ഇടവേളയ്ക്ക് ശേഷം ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മില്‍ വീണ്ടും സംഘര്‍ഷം. വെടിനിര്‍ത്തലിന് ശേഷം ആഴ്ചകളായി ശാന്തമായിരുന്ന മേഖലയില്‍ ബലൂണ്‍ ബോംബുകളയച്ച് ഹമാസ് നടത്തിയ പ്രകോപനമാണ് വീണ്ടും സംഘര്‍ഷത്തിലേക്ക് വഴിതുറന്നത്. സൗത്തേണ്‍ ഇസ്രായേലിലേക്ക് ഹമാസ് ബലൂണ്‍ ബോംബുകള്‍ വിക്ഷേപിച്ചതിനെതിരെ ഇസ്രായേല്‍ സൈന്യം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി.
ഗാസ സിറ്റിയിലെയും ഖാന്‍ യുനിസിലെയും ഹമാസ് സൈനിക കേന്ദ്രങ്ങളിലേക്കും വ്യോമാക്രണണം നടന്നതായി ഇസ്രായേല്‍ സേന അറിയിച്ചു. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രയേല്‍ സേന അറിയിച്ചു.
കിഴക്കന്‍ ജറുസേലമില്‍ ജൂത ദേശീയ വാദികളുടെ റാലി കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനെതിരെ ഹമാസ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ നാശനഷ്ടം സംബന്ധിച്ച് നിലവില്‍ വിവരമില്ല.
ഗാസയില്‍ നിന്നുവന്ന ബലൂണുകള്‍ തെക്കന്‍ ഇസ്രയേലിലെ ഇരുപതോളം ഇടത്ത് തീപ്പിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി. 11 ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച് മേയ് 21ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷം ഇരുപക്ഷവും തമ്മിലുള്ള ആദ്യ സംഘര്‍ഷമാണിത്.
നേരത്തെ 11 ദിവസത്തോളം നീണ്ടുനിന്ന അക്രമണത്തില്‍ പാലസ്തീനില്‍ 260 പേരും ഇസ്രയേലില്‍ 13 പേരും കൊല്ലപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങളും തകര്‍ന്നിരുന്നു.