കാബൂള്‍: അമേരിക്കയും ഇന്ത്യയും യുകെയും മറ്റു രാജ്യങ്ങളും ആയിരക്കണക്കിന് ആള്‍ക്കാരെ ഒഴിപ്പിക്കുമ്പോള്‍ കാബൂള്‍ വിമാനത്താവളത്തിനു പുറത്തുണ്ടായ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 90 ലേറെപ്പേര്‍ മരിക്കുകയും നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 13 യു എസ് സൈനികരും ഒരു ഡോക്ടറും ഉള്‍പ്പെടുന്നു. സ്ത്രീകളും കുട്ടികളും അടക്കം നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയും മറ്റു രാജ്യങ്ങളും ആയിരക്കണക്കിന് ആള്‍ക്കാരെ ഒഴിപ്പിക്കുമ്പോള്‍ ആയിരുന്നു ചാവേറാക്രമണം.
ഹമീദ് കര്‍സായി വിമാനത്താളവത്തിന് പുറത്തായിരുന്നു രണ്ടു സ്‌ഫോടനവും. ആദ്യത്തേത് വിമാനത്താവളത്തിലെ ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ചിട്ടുള്ള ആബേ ഗേറ്റിന് സമീപവും രണ്ടാമത്തേത് വിമാനത്താളവത്തിന് പുറത്ത് ബാരന്‍ ഹോട്ടലിലും ആയിരുന്നു. ബ്രിട്ടീഷ് അധികൃതര്‍ വിസരേഖകള്‍ പരിശോധിക്കുന്ന ബാരന്‍ ഹോട്ടലിനുസമീപം കൂട്ടംകൂടിനിന്ന അഭയാര്‍ഥികള്‍ക്കു നടുവിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
മരണപ്പെട്ടവരില്‍ താലിബാന്‍ പോരാളികളും ഉണ്ട് . വിമാനത്താവളത്തിന് പുറത്ത് വെടിവെയ്പ്പ് ഉണ്ടായതായും വിവരമുണ്ട്. വിമാനത്താവളത്തിലേക്ക് പോകരുതെന്ന് അമേരിക്ക സ്വന്തം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) അഫ്ഗാന്‍ ഘടകമായ ഐ.എസ്. ഖൊരാസന്‍ പുലര്‍ച്ചേ 2.30 ഓടെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അമേരിക്കന്‍ സേനയേയാണ് തങ്ങള്‍ ലക്ഷ്യമിട്ടെതെന്നും പ്രസ്താവനയില്‍ ഇവര്‍ അറിയിച്ചു. വിമാനത്താവളത്തിലെത്തിയ ആയിരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇനിയും സ്‌ഫോടനസാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ വിമാനത്താവളപരിസരത്തുനിന്ന് മാറണമെന്ന് ഫ്രഞ്ച് അംബാസഡര്‍ ആവശ്യപ്പെട്ടു. താവളത്തിന്റെ മൂന്നുകവാടങ്ങള്‍ അടച്ചു.
വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങള്‍ തീവ്രവാദ ഭീഷണിയിലാണെന്ന് വ്യാഴാഴ്ച പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഎസ് ആക്രമണത്തിന് സാധ്യതയുണ്ട് എന്ന് അമേരിക്കന്‍ ഇന്റലിജന്റസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. താലിബാന്‍ അഫ്ഗാന്‍ പിടിച്ചതോടെ കഴിഞ്ഞ 12 ദിവസമായി കാബൂള്‍ വിമാനത്താവളത്തില്‍ എല്ലായ്‌പ്പോഴും വലിയ ജനക്കൂട്ടമാണ്. അബേ ഗേറ്റില്‍ ആയിരക്കണക്കിന് ആള്‍ക്കാരാണ് തിരക്ക് കൂട്ടുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ ആള്‍ക്കാരെ ഒഴിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ് ബാരന്‍ ഹോട്ടലിന് സമീപമുള്ള ഗേറ്റ്.