്യം കണക്കിലെടുത്താണ് യുഎസ് ഇപ്പോള്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യ അമേരിക്കയുടെ നിര്‍ണായക സഖ്യകക്ഷിയാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി നേരിടാന്‍ അമേരിക്ക ഇന്ത്യക്ക് ഒപ്പമുണ്ടാകുമെന്നും കമല ഹാരിസ് വ്യക്തമാക്കി.
ഇന്ത്യയ്ക്കു പുറമെ ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, അയര്‍ലന്‍ഡ്, ചൈന, ഇറാന്‍ തുടങ്ങി കോവിഡ് കൂടുതലായ മറ്റു ചില രാജ്യങ്ങള്‍ക്കും യുഎസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.