യുക്രൈയിനില്‍ അധിനിവേശം നടത്തുന്ന റഷ്യക്ക് അടുത്ത പത്ത് മുതല്‍ 14 വരെ ദിവസത്തേക്ക് പോരാടാനുള്ള ശേഷി മാത്രമാണുള്ളതെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന യുകെ പ്രതിരോധ സ്രോതസുകളാണ് യുക്രൈയിനിലെ റഷ്യയുടെ ബലം കുറഞ്ഞ് വരുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇനിയുള്ള ചുരുങ്ങിയ ചുരുങ്ങിയ സമയം കൊണ്ട് യുക്രൈയിനില്‍ കാര്യമായ മുന്നേറ്റം സൃഷ്ടിക്കാന്‍ റഷ്യക്ക് സാധിച്ചേക്കില്ലെന്ന വിലയിരുത്തലും ഉണ്ട്. പ്രതീക്ഷിച്ചതിലും കനത്ത പ്രതിരോധം നേരിടുന്നതാണ് പുടിന്റെ സൈനികര്‍ക്ക് പാരയാകുന്നതെന്ന് ഇന്റലിജന്‍സ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.
തിരിച്ചടി കടുത്തതോടെ കീവ്, ഖാര്‍ഖീവ് ഉള്‍പ്പെടെയുള്ള യുക്രൈയിന്‍ നഗരങ്ങളില്‍ ബോംബുകള്‍ വര്‍ഷിക്കുകയാണ് റഷ്യ. യുദ്ധം മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിട്ടുണ്ടെങ്കിലും മുന്നേറ്റം സ്തംഭിച്ച നിലയിലാണെന്ന് അമേരിക്കന്‍ അധികൃതര്‍ പറയുന്നു.
റഷ്യയുടെ മനുഷ്യവിഭവശേഷിയും, ഊര്‍ജ്ജവും ചോരുകയാണ്. അവസാന ഘട്ടത്തിലേക്ക് എത്താന്‍ പത്ത് മുതല്‍ 14 ദിവസം വരെയുള്ള സമയം വേണ്ടിവന്നേക്കാം. ആ സമയത്ത് യുക്രൈയിന്റെ പ്രതിരോധത്തിന്റെ കരുത്ത് ഉയര്‍ന്നാല്‍, റഷ്യയെ അക്രമിക്കുന്ന ശക്തിയായി മാറും', മുതിര്‍ന്ന യുകെ സ്രോതസ് വ്യക്തമാക്കി.
അതേസമയം, യുക്രൈയിന്റെ പ്രതിരോധ പോരാളികള്‍ റഷ്യന്‍ സേനയ്ക്ക് കനത്ത നാശമാണ് വരുത്തിവെയ്ക്കുന്നതെന്ന് യുക്രൈയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പ്രതികരിച്ചു. റഷ്യയുടെ നൂറോളം യൂണിറ്റ് ഹെലികോപ്ടറുകള്‍ ഉടന്‍ നിലംപതിക്കും. അവര്‍ക്ക് 80 യുദ്ധവിമാനങ്ങളും നഷ്ടമായിട്ടുണ്ട്. ആയിരക്കണക്കിന് ടാങ്കുകളും, മറ്റ് ഉപകരണങ്ങളും പോയിട്ടുണ്ട്, ചെചെന്‍ യുദ്ധത്തില്‍ റഷ്യക്ക് നഷ്ടമായ സൈന്യത്തേക്കാള്‍ കൂടുതലാണ് യുക്രൈയിനില്‍ 19 ദിവസം നഷ്ടമായത്, സെലെന്‍സ്‌കി പറഞ്ഞു.