കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രൈന്‍ വിമാനം കാബൂളില്‍ വച്ച് റാഞ്ചി. തട്ടിയെടുത്ത വിമാനം ഇറാനിലേക്ക് കൊണ്ട് പോയതായി യുക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യെവ്ജെനി യെനിന്‍ പറഞ്ഞു. ആരാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമല്ല.
ചൊവ്വാഴ്ചയാണ് വിമാനം തട്ടിക്കൊണ്ടുപോയതായി മനസിലായത്. അജ്ഞാതരായ ഒരു സംഘമാണ് വിമാനം തട്ടിയെടുത്തതെന്നും ഇവര്‍ ഇറാനിലേക്ക് വിമാനം കടത്തിക്കൊണ്ടുപോയതായും മന്ത്രി പറഞ്ഞു.
വിമാനം തട്ടിയെടുത്തവര്‍ ആയുധധാരികളായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു മൂലം അഫ്ഗാനില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തുടര്‍ശ്രമങ്ങള്‍ മുടങ്ങി. വിമാനത്തിന് പിന്നീട് എന്തു സംഭവിച്ചെന്ന് വ്യക്തമല്ല. സംഭവത്തില്‍ നയതന്ത്ര ഇടപെടല്‍ നടന്നുവരികയാണെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
ഞായറാഴ്ച ഞങ്ങളുടെ വിമാനം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച, വിമാനം ഞങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതായി സ്ഥിരീകരിച്ചു, യുക്രൈന്‍കാരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിന് പകരം അജ്ഞാതരായ യാത്രക്കാരുമായി ഇറാനിലേക്ക് പറന്നു. ഞങ്ങളുടെ ആളുകള്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ കഴിയാഞ്ഞതിനാല്‍ ഞങ്ങളുടെ അടുത്ത മൂന്ന് ഒഴിപ്പിക്കല്‍ ശ്രമങ്ങളും വിജയിച്ചില്ല' യെവ്ജെനി യെനിന്‍ പറഞ്ഞതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒരാഴ്ച മുന്‍പാണ് യുക്രൈന്‍ സൈനിക വിമാനം കാബൂളില്‍ എത്തിയത്. എന്നാല്‍ പൗരന്മാര്‍ക്ക് വിമാനത്താവളത്തില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വിമാനം അവിടെ തടുരുകയായിരുന്നു. യുക്രൈന്‍കാരെ ഒഴിപ്പിക്കാന്‍ അഫ്ഗാനിസ്ഥാനിലെത്തിയ വിമാനത്തിന്റെ നിയന്ത്രണം അജ്ഞാതരായ സായുധ ഹൈജാക്കര്‍മാര്‍ ഏറ്റെടുത്ത് ഇറാനിലേക്ക് പറത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിമാനം തങ്ങളുടെ വിമാനത്താവളത്തില്‍ ഇല്ലെന്നു ഇറാന്‍ പറഞ്ഞു. ഇറാനില്‍ എത്തിയ വിമാനം ഇന്ധനം നിറച്ചശേഷം കീവിലേക്ക് പോയെന്നാണ് ഇറാന്റെ വിശദീകരണം.
ഇന്ത്യയടക്കം വിദേശ രാജ്യങ്ങളെല്ലാം തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിനായി കാബൂളിലേയ്ക്ക് വിമാനം അയക്കുന്ന സമയത്താണ് റാഞ്ചല്‍ വാര്‍ത്ത വന്നത്. ഇത് രക്ഷാദൗത്യത്തിനു വലിയ ആശങ്കയാണ് സമ്മാനിച്ചത്. നിലവില്‍ വിദേശങ്ങളിലേക്ക് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാന്‍കാരാണ് വിമാനത്താവളത്തിന് പുറത്തു ദിവസങ്ങളായി തടിച്ചു കൂടിയിരിക്കുന്നത്. ഇവരെ പിന്തിരിപ്പിക്കാന്‍ താലിബാന്‍ വെടിവയ്പ്പ് നടത്തുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇനിയും ആയിരക്കണക്കിന് വിദേശ പൗരന്മാരെ രക്ഷപ്പെടുത്തേണ്ടതുണ്ട് .