വിദേശം

ന്യൂസിലന്‍ഡിനെ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് കുട്ടിക്രിക്കറ്റിലെ കന്നി ലോക കിരീടം


അഞ്ച് ഏകദിന ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഓസ്‌ട്രേലിയയ്ക്ക് കുട്ടിക്രിക്കറ്റിലെ കന്നി ലോക കിരീടം. അയല്‍ക്കാരായ ന്യൂസിലന്‍ഡിനെ എട്ടു വിക്കറ്റിനു തോല്‍പിച്ച് ഓസ്‌ട്രേലിയ ആദ്യമായി ട്വന്റി 20 ലോകകപ്പ് കിരീടം ചൂടി. ദുബായില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഏഴു പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ മധ്യനിര താരം മിച്ചല്‍ മാര്‍ഷും(77 നോട്ടൗട്ട്) ഓപ്പണര്‍ ഡേവിഡ് വാര്‍ണറു(53)മാണ് ഓസീസിന്റെ വിജയശില്‍പികള്‍. കളിയവസാനിക്കുമ്പോള്‍ 28 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു മാര്‍ഷിനു കൂട്ടായി ക്രീസില്‍. അഞ്ചു റണ്‍സ് നേടിയ നായകന്‍ ആരോണ്‍ ഫിഞ്ചാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഓസീസിന്റെ തുടക്കം തിരിച്ചടിയോടെയായിരുന്നു. ടീം സ്‌കോര്‍ 15-ല്‍ നില്‍ക്കെ ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ ഫിഞ്ചിനെ നഷ്ടമായ അവരെ പിന്നീട് വാര്‍ണര്‍-മാര്‍ഷ് സഖ്യം കരകയറ്റുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 92 റണ്‍സ് ഓസീസിന് ജയത്തിലേക്കുള്ള മികച്ച അടിത്തറ നല്‍കി.

13-ാം ഓവറില്‍ ട്രെന്റ് ബോള്‍ട്ടിനു വിക്കറ്റ് നല്‍കി വാര്‍ണര്‍ പുറത്താകുമ്പോള്‍ ജയത്തിലേക്ക് 46 പന്തില്‍ നിന്ന് 66 റണ്‍സിന്റെ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു. വാര്‍ണര്‍ പുറത്തായ ശേഷം ക്രീസില്‍ എത്തിയ മാക്‌സ്‌വെല്‍ മാര്‍ഷിനൊപ്പം ചേര്‍ന്ന് ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്തതോടെ കിവീസിന്റെ പ്രതീക്ഷകള്‍ എല്ലാം പൊലിയുകയായിരുന്നു. നേരത്തെ ടോസ് നിര്‍ണായകമായ ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നാണയഭാഗ്യം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെയാണ് തുണച്ചത്. ടോസ് നേടിയ ഫിഞ്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

ടീമിന് ആവശ്യമായ സമയത്ത് നായകന്റെ ഇന്നിങ്‌സുമായി കെയ്ന്‍ വില്യംസണ്‍ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ അവര്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന മികച്ച സ്‌കോറാണ് നേടിയത്. 48 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 85 റണ്‍സാണ് വില്യംസണ്‍ നേടിയത്. നായകനു പുറമേ 28 റണ്‍സ് നേടിയ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 18 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.


സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് കിവീസ് ഇറങ്ങിയത്. പരുക്കേറ്റ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡെവണ്‍ കോണ്‍വെ പുറത്തായപ്പോള്‍ പകരം ടിം സെയ്ഫര്‍ട്ട് ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ഓസ്‌ട്രേലിയയാകട്ടെ പാകിസ്താനെ തോല്‍പിച്ച ടീമിനെ അതേപടി നിലനിര്‍ത്തി.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions